‘സൈലന്റ് നൈറ്റ്,’ ‘ഹോളി നൈറ്റ്’ എന്ന അതിമനോഹര ക്രിസ്തുമസ് ഗാനത്തിന്റെ ചരിത്രം അറിയാം

‘സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്, ഓള്‍ ഈസ് കാം, ഓള്‍ ഈസ് ബ്രൈറ്റ്…’ ഈ പാട്ടിലാണ് ലോകമെങ്ങുമുള്ള ക്രിസ്മസ് രാത്രികള്‍ പുലരുന്നത്. ആദ്യവരി കേള്‍ക്കുമ്പോള്‍തന്നെ ക്രിസ്തുമസിന്റെ ഓര്‍മ്മ വരുന്ന ഗാനത്തിന്റെ ജനനസ്ഥലം ഓസ്ട്രിയയാണ്. ലോകരക്ഷകന്റെ ജന്മരാത്രിയെ പ്രഘോഷിക്കുന്ന ഈ ഗാനം ലോകമെങ്ങുമുളള ദൈവാലയങ്ങളില്‍ അന്നേ ദിവസം ആലപിക്കും.

1818 -ല്‍ ഓസ്ട്രിയയിലെ സാല്‍സ്ബുര്‍ഗില്‍ സ്ഥിതിചെയ്യുന്ന ഓബേന്‍ഡോര്‍ഫ് എന്ന ഗ്രാമത്തിലെ ദൈവാലയത്തിലാണ് ഈ ഗാനം ആദ്യമായി ആലപിച്ചത്. ആ കഥ ഇങ്ങനെ: ഈ ദൈവാലയത്തില്‍ പുതിയതായി എത്തിയ വൈദികനായിരുന്നു ഫാ. ജോസഫ് മോര്‍. താനെഴുതിയ ഒരു ഗാനം അദ്ദേഹം പള്ളിയിലെ ഗായകസംഘം നയിക്കുന്ന ഫ്രാന്‍സിസ് ഗ്രൂബര്‍ക്കു നല്‍കി. ദൈവാലയത്തില്‍ പാടാന്‍ സാധിക്കുന്ന ഈണം നല്‍കണമെന്നാണ് അദ്ദേഹം ഗ്രൂബറോട് ആവശ്യപ്പെട്ടത്.

ഒരു ക്രിസ്മസ് രാത്രിയായിരുന്നു അന്ന്; ഡിസംബര്‍ 24. ഗ്രൂബറിന്റെ സംഗീതം ജോസഫച്ചന് ഇഷ്ടപ്പെട്ടു. അന്നത്തെ ക്രിസ്മസ് കുര്‍ബാനയില്‍ ആ ഗാനം ആലപിച്ചു. ദിവ്യബലിയില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ഈ പാട്ട് വളരെ ഇഷ്ടമായി. പ്രത്യേകിച്ച് അവിടെയുണ്ടായിരുന്ന കപ്പല്‍ജോലിക്കാര്‍ക്ക്. ‘ശാന്തരാത്രി’യുടെ പിറവിയെക്കുറിച്ചുള്ള ഒരു കഥ ഇങ്ങനെയാണ്.

എന്നാല്‍ മറ്റൊരു സംഭവവും പറഞ്ഞുകേള്‍ക്കുന്നുണ്ട്. അന്നേദിവസം പള്ളിയിലെ ഹാര്‍മോണിയം കേടാവുകയും കുര്‍ബാനയില്‍ ഉപയോഗിക്കാന്‍ സാധിക്കാതെവരുകയും ചെയ്തു. അപ്പോള്‍ ഫാ. ജോസഫ് മോര്‍ ഗിറ്റാറില്‍ വായിക്കാവുന്ന ഒരു ഗാനം ചിട്ടപ്പെടുത്താന്‍ ഗ്രൂബര്‍ക്ക് നിര്‍ദേശം നല്‍കി. താന്‍ എഴുതിവച്ചിരുന്ന വരികള്‍ നല്‍കുകയും ചെയ്തു. അങ്ങനെ ചിട്ടപ്പെടുത്തിയ ഗാനം പിന്നീട് ക്രിസ്മസ് രാത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട പാട്ടായി മാറുകയും ചെയ്തു. കഥ എന്തായിരുന്നാലും ലോകമെങ്ങും മുന്നൂറുഭാഷകളിലായി ഈ ഗാനം ക്രിസ്മസ് രാത്രിയില്‍ ആലപിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.