കുമ്പസാരം ക്രിസ്തീയ വിശ്വാസത്തിന്റ അഭിവാജ്യഘടകം: ബിഷപ്പ് ഡോ. സൂസപാക്യം

തിരുവനന്തപുരം: കുമ്പസാരം ക്രിസ്തീയ വിശ്വാസത്തിന്റ അഭിവാജ്യഘടകമാണ്. കുമ്പസാരം കേള്‍ക്കുന്ന വൈദികന്‍ ദൈവത്തിനു പകരമായി നില്‍ക്കുന്ന ഉപകരണം അല്ലെങ്കില്‍ പ്രതിനിധി മാത്രമാണെന്നും പാപം മോചിപ്പിക്കാനുള്ള അവകാശം ദൈവത്തിനു മാത്രമാണെന്നും കെ സി ബി സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം.

കേന്ദ്രസര്‍ക്കാരിന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വികലവും വിചിത്രവുമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളയമ്പലത്തെ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ മധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉപരിപ്ലവമായ അന്വേഷണങ്ങള്‍ക്കു ശേഷം, അധികാരപരിധിയെ മറികടന്നു കൊണ്ടുള്ള തീരുമാനമാണ് കമ്മീഷന്‍ എടുത്തിട്ടുള്ളത്. ക്രിസ്തീയസഭകള്‍ക്ക് വളരെയേറെ ആശങ്കളും സംശയങ്ങളുമുണ്ടാക്കുന്നതാണ് ആ തീരുമാനം.

ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. വിഷയത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും. പ്രതിസന്ധികള്‍ സഭയെ തളര്‍ത്തുകയല്ല വളര്‍ത്തുകയേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരോഹിതന്‍ തെറ്റു ചെയ്തുവെന്ന് തെളിയിക്കപ്പെട്ടാല്‍ അയാള്‍ ശിക്ഷയ്ക്ക് അര്‍ഹനാണ്. വൈദികര്‍ക്കിടയിലും പുഴുക്കുത്തുകളുണ്ട്. പക്ഷേ അതിന്റെ പേരില്‍ സഭ മുഴുവന്‍ തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല. അങ്ങനെ പറയുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.