‘മറക്കില്ല മണിപ്പൂര്‍’; ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി തൃശ്ശൂർ അതിരൂപതയുടെ മുഖപത്രം

ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി തൃശ്ശൂർ അതിരൂപത. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നും പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസ്സിലാകുമെന്നും തൃശ്ശൂർ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യില്‍ പറയുന്നു. തൃശ്ശൂരില്‍ പാര്‍ട്ടിക്ക് ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നത് എന്നാണ് സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിക്കാതെയുള്ള പരിഹാസം.

നവംബര്‍ ലക്കത്തിലെ ‘മറക്കില്ല മണിപ്പൂര്‍’ എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തിലാണ് രൂക്ഷവിമര്‍ശനം. മണിപ്പൂരിലേക്കും യു.പിയിലേക്കും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപി നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് മുഖപത്രത്തില്‍ വിമര്‍ശനം. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നു. ഇത്  പ്രധാനമന്ത്രിയോടോ, ബിജെപി കേന്ദ്രനേതൃത്വത്തോടോ ചോദിക്കാന്‍ ആണത്തമുണ്ടോ. മറ്റു സംസ്ഥാനങ്ങളില്‍ ദുരന്തമുണ്ടാകുമ്പോള്‍ അവിടേക്ക് ഓടിയെത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് മണിപ്പൂരില്‍ തിരഞ്ഞുനോക്കാതിരുന്നതെന്നും ലേഖനത്തില്‍ ചോദിക്കുന്നു.

മണിപ്പൂരില്‍ വംശഹത്യ നിയന്ത്രിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചില്ല എന്നത് ഭാരതത്തിന്റെ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ്. ജനാധിപത്യബോധമുള്ളവര്‍ക്ക് മണിപ്പൂരിനെ അത്രവേഗം മറക്കാനാകില്ല. മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. തെരഞ്ഞെടുപ്പിനുമുന്‍പ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേര്‍തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടര്‍മാര്‍ പ്രകടിപ്പിക്കാറുണ്ടെന്നും ലേഖനത്തിലൂടെ അതിരൂപത പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.