
അന്താരാഷ്ട്ര സമ്മർദത്തെത്തുടർന്ന് നിക്കരാഗ്വൻ ഭരണകൂടം 135 രാഷ്ട്രീയ-മത തടവുകാരെ വിട്ടയച്ചു. എന്നാൽ രാഷ്ട്രീയ വിമതർക്കും മതസംഘടനകൾക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്ന അടിച്ചമർത്തലുകൾക്കിടയിൽ സർക്കാരിനെ വിമർശിക്കുന്ന പലരും ഇപ്പോഴും ജയിലിൽ തുടരുകയാണ് എന്നാണ് റിപ്പോർട്ട്.
“സ്വതന്ത്രമായ അഭിപ്രായപ്രകടനം, സംഘംചേരൽ, മതാചാരങ്ങൾ പാലിക്കൽ തുടങ്ങിയ മൗലികാവകാശങ്ങൾ സമാധാനപരമായി വിനിയോഗിച്ചതിന് ആരെയും ജയിലിലടയ്ക്കേണ്ടതില്ല” എന്ന് യു. എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഒരു വ്യാഴാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതേ തുടർന്ന് മോചിപ്പിച്ചവരിൽ കത്തോലിക്കരായ സാധാരണക്കാരും ടെക്‌സസ് ആസ്ഥാനമായുള്ള ഇവാഞ്ചലിക്കൽ ഗ്രൂപ്പായ മൗണ്ടൻ ഗേറ്റ്‌വേയുമായി ബന്ധപ്പെട്ട 13 വ്യക്തികളും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടുന്നുവെന്ന് നിക്കരാഗ്വയിലെ രാഷ്ട്രീയതടവുകാരെ മോചിപ്പിക്കാൻ പ്രവർത്തിക്കുന്ന യു. എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് (ഡോസ്) അറിയിച്ചു.
ഡോസ് പറയുന്നതനുസരിച്ച്, മുൻ തടവുകാരിൽ പലരെയും ഗ്വാട്ടിമാലയിൽ താൽക്കാലികമായി പുനരധിവസിച്ചിരിക്കുകയാണ്. മോചിതരായ ഈ നിക്കരാഗ്വൻ പൗരന്മാർക്ക് അമേരിക്കയിലോ, മറ്റെവിടെയെങ്കിലുമോ താമസിക്കുന്നതിന് നിയമപരമായി അപേക്ഷിക്കാനുള്ള അവസരം ഇപ്പോൾ ലഭിക്കുമെന്നും ഡോസ് പ്രസ്താവനയിൽ പറയുന്നു.
പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിനെതിരായ 2018-ലെ പ്രതിഷേധത്തിനുശേഷം കഴിഞ്ഞ ആറുവർഷത്തിനിടെ നൂറുകണക്കിന് രാഷ്ട്രീയ എതിരാളികളെ പല കാരണങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭരണകൂടം ജയിലിലടച്ചു. ഭരണകൂടത്തെ വിമർശിക്കുന്ന കത്തോലിക്കരെയും രാജ്യത്തുനിന്ന് പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ് ഈ സ്വേച്ഛാധിപത്യ ഭരണകൂടം.