എം.വി. ഗോവിന്ദന്റെ പ്രസ്താവന പ്രതിഷേധാർഹം: കത്തോലിക്ക കോൺഗ്രസ്‌

ക്രൈസ്തവ സന്യാസത്തെ അവഹേളിച്ചുകൊണ്ട് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി.

സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങളെ ‘തൊഴിൽ’ ആണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചത് തെറ്റാണ്. അവർ നടത്തിയ വലിയ സേവനങ്ങളാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഇന്നത്തെ വികസനങ്ങൾക്ക് ആധാരമെന്നത് യാഥാർഥ്യമാണ്. ലോകത്ത് എല്ലാ രാജ്യങ്ങളിലും, ഇന്ത്യയിൽ – കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് അദ്ദേഹം ആശങ്കപ്പെടേണ്ടത്. ഇത്തരം രാജ്യങ്ങൾ സന്ദർശിച്ച് അപചയം വിലയിരുത്താൻ അദ്ദേഹം തയ്യാറാകണം.

ഇന്നാട്ടിൽത്തന്നെ വ്യാജ സർട്ടിഫിക്കറ്റുകളും, വ്യാജനിയമനങ്ങളും അക്രമ മാർഗങ്ങളുമൊക്കെ നടത്തി ഏറെനാൾ പിടിച്ചുനിൽക്കാനാവില്ല എന്ന സത്യം മനസിലാക്കണം. പ്രീണന രാഷ്ട്രീയലക്ഷ്യങ്ങളോടെ, തുടർച്ചയായി നടത്തുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇതിൽ നിന്ന് പിന്മാറണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.