ജീവിതയാത്രയുടെ സായന്തനങ്ങൾ

ജിൻസി സന്തോഷ്

ചോരത്തിളപ്പിന്റെ കാലത്ത് നമുക്ക് തോന്നും ഈ ലോകം മുഴുവൻ നമ്മുടെ കാൽക്കീഴിലാണെന്ന്. കുതിച്ചുനടന്ന വഴികളിലൂടെ കിതച്ചുനടക്കുന്ന ഒരു കാല൦ വരുമെന്ന് ഓർക്കുക. ശരീരവും മനസ്സും തളർന്ന് നാലു ചുവരുകൾക്കുള്ളിലൊതുങ്ങുമ്പോൾ മനസ്സിലാവും, കിടക്കുന്ന സ്ഥലംപോലും തന്റേതല്ല എന്ന്.

വിശുദ്ധ ബൈബിളിൽ സഭാപ്രസംഗകന്റെ പുസ്തകത്തിൽ വാർധക്യത്തെയും മരണത്തെയുംകുറിച്ച് വിശദമായിത്തന്നെ എഴുതിയിരിക്കുന്നു. “സൂര്യനും പ്രകാശവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകും. വൃഷ്ടികഴിഞ്ഞ് മറഞ്ഞ മേഘങ്ങൾ വീണ്ടും വരും (വാർധക്യത്തിൽ നിന്റെ കാഴ്ചകൾക്ക് മങ്ങലേൽക്കും; യൗവനത്തിൽ കണ്ട കാഴ്ചകൾ വാർധക്യത്തിൽ നിന്നെ ഭ്രമിപ്പിക്കുകയില്ല). വീട്ടുകാവൽക്കാർ സ൦ഭ്രമിക്കുകയും (നിന്റെ കാലുകൾ വിറയ്ക്കുകയും) ശക്തന്മാർ കൂനിപ്പോവുകയും (നിവർന്നുനിന്നിരുന്ന ശക്തനായ നട്ടെല്ല് വളഞ്ഞ് നീ കൂനിപ്പോകും) അരയ്ക്കുന്നവർ ആളു കുറവായതിനാൽ വിരമിക്കുകയും (ഭക്ഷണം ചവച്ചരയ്ക്കാൻതക്ക പല്ലുകൾ കുറവായതിനാൽ ഇഷ്ടഭക്ഷണം നീ ഒഴിവാക്കും) കിളിവാതിലിലൂടെ നോക്കുന്നവർ അന്ധരാവുകയും ചെയ്യും (നിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടും). തെരുവിലെ വാതിലുകൾ അടയ്ക്കപ്പെടും (ഇഷ്ടപ്രകാരമുള്ള നിന്റെ സഞ്ചാരങ്ങൾ വാർധക്യത്തിൽ സാധിക്കുകയില്ല). മാവ് പൊടിക്കുന്ന ശബ്ദം മന്ദീഭവിക്കും (ചെവിയുടെ കേൾവിശക്തി കുറഞ്ഞ് ഇല്ലാതാവും). പക്ഷിയുടെ ശബ്ദം കേട്ട് മനുഷ്യൻ ഉണർന്നുപോകും (വാർധക്യത്തിൽ നിനക്ക് ഉറക്കം നഷ്ടപ്പെടും; കിളികൾ ഉണരുന്നത് നീ അറിയും) ഗായികമാരുടെ ശബ്ദം താഴു൦ (ശബ്ദമുയർത്തിയിരുന്ന നാവ് അത്രമേൽ ഇനി ശബ്ദമുയർത്തില്ല) ഉയർന്നുനിൽക്കുന്നതും വഴിയിൽകാണുന്നതെല്ലാം അവർക്ക് ഭീതിജനകമാകും (തട്ടിവീഴാതിരിക്കാൻ ഓരോ ചുവടും വയ്ക്കാൻ നീ ഭയപ്പെടും). ബദാം വൃക്ഷം തളിർക്കും; പച്ചക്കുതിര ഇഴയും (ചലനശേഷി കുറഞ്ഞ് നീ നിരങ്ങിനീങ്ങും. ഒന്നിനോടും നിനക്ക് ആശയുണ്ടാവില്ല. മരണം കാത്ത് നീ ഇരവുപകലുകൾ ഭീതിയോടെ കഴിയും). മനുഷ്യൻ തന്റെ നിത്യഭവനത്തിലേക്കു പോവുകയും വിലപിക്കുന്നവർ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും. ധൂളി അതിന്റെ  ഉറവിടമായ മണ്ണിലേക്കു മടങ്ങും. ആത്മാവ് തന്റെ ദാതാവായ ദൈവത്തിങ്കലേക്ക് തിരിച്ചുപോവുകയും ചെയ്യും (സഭാ. 12:2-7).

“നീതിമാൻ പ്രായമെത്താതെ മരിച്ചാലും വിശ്രമ൦ ആസ്വദിക്കും. വാർധക്യത്തെ മാനിക്കുന്നത് ഏറെക്കാലം ജീവിച്ചതുകൊണ്ടല്ല; മനുഷ്യർക്ക് വിവേകമാണ് നരച്ച മുടി. കറയറ്റ ജീവിതമാണ് പക്വതയാർന്ന വാർധക്യം” (ജ്ഞാനം 4: 7, 8, 9).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.