പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ ജീവിതകാലമത്രയും തീക്ഷ്ണതയുള്ള ഒരു മരിയ ഭക്തനായിരുന്നു. പച്ചേലി എന്ന നാമമാണ് മാര്‍പാപ്പയാകുന്നതിനു മുമ്പ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഒരിക്കല്‍ നിരീശ്വരനായ അക്രമകാരികള്‍ യുദ്ധകാലത്ത് അദ്ദേഹത്തിന്‍റെ മുറിയില്‍ കയറി. അവിടെയുള്ള സാധനങ്ങളെല്ലാം വാരിക്കൂട്ടി. കത്തോലിക്കാ മതം ഉപേക്ഷിക്കുകയില്ലെങ്കില്‍ ഉടനെ വെടിവച്ചു കൊല്ലുമെന്ന് അക്രമികളുടെ തലവന്‍ ഭീഷണിപ്പെടുത്തി. മാര്‍പാപ്പ ആശങ്കാകുലനായില്ല.
വിശ്വാസത്തിനു വേണ്ടി മരണം വരിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. പോക്കറ്റില്‍ നിന്ന് ജപമാലയും കുരിശും എടുത്ത് ചുംബിച്ചുകൊണ്ട് ധൈര്യവാനായി അദ്ദേഹം പറഞ്ഞു: ഇതാ നിങ്ങള്‍ക്കു വെടി വയ്ക്കാന്‍ തയ്യാറുണ്ടെങ്കില്‍ എന്‍റെ ചങ്കിനു നേരെ വെടിവയ്ക്കുക. വിശ്വാസത്തിനു വേണ്ടി ജീവന്‍ ഉപേക്ഷിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. അക്രമികളുടെ മുമ്പില്‍ ജപമാലയും കൈയിലേന്തി, മുട്ടില്‍ നിന്ന പച്ചേലിയെ വെടിവയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
പിന്നീട് അദ്ദേഹം സഭയുടെ തലവനും മിശിഹായുടെ ഭൂമിയിലെ പ്രതിനിധിയുമായി. പന്ത്രണ്ടാം പീയൂസെന്ന നാമത്തില്‍ തിരുസ്സഭയെ ഭരിച്ചപ്പോള്‍ മരിയഭക്തി പ്രചരിപ്പിക്കുവാന്‍ എപ്പോഴും ഉത്സാഹിച്ചിരുന്നു. പ. കന്യകാമറിയം സ്വര്‍ഗ്ഗാരോപിതയാണെന്ന് പ്രഖ്യാപനം ചെയ്തത് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ്.