വിശുദ്ധനാട്ടിലെ യുദ്ധം: ഫ്രാൻസിസ് മാർപാപ്പ തുർക്കി പ്രസിഡന്റുമായി ചർച്ചകൾ നടത്തി

ഒക്ടോബർ ഇരുപത്തിയാറാം തീയതി ഫ്രാൻസിസ് പാപ്പായും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും തമ്മിൽ ഫോണിൽകൂടി ചർച്ചകൾ നടത്തിയതായി സ്ഥിരീകരിച്ച് വത്തിക്കാൻ പ്രസ്സ് ഓഫീസ്. എർദോഗന്റെ അഭ്യർഥന മാനിച്ചാണ് ഇന്നലെ രാവിലെ സംഭാഷണം നടന്നതെന്നും വിശുദ്ധനാട്ടിലെ യുദ്ധത്തിന്റെ സാഹചര്യത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചതെന്നും വത്തിക്കാൻ പ്രസ്സ് റൂം ഡയറക്ടർ മാറ്റിയോ ബ്രൂണി റിപ്പോർട്ട് ചെയ്തു.

സംഭവിക്കുന്ന കാര്യങ്ങളിൽ മാർപാപ്പ തന്റെ വേദന അറിയിക്കുകയും വത്തിക്കാന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇസ്രയേലിൽ ഒക്‌ടോബർ 7 -ന് ഹമാസ് നടത്തിയ സിവിലിയന്മാരുടെ കൊലപാതകങ്ങളെയും തട്ടിക്കൊണ്ടുപോകലിനെയും അപലപിച്ചിട്ടില്ലാത്ത തുർക്കി പ്രസിഡൻസി, ഗാസയിൽ ഇപ്പോൾ നടക്കുന്നത് ഒരു ‘കൂട്ടക്കൊല’ എന്നാണ് വിശേഷിപ്പിച്ചത്.

“ഹമാസ് ഒരു ഭീകരസംഘടനയല്ല; ഇത് തങ്ങളുടെ ഭൂമിയെയും പൗരന്മാരെയും സംരക്ഷിക്കാൻ പോരാടുന്ന വിമോചനപോരാളികളുടെ ഒരു കൂട്ടമാണ്” എന്ന്, ഒക്ടോബർ 25 -ന് തുർക്കി പാർലമെന്റിനുമുമ്പാകെ നടത്തിയ പ്രസംഗത്തിൽ പ്രസിഡന്റ് എർദോഗാൻ പ്രസ്താവിച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിനും എതിർപ്പിനും കാരണമായി മാറിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.