നവംബര്‍ 07: വി. എങ്കെല്‍ബര്‍ട്ട്

ജര്‍മ്മനിയില്‍ ബര്‍ഗ്ഗിലെ ഒരു പ്രഭുവിന്റെ പുത്രനാണ് എങ്കെല്‍ബര്‍ട്ട്. ബാല്യംമുതല്‍ക്കെ കൊളോണ്‍ കത്തീഡ്രല്‍ ഉള്‍പ്പെടെയുള്ള ഏതാനും പ്രമുഖദൈവാലയങ്ങളുടെ ഭരണാധികാരിയായി അദ്ദേഹം വര്‍ത്തിച്ചുപോന്നു. എങ്കെല്‍ബര്‍ട്ടിന് ഈ പദവികള്‍ നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ യോഗ്യതകളല്ല; പിതാവിന്റെ പ്രാബല്യമാണ്.

കുരിശുയുദ്ധത്തില്‍ പങ്കെടുക്കുകയും തുടര്‍ന്ന് തന്ത്രപരമായ നയം സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായി സഭാധികാരികളുടെ പ്രീതിനേടിയ അദ്ദേഹം 1217 -ല്‍ കൊളോണ്‍ രൂപതയുടെ മെത്രാനായി. മെത്രാനായി സ്ഥാനമേറ്റപ്പോള്‍ എങ്കെല്‍ബര്‍ട്ടിന് മുപ്പതുവയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. പ്രായക്കുറവുകൊണ്ടാകാം, അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളിലും സാഹസികത പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ ജീവിതം പ്രശ്നസങ്കീര്‍ണ്ണമായി പരിണമിക്കുകയുംചെയ്തു.

വൈദികസമൂഹത്തില്‍ ശിക്ഷണംപുലര്‍ത്തുന്നതിനും അഗതികളെ സംരക്ഷിക്കുന്നതിനുംവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അഭിമാനകരമായ പല നേട്ടങ്ങളും കൈവരിച്ചെങ്കിലും അദ്ദേഹം ഭരണീയരുടെ ബഹുമാനത്തിനുപാത്രമായില്ല. കര്‍മ്മരംഗങ്ങളില്‍ പൊതുവേ കര്‍ക്കശമായ നയം സ്വീകരിച്ചതുകൊണ്ട് ധാരാളം ശത്രുക്കളെ സൃഷ്ടിക്കുകയുംചെയ്തു. ഫ്രെഡറിക് രണ്ടാമന്‍ ചക്രവര്‍ത്തിക്ക് പിന്തുണനല്‍കുകയും ചക്രവര്‍ത്തി സിസിലിയിലേക്കുപോയപ്പോള്‍ കിരീടാവകാശിയായ പുത്രന്‍ ഹെന്‍ട്രിക്കുവേണ്ടി റീജന്റായി രാജ്യഭരണം നടത്തുകയുംചെയ്തു.

എങ്കെല്‍ബര്‍ട്ടിന്റെ ഒരു ബന്ധുവായ ഈസന്‍ബര്‍ഗ്ഗിലെ പ്രഭുവായ ഫെഡ്രിക് ഈസ്സനിലെ സന്യാസ സംഘങ്ങളുടെ ഭരണാധികാരം കൈയാളിയിരുന്നു. അയാള്‍ തന്റെ അധികാരവും പദവിയുമുപയോഗിച്ച് പ്രസ്തുത സന്യാസ സംഘങ്ങളുടെ വസ്തുവകകള്‍ ചൂഷണംചെയ്തുകൊണ്ടിരുന്നു. കുടിയാന്മാരെ ഞെക്കിപ്പിഴിയുകയുംചെയ്തു. അതിനെച്ചൊല്ലി എങ്കെല്‍ബര്‍ട്ട് അദ്ദേഹത്തെ ശാസിക്കുകയും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശിക്കുകയുംചെയ്തു. പക്ഷേ, ആ നിര്‍ദേശം അയാള്‍ സ്വീകരിച്ചില്ല. എങ്കെല്‍ബര്‍ട്ടിനെ വധിക്കാന്‍ അയാള്‍ ഗൂഢാലോചന നടത്തി.

1225 നവംബര്‍ 7 -ന് എങ്കെല്‍ബര്‍ട്ട് തന്നെ സോവെസ്റ്റില്‍നിന്നും സ്വേലത്തേക്കു പോവുകയായിരുന്നു. ആ യാത്രയില്‍ ഫ്രെഡറിക്കും മറ്റേതാനും പ്രഭുക്കളും ചേര്‍ന്ന്  ഗോവെല്‍സ്ബര്‍ഗില്‍ ച്ച് അദ്ദേഹത്തെ മാരകമായി കുത്തിമുറിവേല്പിച്ചു. നാല്പത്തിയേഴു മുറിവുകളേറ്റ് അദ്ദേഹം മരണമടഞ്ഞു. മാര്‍പാപ്പായുടെ പ്രതിനിധി കര്‍ദിനാള്‍ പോള്‍ യുറാച്ച് എങ്കെല്‍ബര്‍ട്ടിനെ രക്തസാക്ഷിയായി പ്രഖ്യാപനംചെയ്തു. ഇതു സംബന്ധിച്ച് മറ്റ് ഔദ്യോഗിക നടപടികളൊന്നും പിന്നീടുണ്ടായിട്ടില്ല.

വിചിന്തനം: “മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍” (ലൂക്കാ 6:31).

ഇതരവിശുദ്ധര്‍ : വില്ലിബ്രോര്‍ഡ്(658-739) മെത്രാന്‍/ അക്കില്ലാസ്(+313) അലക്‌സാന്‍ഡ്രിയായിലെ മെത്രാന്‍/അമരാന്റ് (+700) അല്‍ബിയിലെ മെത്രാന്‍/ബ്ലിന്‍ലിവൈറ്റ് (ഒമ്പതാം നൂറ്റാണ്ട്) ബാനെസിലെ മെത്രാന്‍/കുംഗാര്‍ (ആറാം നൂറ്റാണ്ട്)/മെലാസിപ്പൂസ് (+360) രക്തസാക്ഷി/റൂഫൂസ് (+400) മെറ്റ്‌സിലെ മെത്രാന്‍/ആക്റ്റൂസ്-രക്തസാക്ഷി/അച്ചില്ലാസ് (+313) രക്തസാക്ഷി/ഏണസ്റ്റ് (+1148) ആബട്ട്‌

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.