മാർപാപ്പായുടെ മംഗോളിയ സന്ദർശനം: ആപ്തവാക്യവും ഔദ്യോഗികചിഹ്നവും പ്രസിദ്ധീകരിച്ചു

ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്രയുടെ ഔദ്യോഗികചിഹ്നവും ആപ്തവാക്യവും വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ് പാപ്പായുടെ മംഗോളിയ സന്ദർശനം. വത്തിക്കാൻ പുറത്തുവിട്ട വിവരമനുസരിച്ച്, ആഗസ്റ്റ് 31-ന് വൈകുന്നേരം 6.30-ന് ഫ്രാൻസിസ് പാപ്പാ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു മംഗോളിയയിലേക്ക് യാത്ര തിരിക്കും.

“ഒരുമിച്ച് പ്രത്യാശിക്കുക” എന്നതാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യം. ക്രൈസ്തവ, അക്രൈസ്തവ ഇടങ്ങളിൽ ഉപയോഗത്തിലുള്ള ‘പ്രത്യാശ’ എന്ന വാക്കാണ് പാപ്പായുടെ യാത്രയിൽ ഉയർന്നുനിൽക്കുക. ഇതോടൊപ്പം ഒരുമിച്ചുള്ള പ്രവർത്തനത്തെ കൂട്ടിച്ചേർത്ത് ‘ഒരുമിച്ചു പ്രത്യാശിക്കുക’ എന്ന സന്ദേശമാണ് പാപ്പാ നൽകുന്നത്. മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ അടയാളം കൂടിയായിരിക്കും പാപ്പായുടെ ഇത്തവണത്തെ യാത്ര. എന്നാൽ അതേസമയം അവിടുത്ത സഭയ്ക്ക് തങ്ങളുടെ ലാളിത്യത്തിലും അപ്രധാന്യത്തിലും ആഗോളസഭയ്ക്ക് പ്രത്യാശയുടെ അടയാളമേകാൻ സാധിക്കുമെന്ന ഒരു പ്രതീക്ഷയും ഈ യാത്ര മുന്നോട്ടുവയ്ക്കുന്നുണ്ട്.

മംഗോളിയയുടെ ദേശീയപതാകയുടെ നിറങ്ങളായ ചുവപ്പും നീലയും ഉപയോഗിച്ചു  വരച്ചിരിക്കുന്ന മംഗോളിയൻ ഭൂപടമാണ് ഇത്തവണത്തെ ഔദ്യോഗികചിഹ്നം. ഇതിൽ ‘ജർ’ എന്നു വിളിക്കപ്പെടുന്ന മംഗോളിയൻ പാരമ്പര്യ കൂടാരവും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിന് ഒരു വശത്തായി നീലനിറത്തിൽ തന്നെയുള്ള കുരിശുരൂപവും ചിത്രീകരിച്ചിരിക്കുന്നു. ഇരുവശങ്ങളിലുമായി മംഗോളിയൻ പാരമ്പര്യഭാഷയിൽ ‘ഒരുമിച്ചു പ്രത്യാശിക്കുക’ എന്നും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാരത്തിനു മുകളിലായി വത്തിക്കാനെ പ്രതിനിധീകരിച്ച് മഞ്ഞനിറത്തിൽ പുകയും വരച്ചുചേർത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.