ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: ഇരുപത്തിമൂന്നാം ദിവസം

ജിൻസി സന്തോഷ്

“അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു: ഇതാ നിന്റെ അമ്മ.
അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വഭവനത്തിൽ സ്വീകരിച്ചു” (യോഹ. 19:27).

ദുഃഖവെള്ളിയുടെ സന്ധ്യയിൽ ദുഃഖം താങ്ങാനാവാതെ കാൽവരിയുടെ നെറുകയിൽ കാലിടറുന്ന അമ്മമറിയത്തെ ചങ്കോടു ചേർത്തുപിടിച്ച് അമ്മയായി സ്വീകരിച്ച് ഗാഗുൽത്തായുടെ ചെരിവുകൾ ഇറങ്ങി തന്റെ ഭവനത്തിലേക്ക്, സ്വഹൃദയത്തിലേക്ക് ആനയിച്ച ക്രിസ്തുവിന്റെ പ്രിയശിഷ്യൻ യോഹന്നാൻ. മൂന്ന് ഇരവുപകലുകളിലെ അമ്മമടിത്തട്ടിന്റെ നിറസാന്നിധ്യം. വിനയത്തിന്റെ ഭണ്ഡാരമായ അമ്മയുടെ സുകൃതങ്ങൾ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ പുണ്യദിനങ്ങൾ.

തിരുലിഖിതങ്ങളിൽ സാക്ഷ്യപ്പെടുത്തുന്ന മുൻകോപിയും സ്ഥാനമോഹിയുമായ യോഹന്നാൻ. അമ്മയോടൊത്തുള്ള പ്രാർഥനകൾക്കും കാത്തിരിപ്പിനുമൊടുവിൽ ഉത്ഥാനരഹസ്യത്തിന്റെ നേർക്കാഴ്ച്ച ആദ്യം കാണാൻ ഓടിയെത്തിയെങ്കിലും കല്ലറയുടെ അടുത്തെത്തിയപ്പോൾ മാതൃവിനയഭാവം അവനിൽ ഉണർന്നു. കല്ലറയ്ക്കുള്ളിൽ കടക്കാതെ ലോകത്തിനുമുമ്പിൽ ദൈവപുത്രന്റെ ഉത്ഥാനരഹസ്യത്തിന് ആദ്യം സാക്ഷ്യംവഹിച്ചവൻ എന്ന മഹത്വത്തിന് ആഗ്രഹിക്കാതെ സഹശിഷ്യന് വഴിമാറിക്കൊടുത്ത യോഹന്നാൻ.

തന്റെ സുവിശേഷത്തിന്റെ താളുകളിൽ 16 സ്ഥലങ്ങളിൽ പ്രിയപ്പെട്ട ശിഷ്യൻ, മറ്റേ ശിഷ്യൻ, വത്സലശിഷ്യൻ എന്നൊക്കെയുള്ള വാക്കുകൾ ഉപയോഗിച്ച് ബോധപൂർവം  സ്വന്തം പേര് രേഖപ്പെടുത്താതെ മനുഷ്യമഹത്വത്തിൽനിന്നു മാറിനിൽക്കാൻ, വിനയം അഭ്യസിക്കാൻ അമ്മയുടെ സാന്നിധ്യം കാരണമായി.

ഒരു വ്യക്തി മറിയത്തോട് എത്ര കൂടുതൽ ഐക്യപ്പെട്ടിരിക്കുന്നുവോ, അത്രയും കൂടുതലായി മറിയം ആ വ്യക്തിയെ ദൈവത്തോട് ഐക്യപ്പെടുത്തുന്നു. സഭയുടെ ചരിത്രത്തിലെ എല്ലാ വിശുദ്ധരും പരിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയുമാകുന്ന രണ്ടു തൂണുകളിൽ നിലയുറപ്പിച്ചവരായിരുന്നു. “സ്വർഗത്തെ സ്വന്തമാക്കാനുള്ള വഴി മറിയത്തെ സ്വന്തമാക്കുകയാണ്. മറിയത്തെ സ്വന്തമാക്കിയവർക്ക് സ്വർഗം തീറെഴുതിക്കിട്ടിയെന്ന് ഉറപ്പിക്കാം.” അമ്മയോളം ഉയർത്തപ്പെട്ടവര്‍ ആരുമില്ല, അമ്മയോളം താഴ്ത്തപ്പെട്ടവരുമാരുമില്ല. ദൈവതിരുസന്നിധിയിൽ നാമോരുത്തരും എങ്ങനെയായിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നതാണ് പരിശുദ്ധ കന്യകാമറിയം.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.