നവംബര്‍ 30: വി. അന്ത്രയോസ് ശ്ലീഹാ

അപ്പസ്‌തോല സമൂഹത്തിലേക്ക് മിശിഹായാല്‍ വിളിക്കപ്പെട്ട ആദ്യ ക്രിസ്തുശിഷ്യനാണ് അന്ത്രയോസ് ശ്ലീഹാ. യോനായുടെ മൂത്ത പുത്രനും അപ്പസ്‌തോല പ്രമുഖനുമായ പത്രോസിന്റെ സഹോദരനുമായ അന്ത്രയോസ്, ബെത്‌സെയ്ദാ എന്ന സ്ഥലത്താണ് ജനിച്ചത്. സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന അപ്പസ്‌തോലന്മാരുടെ പേരുകളിലെല്ലാം രണ്ടാമത്തേത് അന്ത്രയോസിന്റെ പേരാണ്.

‘മിശിഹായെ പരിചയപ്പെടുത്തിക്കൊടുക്കുന്നവന്‍’ എന്നാണ് വി. ബീഡ് അന്ത്രയോസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മിശിഹായുടെ ശിഷ്യനാവുന്നതിനുമുമ്പ് അന്ത്രയോസും സഹോദരനും യോഹന്നാന്റെ ശിഷ്യന്മാരായിരുന്നു. ഒരുദിവസം ഈശോയോടുകൂടെ താമസിച്ചതിനുശേഷമാണ് അന്ത്രയോസ് ക്രിസ്തുശിഷ്യനായത്. അതിനുശേഷം ഉടന്‍തന്നെ അദ്ദേഹം തന്റെ സഹോദരനായ പത്രോസിനെയും മിശിഹായുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നീട് സുവിശേഷത്തില്‍ അന്ത്രയോസിനെ കാണുന്നത് അപ്പം വര്‍ധിപ്പിക്കുമ്പോഴാണ്. വിജനസ്ഥലത്തുവച്ച് അയ്യായിരംപേര്‍ക്ക് അപ്പം കൊടുക്കുന്നതിനായി അഞ്ച് അപ്പവും രണ്ടുമീനും കൈവശമുണ്ടായിരുന്നവനെ മിശിഹായുടെ അടുത്തേക്ക് എത്തിക്കുന്നത് അന്ത്രയോസാണ്.

പന്തക്കുസ്താ ദിനത്തിനുശേഷം പ്രേഷിതവൃത്തിക്കായി പുറപ്പെട്ട അന്ത്രയോസ് കപ്പദോച്ചിയ, ഗലാത്യ, ബിഥീനിയ, സിത്തിയ, റഷ്യ, ബിസാനുസിയ, ത്രെയിസ്, മാസെഡോണിയ, തെസലി, അക്കയാ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം അറിയിച്ചു. ഇവരുടെ ഇടയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളും പ്രസംഗിച്ച തത്വങ്ങള്‍ക്ക് അനുയോജ്യമായ ജീവിതവും അനേകരെ ഉത്തമ ക്രിസ്ത്യാനികളാക്കിമാറ്റി. അവസാനമായി അദ്ദേഹം എത്തിയത് അക്കായ എന്ന സ്ഥലത്താണ്. ക്രൈസ്തവശത്രുവായിരുന്ന അവിടുത്തെ അധികാരിയെ മാനസാന്തരപ്പെടുത്തുന്നതിനായി ശ്ലീഹാ നടത്തിയ ശ്രമങ്ങളൊന്നും വിജയംകണ്ടില്ല. മാത്രമല്ല, തങ്ങളുടെ ദേവന്മാരെ ആരാധിച്ചില്ലെങ്കില്‍ വിശുദ്ധനെ കുരിശില്‍ തറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനു തയ്യാറാവാതിരുന്ന ശ്ലീഹായെ ക്രൂരമായ പല മര്‍ദ്ദനങ്ങള്‍ക്കും വിധേയനാക്കി. അവസാനം അദ്ദേഹത്തെ ചമ്മട്ടികൊണ്ടടിക്കാന്‍ ഉത്തരവിട്ടു. അടിയുടെ ശക്തിയില്‍ ശരീരത്തിലെ മാംസം കഷണംകഷണമായി നിലത്തുവീണു; അസ്ഥികള്‍ പുറമെ കാണപ്പെട്ടു.

എന്നിട്ടും യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിക്കാതെ പ്രാര്‍ഥനയില്‍ ലയിച്ചുനിന്ന വിശുദ്ധനെ കണ്ടപ്പോള്‍ ഗവര്‍ണറുടെ രോഷം കൂടുതല്‍ വര്‍ധിച്ചു. ഉടന്‍തന്നെ ശ്ലീഹായെ കുരിശില്‍ തറയ്ക്കാന്‍ ഉത്തരവിട്ടു. കുരിശില്‍ തറയ്ക്കപ്പെട്ട അദ്ദേഹത്തെ രക്ഷിക്കാന്‍ വിശ്വാസികള്‍ ശ്രമിച്ചെങ്കിലും ശ്ലീഹാ അവരെയെല്ലാം പിന്തിരിപ്പിക്കുകയാണുണ്ടായത്. “ദിവ്യനാഥനുവേണ്ടി മരിക്കുന്നത് എത്രയോ ആനന്ദപ്രദം” എന്ന് ശ്ലീഹാ അവരോടു പറഞ്ഞിരുന്നു. രണ്ടുദിവസത്തെ അവാച്യമായ ക്രൂരപീഡകള്‍ക്കൊടുവില്‍ അദ്ദേഹം സ്വര്‍ഗത്തിലേക്ക് വിളിക്കപ്പെട്ടു.

വിചിന്തനം: ഒരു ക്രിസ്‌ത്യാനിയുടെ ജീവിതം യഥാര്‍ഥത്തില്‍ കുരിശാണ്. അത് സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗദര്‍ശിയാണ്.

ഇതരവിശുദ്ധര്‍ : ആന്‍ഡ്രൂ-മീന്‍പിടുത്തക്കാരുടെ മധ്യസ്ഥന്‍/ ട്രോജന്‍ (+533) മെത്രാന്‍ കോണ്‍സ്റ്റാന്റിയൂസ് (അഞ്ചാം നൂറ്റാണ്ട്)/മൗരി-രക്തസാക്ഷിയായ കന്യക/ ജോസഫ് മര്‍ച്ചാന്ദ് (1803-1835)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.