മതസ്വാതന്ത്ര്യ സംരക്ഷണത്തിൽ അർക്കൻസാസ് ഒന്നാമത്; യു.എസിലെ പുതിയ സൂചിക പുറത്ത്

അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ അർക്കൻസാസ് ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ‘സെന്റർ ഫോർ റിലീജിയൻ, കൾച്ചർ ആൻഡ് ഡെമോക്രസി’ പുറത്തുവിട്ട 2026-ലെ വാർഷിക ‘റിലീജിയസ് ലിബർട്ടി ഇൻ ദി സ്റ്റേറ്റ്സ്’ സൂചികയിലാണ് അർക്കൻസാസ് ഈ നേട്ടം കൈവരിച്ചത്. അതേസമയം, പട്ടികയിൽ ഏറ്റവും പിന്നിലായി ന്യൂയോർക്ക് സംസ്ഥാനമാണ് ഇടംപിടിച്ചത്.

89.2 ശതമാനം സ്കോർ നേടിയാണ് അർക്കൻസാസ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറിയത്. ടെന്നസി (85%), ഫ്ലോറിഡ (76.9%), മൊണ്ടാന (71.3%), ഇല്ലിനോയിസ് (70.4%) എന്നിവയാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ. സൂചികയുടെ ചരിത്രത്തിൽ ആദ്യമായാണ് അർക്കൻസാസ് ഒന്നാം സ്ഥാനത്തേക്ക് ഉയരുന്നത്. 2025-ൽ ആറാം സ്ഥാനത്തായിരുന്ന സംസ്ഥാനമാണ് നിയമപരമായ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ വഴി മുന്നിലെത്തിയത്. 80 ശതമാനത്തിലധികം സ്കോർ നേടിയ അർക്കൻസാസ്, ടെന്നസി എന്നീ സംസ്ഥാനങ്ങൾക്ക് ‘എക്സലന്റ്’ (Excellent) റേറ്റിംഗും റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്.

അർക്കൻസാസ് സ്റ്റേറ്റ് ക്യാപിറ്റലിൽ നടന്ന ചടങ്ങിൽ ഗവർണർ സാറാ ഹക്കബി സാൻഡേഴ്‌സ്, ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ കെല്ലി ഷാക്കൽഫോർഡ് എന്നിവർ ചേർന്നാണ് പുതിയ റിപ്പോർട്ട് പ്രകാശനം ചെയ്തത്. നമ്മുടെ അവകാശങ്ങൾ ഗവൺമെന്റിൽ നിന്നല്ല, ദൈവത്തിൽ നിന്നാണ് ലഭിക്കുന്നതെന്നും തങ്ങളുടെ വിശ്വാസത്തിനും മനസ്സാക്ഷിക്കും അനുസരിച്ച് ജീവിക്കാൻ ഓരോ അമേരിക്കക്കാരനും സ്വാതന്ത്ര്യമുണ്ടെന്നും ഗവർണർ ചടങ്ങിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.