ഒക്‌ടോബര്‍ 02: കാവല്‍ മാലാഖമാര്‍

നമ്മെ സഹായിക്കുന്നതിനായി ദൈവം ഏര്‍പ്പെടുത്തിയിരിക്കുന്നവരാണ് മാലാഖമാര്‍. അമ്മയുടെ ഉദരത്തില്‍ ഒരാള്‍ ജനിക്കുന്ന നിമിഷംമുതല്‍ അയാളുടെ ഇടതും വലതുമായി അവരെ സംരക്ഷിക്കുന്നതിനായി അവിടുന്ന് ദൈവദൂതന്മാരെ  ഏല്പിച്ചിട്ടുണ്ട്. അവര്‍ മനുഷ്യപ്രകൃതി അനുഭവിക്കാത്തവരാണ്. സ്വര്‍ഗവും പ്രപഞ്ചവും മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന മാലാഖമാര്‍ നമ്മുടെ പ്രാര്‍ഥനകള്‍ക്കും അപേക്ഷകള്‍ക്കുംവേണ്ടി കാത്തിരിക്കുകയും ആവശ്യങ്ങളില്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നവരാണ്.

മനുഷ്യന്‍ മരിച്ച് സ്വര്‍ഗത്തിലെത്തുമ്പോള്‍ ദൈവദൂതന്മാരെപ്പോലെയാകുമെന്നാണ് ഈശോ പഠിപ്പിച്ചത്. ദൈവം തന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും മാലാഖാമാരില്‍നിന്നും അല്പം താഴ്ത്തിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. മാലാഖമാര്‍ നമ്മുടെ സുരക്ഷിതത്വം ശ്രദ്ധിക്കുകയും ശത്രുക്കളില്‍നിന്ന് രക്ഷിക്കുകയും നമ്മുടെ വഴികളെ നിയന്ത്രിക്കുകയും യാതൊരു തിന്മയും ഭവിക്കാതിരിക്കാന്‍ എപ്പോഴും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

രക്ഷാകരചരിത്രം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സുപ്രധാന കഥാപാത്രങ്ങളാണ് മാലാഖമാര്‍. വിശുദ്ധ ഗ്രന്ഥത്തില്‍ മാലാഖമാരെക്കുറിച്ച് നിരവധി പരാമര്‍ശങ്ങളുണ്ട്. “നിന്റെ വഴികളില്‍ കാത്തുപരിപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോടു കല്പിക്കും. നിന്റെ പാദം കല്ലില്‍തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളുകയും ചെയ്യും” (സങ്കീ. 91:11; 34:7).

“നീയും നിന്റെ മരുമകള്‍ സാറായും പ്രാർഥിച്ചപ്പോള്‍ നിങ്ങളുടെ പ്രാര്‍ഥന പരിശുദ്ധനായവനെ ഞാന്‍ അനുസ്മരിപ്പിച്ചു. നീ മൃതരെ സംസ്‌കരിച്ചപ്പോള്‍ ഞാന്‍ നിന്നോടൊത്തുണ്ടായിരുന്നു. ഭക്ഷണമേശയില്‍നിന്ന് എഴുന്നേറ്റുചെന്ന് മൃതദേഹം സംസ്‌കരിക്കാന്‍ മടികാണിക്കാതിരുന്ന നിന്റെ സത്പ്രവൃത്തി എനിക്ക് അജ്ഞാതമായിരുന്നില്ല. ഞാന്‍ നിന്നോടൊപ്പമുണ്ടായിരുന്നു. ആകയാല്‍ നിന്നെയും നിന്റെ മരുമകള്‍ സാറായെയും സുഖപ്പെടുത്താന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു. ഞാന്‍ റഫായേലാണ്. വിശുദ്ധരുടെ പ്രാര്‍ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്ധനായവന്റെ മഹത്വത്തിന്റെ സന്നിധിയില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്മാരില്‍ ഒരുവന്‍” – മാലാഖമാരുടെ ദൗത്യത്തെ കൃത്യമായി വ്യക്തമാക്കുന്ന തിരുവചനമാണ് ഇത്. ഈ തിരുവചനം പോലെ മാലാഖാമാരുടെ സഹായവും ശക്തിയും നമുക്ക് ജീവിതത്തിലെ വിവിധ സംഭവങ്ങളിലൂടെ അനുഭവിച്ചറിയുവാന്‍ സാധിക്കും.

വിചിന്തനം: ദുരാശകളുടെ അടിമയാകാതെ നമ്മുടെ പ്രവൃത്തികളെ നിയന്ത്രിച്ചുകാണ്ടിരിക്കുക.

ഇതരവിശുദ്ധര്‍: ലെജെര്‍ (615-679)/ ജെറിന്യൂസ്(+676)/ ല്യൂഡ്‌മെര്‍ (+585)/ ബെറേജിയൂസ് (+725)/ തോമസ് (+1282)/ തിയോഫിലൂസ് (+750).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.