പിറവം: മുളക്കുളം വലിയപള്ളിയില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തിൽ പ്രധാന വാതിലും പൂമുഖത്തിന്റെ മേൽത്തട്ടും കത്തിനശിച്ചു. യാക്കോബായ-ഓർത്തഡോക്സ് സഭകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പള്ളിയാണ് മുളക്കുളം വലിയ പള്ളി. ഈ പള്ളി കോടതിയിൽ കേസ് നടക്കുന്നതിനാൽ വർഷങ്ങളായി പൂട്ടികിടക്കുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞു പള്ളിക്കുമുകളിൽനിന്നു പുക ഉയരുന്നതു കണ്ട സമീപവാസികളാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഫയർഫോഴ്സ് എത്തിയപ്പോൾ പ്രധാന വാതിൽ പൂർണമായും കത്തിനശിച്ചിരുന്നു.
പള്ളി ആരോ കത്തിക്കാൻ ശ്രമിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. കത്തിത്തീരാറായ ഒരു ചൂൽ സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ചൂലിൽ തീകൊളുത്തി വച്ചിട്ടുപോയതാവാം എന്നാണ് പോലീസ് പറയുന്നത്. പള്ളിയിൽ വൈദ്യുതി കണക്ഷൻ നേരത്തെ വിച്ഛേദിച്ചിരുന്നതിനാൽ, ഷോർട്ട് സർക്യൂട്ട് ഉണ്ടാവാൻ സാധ്യത ഇല്ല. പിറവം സിഐ കെ. ശിവൻകുട്ടി, എസ്ഐ കെ.കെ. വിജയൻ എന്നിവർ സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
ഓർത്തഡോക്സ് സഭക്ക് അനുകൂലമായി നേരത്തെ വിധിവന്നുവെങ്കിലും യാക്കോബായ വിഭാഗം ഇതിനെതിരേ വീണ്ടും ഹർജി നൽകിയതിനെത്തുടർന്ന് കേസ് നീണ്ടു പോവുകയായിരുന്നു. ഒരു വർഷം മുമ്പ് യാക്കോബായ വിഭാഗത്തിൽപ്പെട്ട ഒരു വയോധികയുടെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് പള്ളി തുറന്നപ്പോൾ തർക്കമുണ്ടായി. ഇതിനെ തുടർന്ന് ആർഡിഒയുടെ നേതൃത്വത്തിൽ പള്ളി തുറന്ന് യാക്കോബായ വിഭാഗം ചടങ്ങുകൾ നടത്തി. അതിനുശേഷം ആർഡിഒ പള്ളി പൂട്ടുകയും ചെയ്തു. തീപിടിത്തം സംബന്ധിച്ച് ഊർജിതമായ അന്വേഷണം നടത്തുമെന്ന് മുവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോൻ പറഞ്ഞു.