വി. മാക്സിമില്യൻ കോൾബേ കൊല്ലപ്പെട്ട ഓഷ്വിറ്റ്സ് തടങ്കല്‍പ്പാളയത്തിലൂടെ ഒരു യാത്ര

ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച വി. മാക്സിമില്യൻ കോൾബേയുടെ ഓർമ്മദിനത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ നാസി തടങ്കൽപ്പാളയമായിരുന്ന ഓഷ്വിറ്റ്സിനെ നമുക്കൊന്ന് പരിചയപ്പെടാം.

ഓഷ്വിറ്റ്‌സ്‌-ബിർകെനൗ (Auschwitz-Birkenau ) എന്നറിയപ്പെടുന്ന ഓഷ്വിറ്റ്സ് തടങ്കൽപ്പാളയം തെക്കൻ പോളണ്ടിലെ ക്രാക്കൊവ് പട്ടണത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. 1940-ലാണ് രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുക  എന്ന ഉദ്ദേശ്യത്തോടെ ഇവിടെ തടങ്കൽപ്പാളയം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് (1939-45) ഓഷ്വിറ്റ്സിൽ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 1945 ജനുവരിയിൽ, സോവിയറ്റ് സൈന്യം ഓഷ്വിറ്റ്സിനെ വിമോചിപ്പിക്കുമ്പോൾ ആയിരക്കണക്കിന് തടവുകാരുടെ മൃതദേഹങ്ങൾ അവിടെ കൂമ്പാരം തീർത്തിരുന്നു.

ഓഷ്വിറ്റ്സിന്റെ ഉത്ഭവം

1933 മുതൽ 1945 വരെ ജർമ്മൻ ചാൻസലറായിരുന്ന അഡോൾഫ് ഹിറ്റ്ലർ (1889-1945) ‘അന്തിമ പരിഹാരം’ (Final Solution) എന്ന പേരിൽ ഒരു നയം നടപ്പാക്കി. ജർമ്മനിയിലെയും നാസികൾ പിടിച്ചടക്കിയ മറ്റു രാജ്യങ്ങളിലെയും ജൂതന്മാരെ ഒറ്റപ്പെടുത്തുക മാത്രമായിരുന്നില്ല അതിന്റെ ഉദ്ദേശ്യം. മനുഷ്യത്വരഹിതമായ നിയന്ത്രണങ്ങൾക്കും ക്രൂരമായ അക്രമങ്ങൾക്കും യഹൂദരെ വിധേയരാക്കുന്നതുമായിരുന്നു ആ നയം. ഓരോ ജൂതനെയും ഇല്ലാതാക്കുന്നതിലൂടെ മാത്രമേ ജർമ്മനിക്ക് ഐശ്വര്യം വീണ്ടെടുക്കാൻ കഴിയൂ എന്ന് ഹിറ്റ്‌ലർ വിചാരിച്ചു. അതോടൊപ്പം കലാകാരന്മാർ, അധ്യാപകർ, കമ്മ്യൂണിസ്റ്റുകാര്‍, സ്വവർഗാനുരാഗികൾ, മാനസികവും ശാരീരികവുമായ വൈകല്യമുള്ളവർ എന്നിവർക്കൊന്നും ഹിറ്റ്ലറിന്റെ നവജർമ്മനിയിൽ സ്ഥാനമില്ലായിരുന്നു. ഈ ദൗത്യം പൂർത്തിയാക്കാൻ ഹിറ്റ്‌ലർ മരണക്യാമ്പുകൾ നിർമ്മിക്കാൻ ഉത്തരവിട്ടു. 1933 ജർമ്മനിയിലെ മ്യൂണിക്കിലെ ദാഹാവിലാണ് നാസി തടങ്കൽപ്പാളയം ആദ്യം തുറന്നത്. പിന്നീട് ജർമ്മനിയിൽ പല സ്ഥലങ്ങളിലും യുറോപ്പിലെ നിരവധി ജർമ്മൻ അധിനിവേശ നഗരങ്ങളിലും തടങ്കൽപ്പാളയങ്ങൾ നിർമ്മിച്ചു. യഹൂദർ, രാഷ്ട്രീയ തടവുകാർ, നാസി ഭരണകൂടത്തിന്റെ ശത്രുക്കൾ എന്നിവരുടെ നാശമായിരുന്നു കേന്ദ്രങ്ങളുടെ ലക്ഷ്യം. ജൂതന്മാരെയും തനിക്ക് അഭികാമ്യമല്ലാത്തവരെയും ഹിറ്റ്ലറിന്റെ പട്ടാളം കൊന്നൊടുക്കിയതിനെ ഹോളോകോസ്റ്റ് (Holocaust) എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്.

ഓഷ്വിറ്റ്സ് ഏറ്റവും വലിയ മരണ ക്യാമ്പ്

1940-ലെ വസന്തകാലത്താണ് നാസി മരണക്യാമ്പുകളിൽ ഏറ്റവും വലുതും കുപ്രസിദ്ധവുമായ ഓഷ്‌വിറ്റ്സിന്റെ പ്രവർത്തനം തുടങ്ങിയത്. അതിന്റെ ആദ്യത്തെ കമാൻഡർ റുഡോൾഫ് ഹോസ് (1900- 1947) ആയിരുന്നു. ക്യാമ്പിന്റെ നിർമ്മാണവേളയിൽ, സമീപത്തുള്ള ഫാക്ടറികൾ ഏറ്റെടുക്കുകയും പ്രദേശവാസികളെ നിർബന്ധപൂർവം വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. 1939-ൽ ജർമ്മനി, പോളണ്ട് പിടിച്ചടക്കിയശേഷം അറസ്റ്റിലായ പോളിഷ് പൗരന്മാരെ പാർപ്പിക്കാനുള്ള തടങ്കൽപ്പാളയമായിട്ടാണ് യഥാർഥത്തിൽ ഓഷ്‌വിറ്റ്സ് ആരംഭിക്കുന്നത്. തടവുകാരിൽ നാസി വിരുദ്ധപ്രവർത്തകർ, രാഷ്ട്രീയക്കാർ, സാംസ്കാരിക, ശാസ്ത്രസമൂഹങ്ങളിൽ നിന്നുള്ള പ്രതിഭകൾ എന്നിവരും ഉൾപ്പെട്ടിരുന്നു. ഹിറ്റ്‌ലറുടെ അന്തിമപരിഹാരം ഔദ്യോഗിക നാസി നയമായി മാറിയപ്പോൾ, ഓഷ്‌വിറ്റ്സ് അവർ ഒരു മരണ ക്യാമ്പാക്കി. ഭൂമിശാസ്ത്രപരമായ ഓഷ്‌വിറ്റ്സിന്റെ പ്രാധാന്യവും അതിനൊരു ഘടകമായി.

യൂറോപ്യൻ ഭൂഖണ്ഡത്തിലെ എല്ലാ ജർമ്മൻ അധിനിവേശരാജ്യങ്ങളുടെയും കേന്ദ്രത്തിനടുത്തായിരുന്നു ഈ ക്യാമ്പ് സ്ഥിതിചെയ്തിരുന്നത്. റെയിൽവേ ലൈനുകളുടെ സാമിപ്യം ഉണ്ടായിരുന്നതിനാൽ തടങ്കൽപ്പാളയത്തിലേക്ക്  തടവുകാരെ എത്തിക്കാൻ എളുപ്പമായിരുന്നു. ഈ മരണ ക്യാമ്പിലെത്തിയ എല്ലാവരെയും ഉടൻതന്നെ കൊല ചെയ്തിരുന്നില്ല. യുദ്ധമുന്നണയിൽ നിൽക്കുന്ന ജർമ്മനിക്കുവേണ്ടി യുദ്ധോപകരണങ്ങൾ നിർമ്മിക്കാനും മെഡിക്കൽ പരീക്ഷണങ്ങൾക്കുമായി യോഗ്യരായവരെ നാസിപട്ടാളം അടിമകളായി ഉപയോഗിച്ചു.

ജീവിതവും മരണവും

1942 പകുതിയോടെ ഓഷ്‌വിറ്റ്സിലെ ഭൂരിഭാഗം അന്തേവാസികളും ജൂതന്മാരായിരുന്നു. ക്യാമ്പിലെത്തിയ തടവുകാരെ നാസി ഡോക്ടർമാർ പരിശോധിച്ചിരുന്നു. ജോലിക്ക് യോഗ്യരല്ലെന്നു കരുതുന്ന തടവുകാരെ – കൊച്ചുകുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ബലഹീനർ – എന്നിവരെ ഒരു പ്രത്യേകതരം ഔഷധകുളിക്കായി ബാത്ത് ഹൗസിലേക്കായി മാറ്റിനിർത്തിയിരുന്നു. മരണത്തിന്റെ ഗന്ധം നിറത്ത ഗ്യാസ് ചേമ്പറുകളായിരുന്നു ഇത്തരം ബാത്ത് ഹൗസുകളെന്ന് തടവുകാർക്ക് അറിയില്ലായിരുന്നു. തടവുകാർ അകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ സൈക്ലോൺ-ബി എന്ന വിഷവാതകം തുറന്നുവിട്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അവർ മരണത്തിനു കീഴടങ്ങുമായിരുന്നു. ജോലിക്ക്  യോഗ്യരല്ലെന്നുപറഞ്ഞു മാറ്റിനിർത്തിയ വ്യക്തികൾ ഒരിക്കലും ഓഷ്‌വിറ്റ്സിലെ തടവുകാരുടെ ഔദ്യോഗിക രജിസ്റ്ററിൽ ഒരിക്കലും സ്ഥാനം പിടിച്ചിരുന്നില്ല. ആയതിനാൽ ഓഷ്‌വിറ്റ്സിൽ നഷ്ടപ്പെട്ട ജീവിതങ്ങളുടെ എണ്ണം കണക്കാക്കുക അസാധ്യമാണ്. തുടക്കത്തിൽ ഗ്യാസ് ചേമ്പറുകളിൽ നിന്ന് രക്ഷപെട്ട തടവുകാരിൽ പലരും, അമിതജോലിഭാരവും രോഗവും പോഷകാഹാരക്കുറവും ക്രൂരമായ മർദനവും നിമിത്തം അധികം വൈകാതെ തന്നെ മരണത്തിനു കീഴടങ്ങിയിരുന്നു.

ചില ഓഷ്‌വിറ്റ്സ് തടവുകാരെ മനുഷ്യത്വരഹിതമായ മെഡിക്കൽ പരീക്ഷണത്തിന് വിധേയമാക്കി. 1943 മുതൽ ഓഷ്വിറ്റ്സിൽ ജോലിചെയ്യാൻ തുടങ്ങിയ ജർമ്മൻ ഡോക്ടറായ ജോസഫ് മെംഗലെ (1911-79) ആയിരുന്നു ക്രൂരമായ ഈ ഗവേഷണത്തിന്റെ മുഖ്യസൂത്രധാരൻ. ‘മരണത്തിന്റെ മാലാഖ’ എന്നാണ് ചരിത്രത്തിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചില പരീക്ഷണങ്ങൾ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. ഉദാഹരണത്തിന്, ഇരട്ടസഹോദരങ്ങൾ ഒരേസമയം ഒരേരീതിയിൽ മരിക്കുമോ എന്ന് പരിശോധിക്കാൻ ജോസഫ് ഇരട്ടക്കുട്ടികളുടെ ഹൃദയത്തിൽ ക്ലോറോഫോം കുത്തിവയ്ക്കുമായിരുന്നു.

1945 -ലെ വിമോചനം

1944 അവസാനത്തോടെ നാസി ജർമ്മനിക്കു പരാജയം ഉറപ്പായി. സഖ്യസേന തങ്ങളെ വളയുന്നു എന്നു മനസ്സിലാക്കിയ നാസി പോലീസ്, ഓഷ്വിറ്റ്സിലെ ഭീകരതയുടെ തെളിവുകൾ നശിപ്പിക്കാൻതുടങ്ങി. കെട്ടിടങ്ങൾ തകർക്കുകയും രേഖകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. 1945 ജനുവരിയിൽ സോവിയറ്റ് സൈന്യം ക്രാക്കോവിൽ പ്രവേശിച്ചപ്പോൾ നാസി ജർമ്മനി ഓഷ്വിറ്റ്സിനെ ഉപേക്ഷിക്കാൻ നിർബന്ധിതരായി. ആ മാസത്തിന്റെ അവസാനമാണ് ചരിത്രപ്രസിദ്ധമായ, ഓഷ്വിറ്റ്സ് മരണമാർച്ചുകൾ അരങ്ങേറിയത്. 60,000 തടവുകാർ, നാസി പട്ടാളത്തോടൊപ്പം ഓഷ്വിറ്റ്സ് ക്യാമ്പിൽ നിന്ന് 30 മൈൽ അകലെയുള്ള പോളിഷ് പട്ടണങ്ങളായ ഗ്ലിവിസിലേക്കോ, വോഡ്സിസ്ലാവിലേക്കോ പോകാൻ നിർബന്ധിതരായി. ഈ മാർച്ചിൽ നിരവധി തടവുകാർ മരിച്ചു; ജീവനോടെ എത്തിച്ചേർന്നവരെ ജർമ്മനിയിലെ തടങ്കൽപ്പാളയങ്ങളിലേക്ക് ട്രെയിനുകളിൽ കയറ്റിയയച്ചു. 1945 ജനുവരി 27-ന് സോവിയറ്റ് സൈന്യം ഓഷ്വിറ്റ്സിൽ പ്രവേശിക്കുമ്പോൾ ഏകദേശം 7,600 രോഗികളായ തടവുകാരെ കണ്ടെത്തി. ലഭ്യമായ ചില കണക്കുകൾപ്രകാരം, 1.1 ദശലക്ഷം മുതൽ 1.5 ദശലക്ഷം ആളുകൾക്കു ഓഷ്വിവിറ്റ്സിൽ ജീവൻ നഷ്ടമായി. അവരിൽ ഭൂരിഭാഗം പേരും യഹൂദന്മാരായിരുന്നു. ഈ ക്യാമ്പിൽ 70,000 മുതൽ 80,000 വരെ പോളണ്ടുകാർ മരിച്ചതായി കണക്കാക്കപ്പെടുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെയും വംശഹത്യയുടെയും ഭീകരത നിറഞ്ഞുനിൽക്കുന്ന ഓഷ്വിറ്റ്സിനു ഒരു കാര്യമേ മാനവരാശിയോടു പറയാനുള്ളൂ – ഇനി ഒരിക്കലും അരുത്. Never Again.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.