പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതിയ നിയമാവലിക്ക് അംഗീകാരം നൽകി ഫ്രാൻസിസ് പാപ്പാ

1718 ഏപ്രിൽ 23 -ന് സ്ഥാപിക്കപ്പെട്ട പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതുക്കിയ നിയമാവലിക്ക് അംഗീകാരം നൽകി ഫ്രാൻസിസ് പാപ്പാ. ‘അദ് തെയൊളോജിയാം പ്രൊമോവെന്തം’ (Ad theologiam promovendam – ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി) എന്ന അപ്പസ്തോലികലേഖനത്തിലൂടെയാണ് പാപ്പാ പുതിയ നിയമാവലിക് അംഗീകാരം നൽകിയത്.

ഭാവിയിലേക്കുള്ള ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനായി പഴയകാല തത്വങ്ങളും നിയമങ്ങളും മാത്രമല്ല, നിലവിലെ ആഴമേറിയ സാംസ്‌കാരികമാറ്റങ്ങൾ മനസ്സിലാക്കി, ദൈവികവെളിപാടിന്റെകൂടി അടിസ്ഥാനത്തിൽ ഭാവിയിലേക്കുള്ള പുതിയ മാർഗങ്ങൾ നിർദേശിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് പാപ്പാ വ്യക്തമാക്കി. നാം ജീവിക്കുന്നത് മാറ്റങ്ങളുടെ ഒരു യുഗത്തിൽ മാത്രമല്ല, മറിച്ച് യുഗങ്ങളുടെ ഒരു മാറ്റത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് റോമൻ കൂരിയായോട് 2013 -ൽ പറഞ്ഞത് പാപ്പാ ആവർത്തിച്ചു.

1718 ഏപ്രിൽ 23 -ന് ക്ലമന്റ് പതിനൊന്നാമൻ പാപ്പാ സ്ഥാപിച്ച പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമി, നാളിതുവരെയുള്ള തന്റെ പ്രവർത്തനത്തിൽ സഭയുടെയും ലോകത്തിന്റെയും നന്മയ്ക്കും സേവനത്തിനുമായി ദൈവശാസ്ത്രത്തെ അവതരിപ്പിച്ചു എന്ന് പാപ്പാ എടുത്തുപറഞ്ഞു. ഇത്തരമൊരു സേവനത്തെ കഴിഞ്ഞകാലങ്ങളിൽ വിവിധ പാപ്പാമാർ, അവർ നടത്തിയ നിയമഘടനാഭേദഗതികളിലൂടെ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നത് പാപ്പാ അനുസ്മരിച്ചു.

സിനഡലും മിഷനറിയും മറ്റുളളവരിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുമായ ഒരു സഭയുടെ ദൈവശാസ്ത്രത്തിൽ അതിനോട് യോജിച്ചുപോകുന്ന മാറ്റങ്ങൾ ആവശ്യമുള്ളതിനാലാണ് നിലവിൽ പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ നിയമസംഹിത പുതുക്കാൻ തീരുമാനിക്കപ്പെട്ടതെന്ന് പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.