ലെയോ പതിനാലാമൻ മാർപാപ്പയുടെ ഈശോയുടെ തിരുഹൃദയത്തോടുള്ള പുതിയ പ്രാർഥന

“ലോകം അനുകമ്പയിൽ വളരട്ടെ” എന്നതാണ് ലെയോ പതിനാലാമൻ മാർപാപ്പയുടെ ജൂൺ മാസത്തെ പ്രാർഥനാ നിയോഗം.

ജൂൺ മാസം പരമ്പരാഗതമായി യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ചിരിക്കുന്ന മാസമായി കണക്കാക്കപ്പെടുന്നതിനാൽ, ലെയോ പതിനാലാമൻ മാർപാപ്പ ഒരു പുതിയ പ്രാർഥനയും പുറത്തിറക്കി.

ലെയോ പതിനാലാമൻ മാർപാപ്പയുടെ ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർഥനയുടെ സ്വതന്ത്ര പരിഭാഷ:

കർത്താവേ, എന്റെ ഹൃദയത്തെ ജ്വലിപ്പിക്കുന്ന വാക്കുകളുള്ള അങ്ങയുടെ അടുക്കലേയ്ക്ക്, അങ്ങയുടെ ആർദ്രമായ ഹൃദയത്തിലേക്ക് ഞാന്‍ വരുന്നു,

ചെറിയവരിലേക്കും ദരിദ്രരിലേയ്ക്കും കഷ്ടതയനുഭവിക്കുന്നവരിലേക്കും, മനുഷ്യരുടെ എല്ലാ ദുരിതങ്ങളിലേക്കും കരുണ ചൊരിയുന്ന അങ്ങയുടെ പക്കലേക്ക് ഞാൻ വരുന്നു.

അങ്ങയെ കൂടുതൽ അറിയാനും, സുവിശേഷത്തിൽ അങ്ങയെ ധ്യാനിക്കാനും
അങ്ങയോടൊപ്പമായിരിക്കാനും ദാരിദ്ര്യത്തിന്റെ എല്ലാ മുഖങ്ങളേയും സ്പര്‍ശിക്കുന്ന
അങ്ങയുടെ കാരുണ്യത്തിൽ നിന്നും പഠിക്കാനും ഞാൻ ആഗ്രഹിക്കുന്നു.

അങ്ങയുടെ ദൈവികവും മാനുഷികവുമായ ഹൃദയം കൊണ്ട് അളവില്ലാതെ ഞങ്ങളെ സ്നേഹിച്ച്, പിതാവിന്റെ സ്നേഹം അങ്ങ് ഞങ്ങൾക്ക് കാണിച്ചുതന്നു.

അങ്ങയെ ദര്‍ശിക്കാനുള്ള കൃപ എല്ലാ മക്കൾക്കും നൽകണമേ. ഞങ്ങളുടെ പ്രാർഥനയിലും, ജോലിയിലും ബന്ധങ്ങളിലും ദിനചര്യയിലുമെല്ലാം അങ്ങ് ഇടപെട്ട്, അവയെ രൂപപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യണമേ.
അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ഞങ്ങൾ അങ്ങയെ മാത്രം അന്വേഷിക്കുന്നവരാകും.

അങ്ങയെ കണ്ട്, അങ്ങില്‍ നിന്നും ചൈതന്യം സ്വീകരിച്ച ഞങ്ങളെ ലോകത്തോടുള്ള കാരുണ്യത്തിന്റെ ദൗത്യത്തിനായി അയയ്ക്കണമേ. എല്ലാ ആശ്വാസത്തിന്റെയും ഉറവിടമായ അങ്ങ് ഞങ്ങളെ നയിക്കേണമേ.

ആമ്മേൻ.

ഈശോയുടെ തിരുഹൃദയമേ, ഞങ്ങളിൽ കരുണയുണ്ടാകണമേ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.