ഫാ. ടോമിന്റെയും പ്രിയപ്പെട്ടവരുടെയും ഉറക്കം നഷ്ടപ്പെട്ടിട്ട് പത്ത് മാസങ്ങള്‍

ലോകം ക്രിസ്മസിന്റെ ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നുകൊണ്ടിരുന്ന ഒരു പ്രഭാതത്തിലാണ് ആ വീഡിയോ സന്ദേശം വീണ്ടും വന്നത്. യെമനില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയെ ഫാദര്‍ ടോം ഉഴുന്നാലിന്റെ ഏറ്റവും പുതിയ വീഡിയോ സന്ദേശം. വിശുദ്ധ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി  നടത്തുന്ന വൃദ്ധസദനം ആക്രമിച്ച് 16 പേരെ വധിച്ചതിന് ശേഷമാണ് ഫാദര്‍ ടോമിനെ ഭീകരര്‍ അന്ന് തട്ടിക്കൊണ്ടുപോയത്.

ഈ വീഡിയോ സന്ദേശത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നത് യാചനയുടെ സ്വരമാണ്, ”ഞാനൊരു യൂറോപ്യന്‍ വൈദികനായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരിക്കാം. യെമനില്‍ സേവനം ചെയ്തുകൊണ്ടിരുന്ന ഇന്ത്യന്‍ വൈദികനാണ് ഞാന്‍; മലയാളിയുമാണ്. എന്റെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ രക്ഷിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് ഞാന്‍ യാചിക്കുന്നു.” ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു വൈദികന്റെ വിലാപസ്വരമാണിത്. ഭീകരര്‍ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണ് ഇത് എന്ന് പറയപ്പെടുന്നെവെങ്കിലും സ്വരം അച്ചന്റെതുതന്നെയാണ് എന്ന് അറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭീഷണിപ്പെടുത്തിയിട്ടാണ് എങ്കിലും അല്ലെങ്കിലും അച്ചന്‍ വലിയ അപകടത്തിലാണ്, സഹായം ഉടന്‍ ആവശ്യമാണ് എന്നതിന് രണ്ടുപക്ഷമില്ല.

കേരളത്തില്‍ കോട്ടയം ജില്ലയിലെ പാലാ രൂപത രാമപുരം സ്വദേശിയാണ് ഫാദര്‍ ടോം ഉഴുന്നാലില്‍. രാമപുരം സെന്റ് അഗസ്റ്റിന്‍ ഫൊറോന ചര്‍ച്ച് ഇടവകയില്‍ പരേതനായ വര്‍ഗ്ഗീസ് – ത്രേസ്യാക്കുട്ടി ദമ്പതിമാരുടെ ഏഴുമക്കളില്‍ ഒരാള്‍. രാമപുരം സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂളിലായിരുന്നു പത്താം ക്ലാസ്സ് വരെ പഠിച്ചത്. കോട്ടഗിരി മൗണ്ട് ഡോണ്‍ബോസ്‌കോ സെമിനാരിയിലായിരുന്നു വൈദിക പഠനം. 1996-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 2010- ലാണ് ഫാദര്‍ ടോം യെമന്‍ തെയിസിലെ ഇടവക വൈദികനായി എത്തുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം യെമനിലെ ഏദന്‍ സെന്റ് ഫ്രാന്‍സീസ് ദേവാലയത്തിലാണ് അദ്ദേഹം ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നത്. യെമന്‍ സര്‍ക്കാരിന്റെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു ഫാദര്‍ ടോം ഇവിടെ ശുശ്രൂഷക്കെത്തിയത്.

ഫാദര്‍ ടോം ഉഴുന്നാലില്‍ ഐഎസ് ഭീകരരുടെ പിടിയിലായിട്ട് പത്ത് മാസങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ആറുമാസങ്ങള്‍ക്ക് മുമ്പ് പുറത്തു വന്ന വീഡിയോയില്‍ അദ്ദേഹത്തെ ആരോ മര്‍ദ്ദിക്കുന്നതായും അദ്ദേഹം കരയുന്നതായും കണ്ടിരുന്നു.

”2015 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഐഎസ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ് യെമന്‍. എന്നിട്ടും ഇവിടെയുള്ള ന്യൂനപക്ഷ ക്രൈസ്തവര്‍ക്കും സന്യസ്തര്‍ക്കും ആത്മീയ ശുശ്രൂഷയും പിന്തുണയും നല്‍കുന്നതിന് വേണ്ടിയാണ് ഫാദര്‍ ടോം ഇവിടെത്തന്നെ താമസിച്ചത്.” യെമനില്‍ ഫാദര്‍ ടോമിനെ തട്ടിയെടുത്ത ഭീകരാക്രണമണത്തില്‍ നിന്ന് രക്ഷപ്പെട്ട മിഷണറീസ് ഓഫ് ചാരിറ്റി അംഗം സിസ്റ്റര്‍ സാലി പറയുന്നു. ഭീകരര്‍ എത്തിയ സമയം അവിടത്തെ സ്റ്റോര്‍റൂമില്‍ ഒളിച്ചത് കൊണ്ടാണ് സിസ്റ്റര്‍ സാലി രക്ഷപ്പെട്ടത്. രക്ഷപ്പെട്ട ഏക വ്യക്തിയും സിസ്റ്റര്‍ സാലി മാത്രമാണ്.

”മാര്‍ച്ച് നാലിന് രാവിലെ 8.30 നാണ് നീലവസ്ത്രം ധരിച്ച, മുഖം മറച്ച ഭീകരര്‍ വാഹനത്തില്‍ ഇവിടെയെത്തിയത്. അഗതിമന്ദിരത്തില്‍ ഉണ്ടായിരുന്ന ഗാര്‍ഡിനെയും ഡ്രൈവറെയും ആദ്യം അവര്‍ വധിച്ചു. അതിന് ശേഷമാണ് അവര്‍ ഉള്ളില്‍ കടന്ന് മറ്റുള്ളവരെ വെടിവച്ച് വീഴ്ത്തിയത്.” ആ ദിവസത്തെ പേടിയോടെ മാത്രമെ സിസ്റ്റര്‍ സാലിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കൂ. ”രാവിലെ ദിവ്യബലി അര്‍പ്പിച്ചതിന് ശേഷം ചാപ്പലില്‍ പ്രാര്‍ത്ഥനയിലായിരുന്നു ടോമച്ചന്‍. നാല് കന്യാസ്ത്രീകളെയും അവിടത്തെ പാചകക്കാരിയായിരുന്ന സ്ത്രീയെയും വധിച്ചതിന് ശേഷമാണ് അവര്‍ അച്ചനെ പിടികൂടിയത്. കണ്ണുകള്‍ മൂടിക്കെട്ടി, വലിച്ചിഴച്ചാണ് അവര്‍ അദ്ദേഹത്തെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയത്.” ഫാദര്‍ ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതിന്റെ ഏകദൃക്‌സാക്ഷിയാണ് സിസ്റ്റര്‍ സാലി. ടോമച്ചന്റെ സഹനങ്ങള്‍ തങ്ങള്‍ക്ക് വേണ്ടിയാണെന്നും അന്നുമുതല്‍ ലോകമെമ്പാടുമുള്ള വിശുദ്ധ മദര്‍ തെരേസയുടെ സ്ഥാപനങ്ങളില്‍ ആരംഭിച്ച പ്രാര്‍ത്ഥന ഇന്നും മുടങ്ങിയിട്ടില്ല എന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ഐഎസ് ഭീകരര്‍ക്ക് നടുവില്‍ താന്‍ ദുരിതമനുഭവിക്കുകയാണ് എന്നറിയിച്ച് കൊണ്ട് മുമ്പും ഫാദര്‍ ടോമിന്റെ വീഡിയോ സന്ദേശം എത്തിയിരുന്നു. കാണാതായി എന്നായിരുന്നു ഫാദര്‍ ടോമിനെക്കുറിച്ച് ആദ്യം പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ പിന്നീട് ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ദുഖവെള്ളിയാഴ്ച അദ്ദേഹത്തെ കുരിശിലേറ്റുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. ഫാദര്‍ ടോമിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി സുഷമ സ്വരാജ് അന്ന് പറഞ്ഞിരുന്നു. അന്ന് മുതല്‍ അദ്ദേഹത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും സഭയും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

പുതിയ വീഡിയോ സന്ദേശം പുറത്തു വന്ന് സാഹചര്യത്തില്‍ അദ്ദേഹത്തെ മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായിക്കൊണ്ടിരിക്കുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഡല്‍ഹിയിലെത്തി സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.  ഫ്രാന്‍സിസ് പാപ്പയോടും മറ്റ് സഭാധികാരികളോടും സഹായം യാചിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ലോകം മുഴുവനും ഈ മലയാളി വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു.

സുമം തോമസ്

ഫാ. ടോമിന്റെ മോചനത്തിനായി നമ്മുക്ക് കൈകോര്‍ക്കാം

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.