നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: പതിനൊന്നാം ദിനം – വി. ദൂൾച്ചെ ലോപസ് പോത്തെസ്

“പരസ്നേഹപ്രവൃത്തികളെപ്പറി പറയുകയല്ല അവ ചെയ്യുകയാണ് പ്രധാനപ്പെട്ടത്” – വി. ദൂൾച്ചെ ലോപസ് പോത്തെസ് (1914-1992).

ബ്രസീലിലെ ബൈയ്യാ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ സാൽവദോറിൽ 1914 മെയ് 26-ന് ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച സി. ദൂൾച്ചേയ്ക്ക് മാതാപിതാക്കൾ നൽകിയ പേര് മരിയ റീത്താ എന്നായിരുന്നു. ചെറുപ്പത്തിലെ തന്നെ പാവപ്പെട്ടവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ ദൂൾച്ചേയുടെ ഏകലക്ഷ്യം പാവപ്പെട്ടവർക്കായി ജിവിതം സമർപ്പിക്കുക എന്നതായിരുന്നു. ഈ ലക്ഷ്യം സാധ്യമാക്കുന്നതിനായി സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മിഷനറി സിസ്റ്റഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് ‘കൺസപ്ഷൻ ഓഫ് ദി മദർ ഓഫ് ഗോഡ്’ എന്ന സന്യാസ സമൂഹത്തിൽ ചേർന്നു.

സാൽവദോറിലെ മഠത്തിലെ കോഴിവളർത്തുകേന്ദ്രത്തിൽ 1949-ൽ എളിയരീതിയിൽ പാവപ്പെട്ടവർക്ക് അഭയം നൽകാൻ തുടങ്ങിയ സി. ദൂൾച്ചേയുടെ ശുശ്രൂഷ കടുകുമണിപോലെ വളർന്ന് ഫലം ചൂടുന്നതുപോലെ അനേകർക്ക് ഇന്നും ആശ്രയമാകുന്ന സാന്റോ ആന്റണിയോ ഹോസ്പിറ്റലായി വളർന്നു. ദിനംപ്രതി മൂവായിരത്തോളം പാവപ്പെട്ടവർ ചികത്സ തേടി ഇവിടെ എത്തുന്നു.

പാവപ്പെട്ട തൊഴിലാളികളുടെ ഉന്നമനത്തിനായി ഫ്രാൻസിസ് അസ്സീസിയുടെ നാമത്തിൽ തൊഴിലാളിസംഘടനയ്ക്കു രൂപംനൽകി. ബ്രസീലിലെ ISTOÉ മാഗസിൻ നടത്തിയ സർവ്വേയിൽ, ഇരുപതാം നൂറ്റാണ്ടിൽ ബ്രസീലിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ആത്മീയവ്യക്തിത്വമായി സി. ദൂൾച്ചേയെ തിരഞ്ഞെടുത്തു. 1988-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്നു പേരു പരിഗണിക്കപ്പെട്ടു. 1992 മാർച്ച് പതിമൂന്നിന് എഴുപത്തിയേഴാമത്തെ വയസ്സിൽ നിര്യാതയായി.

2011 മെയ് 22-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർന്ന സി. ദൂൾച്ചേ, 2013 ഒക്ടോബർ പതിമൂന്നിന് ഭാരത്തിന്റെ പുതിയ വി. മറിയം ത്രേസ്യായോടും മറ്റു മൂന്നുപേരോടുമൊപ്പം ഫ്രാൻസിസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.

വി. ദൂൾച്ചെ ലോപസ് പോത്തെസിനൊപ്പം പ്രാർഥിക്കാം…

വി. ദൂൾച്ചെയെ, എൻ്റെ സമയമോ, കഴിവോ നൽകുന്നതിനേക്കാൾ വളരെ എളുപ്പമാണല്ലോ കാരുണ്യപ്രവർത്തനങ്ങൾക്കായി എന്റെ സമ്പത്ത് നൽകുന്നത്. ഇന്നാൽ ഈ നോമ്പുകാലത്ത് എന്റെ കുറച്ചു സമയവും കഴിവുകളെങ്കിലും കാരുണ്യപ്രവർത്തികൾക്കായി മാറ്റിവയ്ക്കാൻ എന്നെ പഠിപ്പിക്കണമേ,  ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.