ഡിസംബര്‍ 04: വി. ജോണ്‍ ഡമഷീന്‍

പൗരസ്ത്യ സഭാപിതാക്കന്മാരില്‍ അവസാനത്തെയാളാണ് ജോണ്‍ ഡമഷീന്‍. സിറിയയിലെ ദമാസ്‌ക്കസില്‍ 676 -ല്‍ അദ്ദേഹം ജനിച്ചു. പിതാവ് സിറിയന്‍ കാലിഫിന്റെ ധനകാര്യ നിര്‍വാഹകനായിരുന്നു. പിതാവിന്റെ മരണശേഷം ജോണ്‍ ദമാസ്‌ക്കസിലെ മുഖ്യ കൗണ്‍സിലറായി.

730 -ല്‍ ജോണ്‍, ജറുസലേമിനു സമീപമുള്ള വി. സബാസിന്റെ സന്യാസാശ്രമത്തില്‍ ചേര്‍ന്നു. ജറുസലേം പാത്രീയര്‍ക്കീസില്‍നിന്ന് അദ്ദേഹം പട്ടം സ്വീകരിച്ചു. ഒരു ദൈവശാസ്ത്രജ്ഞനായി പരിഗണിക്കത്തക്കവിധം നിരവധി ഈടുറ്റ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ശത്രുക്കള്‍ തെറ്റിധരിപ്പിച്ചതിന്റെ ഫലമായി കാലിഫ്, മന്ത്രിയായിരുന്ന ജോണിന്റെ വലതുകരം വെട്ടി തെരുവിന്റെ മധ്യേ കഴുമരത്തില്‍ കെട്ടിത്തൂക്കിയിട്ടു. രാജാനുമതിയോടുകൂടി ജോണ്‍ ആ കൈയ്യുംകൊണ്ട് ദൈവമാതാവിന്റെ ദൈവാലയത്തിലെത്തി ദിവ്യകാരുണ്യസന്നിധിയില്‍ പ്രാർഥിച്ചു. പ്രാര്‍ഥനാനന്തരം മുറിഞ്ഞ കൈ ചേര്‍ത്തുപിടിച്ചപ്പോള്‍ അത്ഭുതകരമായി ഒട്ടിച്ചേര്‍ന്ന് സുഖംപ്രാപിച്ചതായി പറയപ്പെടുന്നു.

അത്ഭുതവാര്‍ത്ത അറിഞ്ഞ കാലിഫ്, ഫാ. ജോണിനെ വിളിച്ച് മാപ്പപേക്ഷിക്കുകയും എന്തെങ്കിലും ആനുകൂല്യമായി ചോദിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നുമാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്‌.

‘അറിവിന്റെ ഉറവിടം’ എന്നുള്ളതാണ് ജോണിന്റെ സുപ്രധാന കൃതി. 749 -ല്‍ അദ്ദേഹം നിര്യാതനായി.

വിചിന്തനം: ഏതെങ്കിലും തെറ്റില്‍ വീണാല്‍ എളിമയും ക്ഷമയും അഭ്യസിക്കുക. സ്‌നേഹത്തോടും ശരണത്തോടുംകൂടെ വേഗം ദൈവത്തിലേക്കു പിന്തിരിയുക.

ഇതരവിശുദ്ധര്‍ : അഡാ (ഏഴാം നൂറ്റാണ്ട്) അന്നോ (1010-1075) കൊളോണിലെ മെത്രാന്‍/ബെര്‍ടോവാറാ (+614)/ അലക്‌സാണ്ട്രിയായിലെ ക്ലമന്റ് (150-217)/ ഫ്രാന്‍സീസ് ഗാല്‍വെസ് (+1623) ജപ്പാനിലെ രക്തസാക്ഷി/ ഓസ്മുന്ത് (+1099) മെലിറ്റീയൂസ് (+295) പോന്ദൂസിലെ മെത്രാന്‍/ ജിയോവാനി (1873-1954)/ ഫെലിക്‌സ് (+492) ബോളോഞ്ഞോയിലെ മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.