
2000 ആഗസ്റ്റ് 24-ന് നെയ്‌റോബി-നകുരു ഹൈവേയിൽവച്ച് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ മിഷനറി ഫാ. ജോൺ ആന്റണി കൈസറിന്റെ അനുസ്മരണച്ചടങ്ങിൽ പങ്കെടുത്തവേളയിൽ കെനിയൻ മെത്രാന്മാർ, ആവശ്യമായ സാമൂഹികനീതി പൗരന്മാരുടെ അവകാശമാണെന്ന് വെളിപ്പെടുത്തി. അടിച്ചമർത്തപ്പെട്ടവരുടെയും ദരിദ്രരുടെയും അനീതി അനുഭവിക്കുന്ന എല്ലാവരുടെയും അവകാശങ്ങൾക്കായി ജീവിതകാലം മുഴുവൻ പോരാടിയ ധീരമിഷനറിയായിരുന്നു ഫാ. കൈസർ.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തുതന്നെയാണ് അദ്ദേഹത്തെ അടക്കംചെയ്തിരിക്കുന്നതും. 1932 നവംബർ 23-ന് അമേരിക്കൻ ഐക്യനാടുകളിലെ മിനസോട്ടയിലെ പെർഹാമിൽ ജനിച്ച അദ്ദേഹം മിൽ ഹില്ലിലെ സെന്റ് ജോസഫ്സ് മിഷനറി സൊസൈറ്റിയുടെ സഭയിൽ പ്രവേശിച്ച് 1964-ൽ സെന്റ് ലൂയിസിൽ വൈദികനായി അഭിഷിക്തനായി തുടർന്ന് സഭ അദ്ദേഹത്തെ കെനിയയിൽ ദൗത്യത്തിനായി അയച്ചു.
ഇരുപതുർഷം കിസി രൂപതയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് നകുരു, എൻഗോങ് രൂപതകളിൽ ഒരു മിഷനറി എന്ന നിലയിൽ ദരിദ്രരെ സേവിക്കുകയും അടിച്ചമർത്തപ്പെട്ടവർക്ക് നീതിയും മനുഷ്യാവകാശങ്ങൾക്കായി സ്വരമുയർത്തുകയും ചെയ്ത വ്യക്തിയാണ്. ഇത് സർക്കാരിലും ജന്മിമാർക്കിടയിലും അതൃപ്തി ഉളവാക്കുകയും ചെയ്തു. കെനിയൻ മെത്രാൻസമിതി ഫാ. കൈസറിന്റെ മരണകാരണവും കുറ്റവാളികളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ കുറ്റവാളികളെ കണ്ടെത്താൻ കെനിയൻസർക്കാരിനു സാധിച്ചിട്ടില്ല.