മധ്യപ്രദേശിൽ ക്രൈസ്തവ വിരുദ്ധ ആക്രമണം: ക്രൈസ്തവ ആരാധനാലയം അഗ്നിക്കിരയാക്കി; ബൈബിൾ കത്തിച്ചു

മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ ഒരു കൂട്ടം അക്രമികൾ ക്രൈസ്തവ ആരാധനാലയം അഗ്നിക്കിരയാക്കി. സുഖ്താവ ബ്ലോക്കിലെ ചൗകി പുര ഗ്രാമത്തിലെ ക്രൈസ്തവ ആരാധനാലയത്തിനു നേരെയാണ് ആക്രമണം നടന്നത്. അക്രമികൾ ചുവരിൽ ‘റാം’ എന്ന് എഴുതുകയും ബൈബിൾ കത്തിക്കുകയും ചെയ്തു.

ജില്ല ആസ്ഥാനത്തു നിന്നു 40 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ദേവാലയത്തിൽ ഞായറാഴ്ചപ്രാർത്ഥനക്കെത്തിയ വിശ്വാസികളാണ് അക്രമം നടന്നതായി കണ്ടെത്തിയത്. ജനൽവല അഴിച്ചാണ് അക്രമികൾ ആരാധനാലയത്തിലേക്ക് പ്രവേശിച്ചതെന്ന് നർമ്മദാപുരം പോലീസ് സൂപ്രണ്ട് ഗുരുകരൻ സിംഗ് പറഞ്ഞു.

അജ്ഞാതരായ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 295 പ്രകാരം പോലീസ് കേസെടുത്തു. ചുവരിൽ ‘റാം’ എന്ന് എഴുതിയതിനാൽ അക്രമത്തിനു പിന്നിൽ തീവ്രഹിന്ദുത്വവാദികളാണ് എന്ന് കരുതപ്പെടുന്നു. സംഭവത്തിൽ ഉൾപ്പെട്ട അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന ആവശ്യം വിശ്വാസികളുടെ ഭാഗത്തു നിന്നും ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.