നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം ഈസ്റ്റർ ദിനത്തിൽ രാജ്യത്ത് നിന്നും പുറത്താക്കിയ ക്ലരീഷ്യൻ മിഷനറി ആണ് ഫാ. ഡൊണാസിയാനോ അലർക്കോൺ. വിശുദ്ധവാരത്തിൽ തിരുക്കർമ്മങ്ങൾ നടത്തിയതിന്റെ പേരിൽ അദ്ദേഹത്തെ ഒർട്ടേഗ ഭരണകൂടം നാടുകടത്തുകയായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ തനിക്കു നേരിടേണ്ടി വന്ന പീഡനങ്ങളെയും ഹോണ്ടുറാസിന്റെ അതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥകളെ കുറിച്ചും സംസാരിക്കുകയാണ് വൈദികൻ.
“അവർ എന്നെ രണ്ട് പോലീസ് ഓഫീസർമാരുമൊത്ത് ഒരു പട്രോളിംഗ് നടത്തി അതിർത്തിയിലേക്ക് കൊണ്ടുപോയി. അവർ എന്നെ അവിടെ ഇറക്കിവിട്ടു. ഞാൻ ഇതിനകം രാജ്യത്തിന് പുറത്താണെന്നും ഇനി എനിക്ക് രാജ്യത്തിലേക്ക് മടങ്ങാൻ കഴിയില്ലെന്നും അവർ എന്നോട് പറഞ്ഞു, ”- ഫാ. ഡൊണാസിയാനോ വെളിപ്പെടുത്തുന്നു. പനാമിയൻ വംശജനായ വൈദികൻ സാൻ പെഡ്രോ സുല (ഹോണ്ടുറാസ്) നഗരത്തിൽ ഇപ്പോൾ സുരക്ഷിതനാണ്. വിശുദ്ധ വാരത്തിൽ ഏപ്രിൽ മൂന്നിന് തിങ്കളാഴ്ച,യാണ് അദ്ദേഹത്തെ രാജ്യത്ത് നിന്നും പുറത്താക്കിയത്. കുർബാനയുടെ അവസാനത്തിലാണ് ഭരണകൂടത്തിന്റെ പോലീസ് കസ്റ്റഡിയിലെടുത്തത്.
എസ്റ്റെലി രൂപതയിലെ സാൻ ജോസ് ഡി കുസ്മാപ്പ പട്ടണത്തിലെ മരിയ ഓക്സിലിയഡോറ ഇടവകയിലാണ് ഫാ. ഡൊണാസിയാനോ പ്രവർത്തിച്ചിരുന്നത്. ഈ വിശുദ്ധ വാരത്തിൽ 15 ഓളം കത്തോലിക്കാ വിശ്വാസികളെ നിക്കരാഗ്വയിൽ പോലീസ് തടഞ്ഞുവച്ചു.