മണിപ്പൂരിൽ ക്രൈസ്തവ ദൈവാലയങ്ങൾ തകർത്ത് സർക്കാർ നടപടി

ക്രൈസ്തവർ ബഹുഭൂരിപക്ഷം വരുന്ന മണിപ്പൂരിൽ മൂന്നു ദേവാലയങ്ങൾ തകർത്തതായി റിപ്പോർട്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഈസ്റ്റ് ഇംഫാൽ ജില്ലയിൽ ഏപ്രിൽ 11 -നാണ് സംഭവം. അനധികൃത നിർമ്മാണം എന്നാരോപിച്ചാണ് സർക്കാർ നടപടി.

ആദിവാസി കോളനിയിൽ സ്ഥിതി ചെയ്തിരുന്ന ദേവാലയങ്ങൾ വൻ പോലീസ് സന്നാഹത്തോടെ പൊളിക്കുകയായിരുന്നു. കാത്തലിക് ഹോളി സ്പിരിറ്റ് ചർച്ച്, ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് മണിപ്പൂർ, തുടങ്ങിയവയാണ് അനധികൃത നിർമ്മാണമെന്നു ചൂണ്ടിക്കാട്ടി അധികൃതർ പൊളിച്ചു നീക്കിയത്. സർക്കാർ ഉത്തരവിനെ തുടർന്നു തകർത്ത ദേവാലയങ്ങളിലൊന്നു മണിപ്പൂരിലെ അതിപുരാതനമായ ക്രൈസ്തവ ദേവാലയമാണ്.

എന്നാൽ, പളളികൾ തകർത്തതിനു പിന്നാലെ നിരവധി വിശ്വാസികൾ ദേവാലയാവശിഷ്ടങ്ങൾക്കു മുന്നിൽ ഒത്തുകൂടി പ്രർത്ഥനകൾ നടത്തി. ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ പള്ളികൾ തകർത്തത് അപലപനീയമാണെന്നും ഇവർ കുറ്റപ്പെടുത്തി.

അതേസമയം, സംസ്ഥാന സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ ഉത്തരവ് മണിപ്പൂർ ഹൈക്കോടതി റദ്ദാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പള്ളികൾ തകർക്കുന്നത്. എന്നാൽ കോടതി ഉത്തരവ് പ്രകാരമാണ് ദേവാലയങ്ങൾ പൊളിക്കുന്നതെന്നു മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. പള്ളികൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ടു കൂടുതൽ പ്രതികരണം നടത്താൻ അദ്ദേഹം വിസമ്മതിച്ചതായാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.