സെപ്റ്റംബർ 19 മുതൽ ചൈനീസ് കർദ്ദിനാൾ ജോസഫ് സെന്നിന്റെ വിചാരണ ആരംഭിക്കാനിരിക്കെ കേസിന്റെ അധ്യക്ഷനായ ജഡ്ജിക്ക് കോവിഡ് ബാധിച്ചതിനാല്‍ വിചാരണ നീട്ടിവെച്ചു. ഹോങ്കോംഗ് മാധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദേശ സേനയുമായി ഒത്തുകളിച്ചുവെന്ന് ആരോപിച്ച് ബെയ്ജിംഗ് ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമപ്രകാരം കർദ്ദിനാൾ സെന്നിനെയും മറ്റ് അഞ്ച് പേരെയും മെയ് മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രവർത്തി ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് നിരവധിപ്പേർ വിമർശിക്കുന്നു. ഈ കേസിൽ കനത്ത പിഴയോ ജയിൽവാസമോ കർദ്ദിനാളിന് വിധിച്ചേക്കാം.
മെയ് മാസത്തിൽ അറസ്റ്റിലായതിന് ശേഷം കർദ്ദിനാൾ സെൻ ജാമ്യത്തിലിറങ്ങിയിരുന്നു. ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമം, 2020 ജൂൺ 30 മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യദ്രോഹം, വിഭജനം, അട്ടിമറി, വിദേശ ഇടപെടൽ, തീവ്രവാദം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നിരോധിക്കുന്ന നിയമമാണിത്.