ഭൂമി തട്ടിയെടുക്കാൻ ക്രൈസ്തവർക്കു നേരെ ആക്രമണം അഴിച്ചുവിട്ട് തീവ്ര ഇസ്ലാമികവാദികൾ

പഞ്ചാബിലെ വെഹാരി ജില്ലയിലെ ഒരു നഗരമായ ബുരെവാലയ്ക്ക് സമീപമുള്ള ത്രിഖാനി ഗ്രാമത്തിൽ ക്രൈസ്തവരുടെ ഭൂമി പിടിച്ചെടുക്കുന്നതിനായി ആക്രമണം അഴിച്ചുവിട്ട് ഒരു സംഘം തീവ്ര ഇസ്ലാമികവാദികൾ. അക്രമികൾ ക്രൈസ്തവരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്തു. സംഭവത്തിൽ ഒൻപതു പേർക്ക് പരിക്കേറ്റു. മറ്റ് മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഒക്‌ടോബർ 29 -നായിരുന്നു സംഭവം.

ക്രൈസ്തവ കുടുംബങ്ങളിൽ നിന്നും മിഷനറിമാരിൽ നിന്നും പാരമ്പര്യമായി ലഭിച്ച ഭൂമി വിൽക്കാൻ നിർബന്ധിച്ചായിരുന്നു ആക്രമണം. ക്രൈസ്തവർ തങ്ങളുടെ വയലിൽ ജോലി ചെയ്യുന്നതിനിടെ തീവ്ര ഇസ്ലാമികവാദികൾ വെടിയുതിർക്കുകയായിരുന്നു. അക്രമികൾ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടുകയും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

“അവർ ഞങ്ങളെ കൊല്ലാൻ വേണ്ടിയാണ് വെടിവച്ചത്. എന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്” – പരിക്കേറ്റവരിൽ ഒരാൾ വെളിപ്പെടുത്തി. മുസ്ലീം ഭൂവുടമകൾ ഇവിടെയുള്ള ക്രൈസ്തവരോട് ഭൂമി വിൽക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് ഗ്രാമവാസിയും സംഭവത്തിന്റെ ദൃക്‌സാക്ഷിയുമായ കമ്രാൻ മസിഹ് വിശദീകരിച്ചു.

മുൻപും ഇവിടെയുള്ള ക്രൈസ്തവർക്കു നേരെ, അവരുടെ ഭൂമി വിൽക്കാൻ പറഞ്ഞുകൊണ്ട് തീവ്ര ഇസ്ലാമികവാദികൾ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. എന്നാൽ ഈ ഭൂമി ക്രൈസ്തവരുടെ പൂർവ്വികരുടെ ഓർമ്മയും പാരമ്പര്യവുമാണ്. അതിനാലാണ് ഈ ഭൂമി വിൽക്കാൻ അവർ വിസമ്മതിക്കുന്നത്. മാത്രമല്ല ഇതാണ് അവരുടെ ഏക ഉപജീവന മാർഗ്ഗവും. യഥാർത്ഥത്തിൽ ഈ ഗ്രാമം സ്ഥാപിച്ചത് മിഷനറിമാരാണ്. കൃഷിക്കു വേണ്ടിയുള്ള ഭൂമി പാവപ്പെട്ട കുടുംബങ്ങൾക്ക് ദാനം ചെയ്തു. അവർ അത് തലമുറകളിലേക്ക് കൈമാറി.

“മുസ്ലീം ഉടമകൾ ക്രൈസ്തവരെ ലക്ഷ്യം വയ്ക്കാൻ അവരുടെ സ്വാധീനം ഇങ്ങനെ ഉപയോഗിക്കുന്നു എന്നത് സങ്കടകരമാണ്” – സഹിവാളിലെ ആശുപത്രിയിൽ ഇരകളെ സന്ദർശിച്ച മനുഷ്യാവകാശ പ്രവർത്തകനായ സലീം ഇഖ്ബാൽ, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.