കാലവർഷക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ അടിയന്തര നടപടികളുണ്ടാകണം: സീറോമലബാർ സഭ അത്മായ ഫോറം

ടോണി ചിറ്റിലപ്പിള്ളി

കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ കാലവർഷക്കെടുതി നേരിടുന്നതിന് കേരള സർക്കാരിന്റെ സംവിധാനങ്ങളും സഹായവും അടിയന്തരമായി ലഭ്യമാക്കണം. കാലവർഷക്കെടുതിയിൽ ഭീഷണി നേരിടുന്നവർക്ക് സുരക്ഷയും പുനരധിവാസവും ഉറപ്പാക്കണം. പലരും ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ഗതിയില്ലാത്തവിധം ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലയോര മേഖലയിൽ പല സ്ഥലത്തും കാറ്റും ഇടിമിന്നലും വരുത്തിയ നാശനഷ്ടങ്ങൾ ഏറെയാണ്. തീരദേശത്ത് കടലാക്രമണം മൂലം ഭവനരഹിതരായവരുടെ എണ്ണവും അനവധിയാണ്.

മിന്നൽ ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലും മറ്റുമായി കേരളത്തിലെ മലയോര മേഖലയിലും തീരദേശ മേഖലയിലും ജനങ്ങൾ അതീവ പ്രയാസത്തിലാണെന്നും, കേരള ഭരണകൂടം ഇവരുടെ കാര്യത്തിൽ അടിയന്തരശ്രദ്ധ ചെലുത്തണമെന്നും അഭ്യർത്ഥിക്കുന്നു. സാമൂഹ്യസംഘടനകളും ക്രൈസ്തവസഭകളുടെ സന്നദ്ധസംഘടനകളും ഈ സന്നിഗ്ദ്ധഘട്ടത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തി പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. ദുരിതബാധിതർക്ക് കേന്ദ്ര- സംസ്ഥാന സർക്കാർ സഹായങ്ങൾ അടിയന്തരമായി നൽകാനുള്ള സംവിധാനം ഉറപ്പാക്കാൻ സത്വരനടപടികൾ ഉണ്ടാകണം.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ നിരവധി ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങളാണ്‌ ഉണ്ടായിരിക്കുന്നത്. ജീവഹാനി ഉണ്ടായിട്ടുള്ളതു കൂടാതെ, നിരവധി ആളുകളുടെ വീടുകള്‍ക്കും കൃഷികള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയതുമൂലം നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. ഇവര്‍ക്കെല്ലാം സഹായമെത്തിക്കാന്‍ സർക്കാരും സന്നദ്ധപ്രവർത്തകരും ഒന്നാകെ മുന്നിട്ടിറങ്ങണമെന്ന് അത്മായ ഫോറം അഭ്യർത്ഥിക്കുന്നു.

ടോണി ചിറ്റിലപ്പിള്ളി, അത്മായ ഫോറം സെക്രട്ടറി, സീറോമലബാർ സഭ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.