കഴിഞ്ഞ 30 വർഷത്തിനിടയിലെ ക്രൈസ്തവ പീഡനങ്ങൾ ഏറ്റവും ഉയർന്ന നിരക്കിലെന്ന് റിപ്പോർട്ട്

ക്രൈസ്തവർക്കെതിരായ പീഡനം മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന ഘട്ടത്തിലാണെന്ന് ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട്. ജനുവരി 18 -ന് ഓപ്പൺ ഡോർസ് പുറത്തിറക്കിയ വേൾഡ് വാച്ച് ലിസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടും പീഡനം നേരിടുന്ന ക്രിസ്ത്യാനികളുടെ എണ്ണം 2022 -ൽ ഏകദേശം 360 ദശലക്ഷമായി ഉയർന്നു.

ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനങ്ങൾ നടക്കുന്ന 50 രാജ്യങ്ങളുടെ പട്ടികയിൽ, 2022 -ൽ ഉത്തര കൊറിയ ഒന്നാം സ്ഥാനത്തെത്തി. 2021 -ൽ, താലിബാൻ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതിനെ തുടർന്ന് അഫ്ഗാനിസ്ഥാൻ ആയിരുന്നു മുൻനിരയിൽ. ഓപ്പൺ ഡോർസിന്റെ ഇറ്റാലിയൻ ഡയറക്ടർ ക്രിസ്റ്റ്യൻ നാനി പറയുന്നതനുസരിച്ച്, അഫ്ഗാനിസ്ഥാൻ ഏറ്റവും പുതിയ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. കാരണം രാജ്യത്തെ ക്രിസ്ത്യാനികളുടെ എണ്ണം വളരെ കുറവാണ്. അവർ ഒന്നുകിൽ കൊല്ലപ്പെടുകയോ, പലായനം ചെയ്യുകയോ, ഒളിവിൽ കഴിയുകയോ ചെയ്തിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ അവശേഷിക്കുന്ന ചുരുക്കം ചില ക്രിസ്ത്യാനികൾ ആദ്യകാല സഭയെപ്പോലെയാണ് ജീവിക്കുന്നതെന്ന് ഇറ്റലിയിലെ ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ ജനുവരി 18 -ന് നടന്ന വേൾഡ് വാച്ച് ലിസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. “അവർ രഹസ്യമായി വിശ്വാസം ജീവിക്കുന്നു. കാരണം അതാണ് ജീവൻ രക്ഷിക്കാനുള്ള ഏകമാർഗ്ഗം.” സൊമാലിയ, യെമൻ, എറിത്രിയ, ലിബിയ, നൈജീരിയ, പാക്കിസ്ഥാൻ, ഇറാൻ, സുഡാൻ, ഇന്ത്യ എന്നിവയാണ് ഈ വർഷം ‘തീവ്രമായ’ ക്രൈസ്തവ പീഡനങ്ങൾ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മറ്റു രാജ്യങ്ങൾ.

നൈജീരിയ കൂട്ടക്കൊലകളുടെ പ്രഭവകേന്ദ്രമായി തുടരുന്നു. 2022 -ൽ 5,014 ക്രിസ്ത്യാനികളാണ് ഇവിടെ കൊല്ലപ്പെട്ടത്. ലോകമെമ്പാടുമായി വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണത്തിൽ 90 ശതമാനവും നൈജീരിയയിലാണ്. 2022 -ൽ ക്രിസ്ത്യാനികൾക്കെതിരെ 90% തട്ടിക്കൊണ്ടു പോകലുകൾ നടന്നതും നൈജീരിയയിലാണ്. ക്രൈസ്തവ പീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ചൈന 16-ാം സ്ഥാനത്താണ് ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.