ചരിത്രത്തിലാദ്യമായി സൗദിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം: ആത്മീയ നിര്‍വൃതിയില്‍ കോപ്റ്റിക് സഭ

സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായി കോപ്റ്റിക് സഭ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഡിസംബര്‍ ഒന്ന്, ശനിയാഴ്ച റിയാദിലെ ഒരു കോപ്റ്റിക് ഓര്‍ത്തഡോക്‌സ് വിശ്വാസിയുടെ ഭവനത്തില്‍ വെച്ച്  അര്‍പ്പിച്ച ബലിയര്‍പ്പണത്തിന് കെയ്‌റോയിലെ ഷോബ്രാ ഖേയിമായിലെ മെത്രാനായ അവാ മോര്‍ക്കോസാണ് നേതൃത്വം നല്‍കിയത്. വലിയ വിശ്വാസി സമൂഹമാണ് കുര്‍ബാനയില്‍ പങ്കെടുക്കുവാനെത്തിയത്.

കുര്‍ബാനക്കാവശ്യമായ വസ്തുക്കള്‍ ബിഷപ്പ് കെയ്‌റോയില്‍ നിന്നും കൊണ്ടുവരികയായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന് കടുത്ത വിലക്കുള്ള സൗദിയിലെ പ്രഥമ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന്റെ വീഡിയോയും, ചിത്രങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായികൊണ്ടിരിക്കുകയാണ്.

തീവ്ര ഇസ്ലാമിക നിലപാട് തുടരുന്ന സൗദിയില്‍ ക്രൈസ്തവ സമൂഹത്തിന് ബലിയര്‍പ്പിക്കുവാന്‍ കൈവന്ന അവസരത്തെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കി കാണുന്നത്. വരും നാളുകളില്‍ ക്രൈസ്തവ സമൂഹത്തിന് പരസ്യ ബലിയര്‍പ്പണം നടത്തുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ക്രൈസ്തവര്‍.

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുമായുള്ള ബന്ധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ക്ഷണമനുസരിച്ചാണ് മൂന്നാഴ്ചത്തെ അജപാലക സന്ദര്‍ശനത്തിനായി ബിഷപ്പ് അവാ മോര്‍ക്കോസ് സൗദിയിലെത്തിയത്. ഡിസംബര്‍ 17-ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം തിരിച്ചു പോകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.