ലോക രോഗികളുടെ ദിനവും ലൂർദ് മാതാവിൻ്റെ തിരുനാൾ ദിനവുമായ ഫെബ്രുവരി 11-ന് നൽകിയ സന്ദേശത്തിൽ രോഗികളെയും ദുർബലരായവരെയും ചേർത്തുനിർത്തേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. രോഗാവസ്ഥയിൽ ബന്ധങ്ങളുടെയും പരിചരണത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാണിച്ച അദ്ദേഹം അസുഖം വരുമ്പോൾ ആദ്യം വേണ്ടത് പ്രിയപ്പെട്ടവരുടെയും ആരോഗ്യപ്രവർത്തകരുടെയും എല്ലാത്തിനുമുപരി ഹൃദയത്തിൽ ദൈവത്തിൻ്റെ സാമീപ്യവുമാണ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സുവിശേഷത്തിൽ യേശു നമ്മെ പഠിപ്പിക്കുന്നതുപോലെ, കഷ്ടപ്പെടുന്നവരുടെ അടുത്തായിരിക്കാനും രോഗികളെ സന്ദർശിക്കാനും നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിൻ്റെ ശൈലി; അതായത് അടുപ്പം, അനുകമ്പ, ആർദ്രത എന്നിവ മറക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ന് പരിപാലിക്കപ്പെടാനുള്ള അവകാശവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുന്ന ധാരാളം ആളുകൾ നമ്മുക്കിടയിലുണ്ടെന്നത് അവഗണിക്കാനാവാത്ത സത്യമാണ്. ഇക്കാരണത്താൽ, വേദനയുടെ കടന്നു പോകുന്ന ഉക്രെയ്നിനും പാലസ്തീനും ഇസ്രായേലിനും മ്യാൻമറിനും വേണ്ടി, യുദ്ധത്തിൽ തകർന്ന എല്ലാ ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു.