ഫെബ്രുവരി 04: വി. ജോണ്‍ ഡി ബ്രിട്ടോ

ഭാരതമണ്ണില്‍വച്ച് രക്തസാക്ഷിത്വം ചൂടിയ വിശുദ്ധനാണ് ജോണ്‍ ഡി ബ്രിട്ടോ. 1647-ല്‍ പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണ്‍ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. ബാല്യത്തില്‍തന്നെ പിതാവിനെ നഷ്ടപ്പെട്ട ജോണ്‍, അമ്മ ഡോണാബയാട്രീസിന്റെ സംരക്ഷണയിലാണ് വളര്‍ന്നുവന്നത്. അവിടുത്തെ രാജകുമാരന്മാരുടെ കളിക്കൂട്ടുകാരനായിരുന്ന ജോണ്‍ പലപ്പോഴും രാജകൊട്ടാരത്തിലാണ് താമസിച്ചിരുന്നത്. ചെറുപ്പത്തില്‍തന്നെ വിദ്യാഭ്യാസത്തില്‍ പ്രത്യേകിച്ച്, മതപഠനത്തില്‍ ജോണ്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ജോണിന് ഏകദേശം പതിനൊന്നു വയസ്സായപ്പോള്‍ മാരകമായ ഒരു രോഗം പിടിപെട്ടു. ജോണിന്റെ അമ്മ ഫ്രാന്‍സിസ് സേവ്യറിന്റെ മാധ്യസ്ഥം യാചിക്കുകയും ഒരുവര്‍ഷത്തേക്ക് ഈശോസഭക്കാരുടെ വേഷം മകനെ അണിയിച്ചുകൊള്ളാമെന്നു നേര്‍ച്ചനേരുകയും ചെയ്തു. അധികം താമസിയാതെ ജോണ്‍ സുഖംപ്രാപിച്ചു. വിശുദ്ധനെ ഈശോസഭാംഗമാകാന്‍ പ്രചോദിപ്പിച്ചത് ഈ സംഭവമായിരുന്നു.

പതിനഞ്ചാമത്തെ വയസ്സില്‍ ജോണ്‍ ഈശോസഭയില്‍ പ്രവേശിച്ചു. എല്ലാവര്‍ക്കും മാതൃകാപരമായ ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ മിഷനറിമാരില്‍നിന്നും ലഭിച്ചുകൊണ്ടിരുന്ന കത്തുകള്‍ വിശുദ്ധനെ ഇന്ത്യയിലെ പ്രേഷിതരംഗത്തേക്ക് ആകര്‍ഷിച്ചു. നീണ്ടകാലത്തെ പ്രാര്‍ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി അദ്ദേഹത്തിന് ഇന്ത്യയിലേക്കു പോകാനുള്ള അനുമതി ലഭിച്ചു. സ്വമാതാവും രാജകുടുംബവും ഇതിനെ എതിര്‍ത്തെങ്കിലും അതിനെയെല്ലാം അതിജീവിച്ച് 1673 സെപ്റ്റംബര്‍ ആറാം തീയതി പുരോഹിതനായ ജോണ്‍ ഗോവയിലെത്തി.

ഗോവയിലെത്തിയ ഉടന്‍തന്നെ അദ്ദേഹം ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി. അനന്തരം അദ്ദേഹത്തിന്റെ നീണ്ടകാലത്തെ സ്വപ്നമായിരുന്ന മധുര മിഷനില്‍ എത്തിച്ചേര്‍ന്നു. ഇതിനിടയില്‍ അദ്ദേഹം കേരളത്തിലും വന്നിരുന്നു. മധുരയിലെത്തിയ ജോണ്‍, ബ്രാഹ്മണരുടെ വേഷവും ഭക്ഷണവും അതേപടി അനുകരിച്ചു. ജോണിന്റെ പ്രവര്‍ത്തനഫലമായി അനേകം ആളുകള്‍ ക്രിസ്തുമതം സ്വീകരിച്ചു. വെറും മൂന്നുമാസംകൊണ്ട് 2070 പേരെയാണ് വിശുദ്ധന്‍ മാനസാന്തരപ്പെടുത്തിയത്. മാനസാന്തരങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ ശത്രുക്കളുടെ എണ്ണവും ഏറിവന്നു. രാജാവ് ജോണിനെ ഒരു ശത്രുവായാണ് കണ്ടത്. അധികം താമസിയാതെ രാജാവ് വിശുദ്ധനെ തടങ്കലിലാക്കുകയും കഠിനമായി പീഡിപ്പിക്കുകയും ചെയ്തു. ഇനിമേലില്‍ മറവ രാജ്യത്ത് കാലുകുത്തരുതെന്ന താക്കീതോടെ വിശുദ്ധനെ കുറച്ചുനാളുകള്‍ക്കുശേഷം ജയിലില്‍നിന്നും മോചിപ്പിച്ചു.

അധികം താമസിയാതെ ജോണിനെ ഗോവയിലേക്ക് അധികാരികള്‍ തിരികെവിളിച്ചു. അദ്ദേഹത്തെ അവിടുന്ന് പോര്‍ച്ചുഗല്ലിലേക്കു അയച്ചു. എന്നാല്‍, താമസിയാതെ വിശുദ്ധന്‍ തന്റെ പ്രിയപ്പെട്ട മിഷന്‍ പ്രദേശത്തേക്കു തിരികെയെത്തി പ്രവര്‍ത്തനം ആരംഭിച്ചു. ഫലം അത്ഭുതപ്പെടുത്തുന്നതായിരുന്നു.1692-ല്‍ വിശുദ്ധന്റെ പ്രസംഗത്തില്‍ ആകൃഷ്ടനായ തടിയര്‍ദേവര്‍ രാജകുമാരന്‍ ജ്ഞാനസ്‌നാനം സ്വീകരിക്കാനായി വിശുദ്ധനെ സമീപിച്ചു. അഞ്ചു ഭാര്യമാരുണ്ടായിരുന്ന അദ്ദേഹം, ക്രിസ്ത്യാനിയാവുന്നതിനുവേണ്ടി നാലു ഭാര്യമാരെ അവരുടെ അവകാശങ്ങള്‍ നല്‍കി ഉപേക്ഷിച്ചു. ഇതില്‍ ഒരാള്‍ രാമനാട്ടു രാജാവിന്റെ അനന്തരവളായിരുന്നു. അവള്‍ ബ്രാഹ്മണരുടെ ഉപദേശപ്രകാരം പ്രതികാരത്തിനായി രാജാവിനെ നിര്‍ബന്ധിച്ചു. അധികം താമസിയാതെതന്നെ വിശുദ്ധന്‍ ബന്ധനസ്ഥനായി. കഠിനമായ പീഡനങ്ങള്‍ക്കുശേഷം 1693 ഫെബ്രുവരി നാലാം തീയതി അദ്ദേഹത്തെ ശിരസ്സ് ഛേദിച്ചു വധിച്ചു.

വിചിന്തനം: ”നീ കര്‍ത്താവിന്റെ മിത്രവും അവിടുത്തെ മഹത്വത്തില്‍ ഓഹരിക്കാരനുമാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവിടുത്തെ പാനപാത്രം സ്‌നേഹപൂര്‍വം കുടിച്ചുകൊള്‍ക” – ക്രിസ്താനുകരണം.

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.