ഒന്നിലും വിഷമിക്കേണ്ട; ഞാനിവിടെയില്ലേ, നിന്റെ അമ്മ

വി. ജോൺ പോൾ രണ്ടാമൻ പാപ്പ 2002 -ൽ വിശുദ്ധപദവിയിലേക്കുയർത്തിയ മെക്സിക്കോയിലെ ആദ്യവിശുദ്ധൻ ജുവാൻ ഡിയെഗോ ജനിച്ചത് 1474 -ൽ ആസ്ടെക് വംശത്തിലായിരുന്നു. ഈ വിശുദ്ധന്റെ ഓർമ്മദിവസമായ ഡിസംബർ 9 വരുന്നത് പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുനാളിനും (ഡിസംബർ 9) ഗ്വാഡലൂപ്പേ മാതാവിന്റെ തിരുനാളിനും (ഡിസംബർ 12) ഇടയ്ക്കായാണ്. ഹെർണാൻഡെസ് കോർട്ടസ് ആസ്ടെക്ക് സാമ്രാജ്യം പിടിച്ചടക്കിയതിനുശേഷം 1521 -ലാണ് മെക്സിക്കോയിൽ ക്രിസ്ത്യാനികളുണ്ടാകാൻ തുടങ്ങിയത്. ആദ്യമായി ഒരു ക്രിസ്ത്യൻ പള്ളി ‘സാന്റിയാഗോ’ പണിയപ്പെട്ടു. ക്രിസ്ത്യാനികളായ ആദ്യത്തെ കുറച്ചുപേരിൽപെട്ട ജുവാൻ ഡിയെഗോയും ഭാര്യ മരിയയും ആ പള്ളിയിൽവച്ചാണ് മാമ്മോദീസ സ്വീകരിച്ചത്.

ഉത്ഥിതനായ ക്രിസ്തുവിന്റെ രക്ഷയുടെ പ്രകാശം അവിടേക്ക് കൊണ്ടുവരാൻ അക്ഷീണം പരിശ്രമിച്ച, സ്പെയിനിൽനിന്നുള്ള ഫ്രാൻസിസ്കൻ മിഷനറിമാർക്ക് നരബലിയിലും ക്രൂരതകളിലും തല്പരരായിരുന്ന ആസ്ടെക്ക് ജനതകളുടെ ഇടയിലാണ് പ്രവർത്തിക്കേണ്ടിവന്നത്. സൂര്യദൈവത്തെ പ്രസാദിപ്പിക്കാനെന്ന പേരിൽ ചില ദിവസങ്ങളിൽ അനേകം ആളുകളെ ബലിനൽകിയിരുന്നു. ഈവിധ ഭീകര ആചാരങ്ങൾ കാണേണ്ടിവന്ന മിഷനറിമാരുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതാണ്. ആദ്യം വളരെ കുറച്ചുപേര മാത്രമേ ക്രിസ്തുവിന്റെ സുവിശേഷത്തെ പുൽകാൻ സന്നദ്ധരായുള്ളൂ. പക്ഷേ 1531 -ലുണ്ടായ അസാധാരണ സംഭവം എല്ലാം മാറ്റിമറിച്ചു.

1531 ഡിസംബർ 9, ആ കാലഘട്ടത്തിൽ അമലോത്ഭവമാതാവിന്റെ തിരുനാൾ ആഘോഷിച്ചിരുന്നത് ഡിസംബർ 9 -നായിരുന്നു. 1531 -ൽ, അതൊരു ശനിയാഴ്ച ദിവസമായിരുന്നു വന്നത്. റ്റ്ലാൽറ്റെലോൽക്കോ ടൗണിൽ പോയി പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായി ജുവാൻ ഡിയെഗോ വേഗം നടക്കുകയായിരുന്നു. ആ 22 കിലോമീറ്റർ ദൂരം ആരോഗ്യദൃഡഗാത്രനായ ജുവാന് ഒരു പ്രശ്നമായി തോന്നിയില്ല, മാത്രമല്ല അവന്റെ വിശ്വാസവും അതേപോലെ ദൃഡമായിരുന്നു. ദൈവത്തോടും പരിശുദ്ധ അമ്മയോടുമുള്ള ഭക്തിയിൽ അവന്റെ ഹൃദയം എരിഞ്ഞിരുന്നു. പരിശുദ്ധ അമ്മയെക്കുറിച്ച് ചിന്തിച്ചുകൊണ്ടായിരുന്നു അവൻ നടന്നിരുന്നത്.

തേപെയാക് മലയുടെ താഴെ എത്തിയപ്പോൾ ശിശിരത്തിലെ തണുത്തകാറ്റിനോടൊപ്പം മധുരമായൊരു ഈണം നല്ല താളലയത്തോടെ അലയടിക്കുന്നത് ജുവാൻ കേട്ടു. അവൻ മലയുടെ മുകളിലേക്കു നോക്കിയപ്പോൾ വെളുത്തുതിളങ്ങുന്ന ഒരു മേഘത്തിൽനിന്ന് മഴവില്ല് പോലുള്ള രശ്മികൾ നാലുപാടും പരക്കുന്നതു കണ്ടു; ഒപ്പം ഒരു ശബ്ദവും, “ജുവാനിറ്റോ; ജുവാൻ ഡിയേഗിറ്റോ!”

അവന്റെ ആകാംക്ഷ ആ ചരിവിലൂടെയുള്ള അവന്റെ നടത്തത്തിന്റെ വേഗം കൂട്ടി. കുറച്ചു മുകളിലെത്തിയപ്പോൾ ആ പർവതശൃംഗത്തിൽ, കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യമുള്ള ഒരു സ്ത്രീ, സൂര്യരശ്മികളെന്നു തോന്നിക്കുന്ന തിളങ്ങുന്ന ഉടയാടയോടെ കാണപ്പെട്ടു. പതിനാല് വയസ്സുള്ള പെൺകുട്ടിയെപ്പോലെ തോന്നും. അവൾ വിളിച്ചപ്പോൾ അടുത്തേക്കുപോയ ജുവാൻ ആ സ്വർഗീയകാഴ്ച കണ്ട് മുട്ടിൽവീണു വണങ്ങി.

“ജുവാനിറ്റോ, എന്റെ മകനെ, നീ എങ്ങോട്ടാണ് പോകുന്നത് ?” ആ സ്ത്രീ ചോദിച്ചു.

“ഞാൻ, റ്റ്ലാൽക്കോയിൽ കുർബാന കൂടാൻ പോവുകയാണ്.”

ആ സ്ത്രീ പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു: “സംശയമൊന്നും വേണ്ട പ്രിയമകനേ, ഞാൻ നിത്യകന്യകാമറിയമാണ്. എല്ലാവർക്കും ജീവൻനൽകുന്ന, എല്ലാത്തിന്റെയും കർത്താവായ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ സത്യദൈവത്തിന്റെ അമ്മ. എന്റെ സ്നേഹവും കരുണയും സംരക്ഷണവും ഈ ജനത്തിന്റെമേൽ ഉണ്ടാവുംവിധം ഇവിടെ എനിക്കായി ഒരു പള്ളി പണിയണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. കാരണം ഞാൻ നിന്റെ കരുണയുള്ള അമ്മയാണ്. ഇവിടെ, ഞാൻ അവരുടെ കണ്ണീരും ദുഖങ്ങളും ശ്രവിച്ച്,അവരുടെ കഷ്ടപ്പാടിനും ആപത്തുകൾക്കും പരിഹാരം കാണും.” അവിടത്തെ ബിഷപ്പിനോട് ഈ സന്ദേശം പറയാൻ ജുവാനിനെ മാതാവ് ഏല്പിച്ചു.

ബിഷപ്പ് സുമാരാഗ, ജുവാൻ പറഞ്ഞതൊക്കെ കേട്ടു; പക്ഷേ തിടുക്കത്തിൽ എടുത്തുചാടി ഒന്നും ചെയ്യേണ്ടെന്ന് തീരുമാനിച്ചു. പ്രത്യേകിച്ച് മറുപടിയൊന്നും പറയാതെ അവനെ പറഞ്ഞയച്ചു. അവൻ തിരിച്ചുപോകുമ്പോൾ മനോഹരിയായ അമ്മ വീണ്ടും പ്രത്യക്ഷപ്പെട്ടു. ബിഷപ്പിനെ വിവരം ധരിപ്പിക്കുന്നതിൽ താൻ പരാജയപ്പെട്ടു എന്ന് അവന് അമ്മയോടു പറഞ്ഞു. അവൻ യാചിച്ചു, “എന്റെ പ്രിയപ്പെട്ട സ്ത്രീയേ, ഞാൻ അങ്ങയോട് അപേക്ഷിക്കുകയാണ്. കുറച്ചുകൂടി അറിയപ്പെടുന്ന,എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഏതെങ്കിലും പ്രധാനപ്പെട്ട ഒരാൾക്ക് ഈ ദൗത്യം കൊടുത്തേല്പിക്കാമോ? അപ്പോൾ അവർ അയാളെ വിശ്വസിക്കും. നിനക്കറിയാമല്ലോ ഞാൻ ഒരു ഭീരുവും ഒന്നിനുംകൊള്ളാത്തവനുമല്ലാതെ ആരുമല്ലെന്ന്. എനിക്ക് ഒട്ടും ചേരാത്ത സ്ഥലത്തേക്കാണ് നീ എന്നെ പറഞ്ഞയച്ചത്. എനിക്ക് മാപ്പ് തരണം; എന്നോട് ദേഷ്യമൊന്നും തോന്നല്ലേ.” അവനെ ആശ്വസിപ്പിച്ച അമ്മ, അടുത്ത ദിവസം വീണ്ടും മെത്രാനെ കാണാൻ അവനോടു പറഞ്ഞു.

ജുവാൻ ഡിസംബർ 10 -ന് വീണ്ടും മെത്രാനെ കാണാൻപോയി. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് വീണ്ടും കേട്ട ബിഷപ്പ് അത് സത്യമാണെന്ന് ഉറപ്പാക്കാൻ ഒരു അടയാളം ചോദിക്കാൻ ആവശ്യപ്പെട്ടു. തിരിച്ചുപോകുമ്പോൾ മാതാവിനെകണ്ട ജുവാൻ നടന്നതെല്ലാം പറഞ്ഞു. “ശരി മോനെ” അമ്മ പറഞ്ഞു. “നാളെ കാലത്ത് വരൂ, നീ ചോദിച്ച അടയാളം ഞാൻ തരാം.”

വീട്ടിൽ പോകുന്നവഴിക്ക് ജുവാൻ, സുഖമില്ലാതെ കിടക്കുന്ന അവന്റെ അമ്മാവൻ ജുവാൻ ബെർണാർഡിനോയെ കാണാൻപോയി. വളരെ അത്യാസന്നനിലയിൽ കിടക്കുന്ന അമ്മാവനെയാണ് അവൻ കണ്ടത്. ആളെ പരിചരിക്കാൻ നിന്നതുകൊണ്ട് ഡിസംബർ 11 -ന് അവന് അമ്മയെ കാണാൻപോവാൻ പറ്റിയില്ല.

അടുത്ത ദിവസം ഡിസംബർ 12 -ന്, മരിച്ചുകൊണ്ടിരിക്കുന്ന അമ്മാവന് അന്ത്യകൂദാശ നൽകാൻ ഒരു വൈദികനെ വിളിക്കാൻ അവൻ ഓടുകയായിരുന്നു. പരിശുദ്ധ അമ്മയെ കാണാതിരിക്കാൻ =വേണ്ടി മനഃപൂർവം അവൻ വേറെ ഒരു വഴിയിലൂടെയാണ് പോയത്. ആശ്ചര്യമെന്നു പറയട്ടെ, ആ വഴിയിൽ കാത്തുനിന്ന അമ്മ, അവൻ എവിടേക്കാണ് പോകുന്നതെന്നു ചോദിച്ചു. വിഷയം മാറ്റാൻ ആഗ്രഹിച്ചുകൊണ്ട് ജുവാൻ അമ്മയോട്, ആ പ്രഭാതത്തിൽ എങ്ങനെയുണ്ട് അവൾക്ക് എന്നൊക്കെ ചോദിച്ചതിനുശേഷം അവൻ തിരക്കിലാണെന്നും മരിക്കാറായ അമ്മാവനുവേണ്ടി ഒരു പുരോഹിതനെ വിളിക്കാൻ പോവുകയാണെന്നും പറഞ്ഞു.

അമ്മ മാതൃസ്നേഹത്താൽ നിറഞ്ഞ് അവനോടു പറഞ്ഞു: ” ഒന്നിലും വിഷമിക്കേണ്ട, എന്റെ പ്രിയപ്പെട്ട കുഞ്ഞുമകനേ, ഞാനിവിടെയില്ലേ, നിന്റെ അമ്മ? അമ്മാവനെക്കുറിച്ച് വിഷമിക്കണ്ട ഈ നിമിഷം അയാൾ സുഖപ്പെട്ടുകഴിഞ്ഞു. നീ എന്നെ ആദ്യം കണ്ട കുന്നിൻചരിവിലേക്കു പോകൂ, അവിടെ കുറച്ചു പൂക്കൾ നീ കാണും. അത് ശ്രദ്ധയോടെ പറിച്ച് ഇവിടെ എന്റെ അടുത്തേക്ക് കൊണ്ടുവരൂ.”

അത് പൂക്കളുണ്ടാകുന്ന കാലമായിരുന്നില്ല. മാത്രമല്ല കുറച്ചു കള്ളിച്ചെടികളും മുൾച്ചെടികളുമല്ലാതെ ആ മലയിൽ വേറെ ഒരു പൂവും ആരും കണ്ടിട്ടുമില്ല. എന്തായാലും ജുവാൻ മടിച്ചുനിന്നില്ല. ഒറ്റ ഓട്ടം കൊടുത്ത അവൻ ചെന്നുനിന്നത് മലമുകളിലായിരുന്നു. എന്തൊരു വിസ്മയം. മഞ്ഞുമൂടിയ പാറപ്പുറത്ത് പലതരം ഭംഗിയാർന്ന പൂക്കൾ സമൃദ്ധിയായി വിരിഞ്ഞുനിൽക്കുന്നു. സമയം കളയാതെ, അവന്റെ ഏപ്രണിൽ (tilma) നിറക്കാവുന്ന അത്രയും പൂക്കൾ അവൻ പൊട്ടിച്ചു കുത്തിനിറച്ചു. തിരിച്ച് അമ്മയുടെ അടുത്തുചെന്നപ്പോൾ അവൾ അത് ശ്രദ്ധയോടെ നിരയായി ഒരുക്കിയതിനുശേഷം ബിഷപ്പിനെ കാണിക്കാൻ പറഞ്ഞു; അടയാളമായി.

ബിഷപ്പിനടുത്തേക്ക് ഓടിച്ചെന്ന ജുവാൻ ഒറ്റശ്വാസത്തിൽ എല്ലാം പറഞ്ഞു. എന്നിട്ട് അവന്റെ ഏപ്രൺ തുറന്ന് സുന്ദരമായ പൂക്കൾ ബിഷപ്പിന്റെ കാൽക്കലേക്ക് കുടഞ്ഞിട്ടു. പ്രൗഢിയായതും സുഗന്ധംപരത്തുന്നതുമായ ആ പൂക്കളുടെ ഇടയ്ക്ക്, ബിഷപ്പ് സുമാരാഗ ഒരു കാര്യം ശ്രദ്ധിച്ചു, കാസ്റ്റിൽ റോസപ്പൂക്കൾ. താൻ മനസ്സിൽ വിചാരിച്ചിരുന്ന അടയാളം! അടുത്തുനിന്നിരുന്നവർ പെട്ടെന്ന് മറ്റൊരുകാര്യം ശ്രദ്ധിച്ചു, ജുവാനിന്റെ ഏപ്രണിൽ പരിശുദ്ധ അമ്മയുടെ മനോഹരചിത്രം പതിഞ്ഞിരിക്കുന്നു. ഒരു കരച്ചിലോടുകൂടി അവരെല്ലാം കൈകൂപ്പിക്കൊണ്ട് മുട്ടിൽവീണു.

ബിഷപ്പിന്റെ അനുമതിയോടുകൂടി ജുവാൻ ഒരു സന്യാസിയെപ്പോലെ പിന്നീടങ്ങോട്ട് താമസിച്ചത്, അത്ഭുതചിത്രത്തിന്റെ വണക്കത്തിനായി അത് സ്ഥാപിച്ച ചാപ്പലിനടുത്തുള്ള ഒരു ചെറിയ ഭവനത്തിലാണ്. താമസിയാതെ, ദിനവും പെരുകിവന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് മാമ്മോദീസ കൊടുക്കാനുള്ളത്ര വൈദികരും മിഷനറിമാറും അവിടെ തികയാതെവന്നു. കുറച്ചു കൊല്ലങ്ങൾക്കുള്ളിൽ ഒൻപത് മില്യണിലധികം ആസ്ടെക്കുകൾ ക്രിസ്ത്യാനികളായി മാറി, സഭയുടെ ചരിത്രത്തിൽ കേട്ടിട്ടില്ലാത്തതുപോലെ.

മനുഷ്യവൈദഗ്ദ്യത്തിന്റെ ഉല്പന്നമല്ലാത്ത ആ ചിത്രം ഒരിക്കലും മങ്ങിയില്ല. പരുക്കൻതുണി കൊണ്ടുള്ള ആ ഏപ്രൺ (tilma) കുറച്ചു ദശാബ്ദങ്ങൾകൊണ്ട് ചുരുങ്ങിപ്പോവേണ്ടതായിരുന്നു. പക്ഷേ, അഞ്ചു നൂറ്റാണ്ടുകൾക്കിപ്പുറവും മെക്സിക്കോയിൽ, തേപ്പെയാക് മലയാടിവാരത്ത്, Our Lady of Guadalupe ബസിലിക്കയിൽ അത് ഒരു മാറ്റവുമില്ലാതെ കാണാം.

മരിയൻ പ്രത്യക്ഷീകരണം ശരിക്കും മെക്സിക്കൻ ജനതയുടെ ഉദയമായിരുന്നു – സ്പാനിഷ് ജനതയും തദ്ദേശിയരും കൂടിക്കലർന്നവർ. മെക്സിക്കോയിലെ സ്ത്രീകളെപ്പോലെ കുറച്ച് ഇരുണ്ടനിറവും രീതികളുമാണ് ചിത്രത്തിലെ സ്ത്രീക്ക്. അവളുടെ വസ്ത്രത്തിന്റെ നിറവും രീതിയും, സ്വർണനക്ഷത്രങ്ങൾ നിറഞ്ഞ നീലമേലങ്കി, ഒരു മാലാഖ ഉയർത്തിപ്പിടിച്ച രീതിയിൽ അർധചന്ദ്രക്കലയിലുള്ള നിൽപ്പ്, ഇതിനെല്ലാം ആസ്ടെക്ക് ജനങ്ങളുടെ മതവും സംസ്കാരവുമായി ബന്ധപ്പെട്ട അർഥങ്ങളുണ്ട്. അവൾ ജുവാനോട് സംസാരിച്ചത് സ്പാനിഷ് ഭാഷ ആയിരുന്നില്ല, അവരുടെ സ്വന്തം ഭാഷയായ നാവാട്ടിൽ (nahuatl) ആയിരുന്നു. അവളുടെ ശക്തി വെളിപ്പെടുത്തുന്ന രീതിയിലല്ല, പാവങ്ങളോടുള്ള കരുണയും സ്നേഹവും വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. അരക്കെട്ടിലെ കറുത്ത വസ്ത്രം സൂചിപ്പിച്ചത് അവൾ ഗർഭിണിയാണെന്നായിരുന്നു. അങ്ങനെ, ആ ചിത്രം സൂചിപ്പിച്ചത് പുതിയ ലോകത്തിന് പ്രത്യാശയായി, ക്രിസ്തു വീണ്ടും പിറക്കാൻ പോകുന്നെന്നായിരുന്നു.

ഗ്വാഡലൂപ്പ ചിത്രം, അടിച്ചമർത്തപ്പെടുന്നവരോടുള്ള, പീഡിപ്പിക്കപ്പെടുന്നവരോടുള്ള, ദൈവത്തിന്റെ കരുതലിന്റെയും പരിശുദ്ധ അമ്മയുടെ സ്നേഹംനിറഞ്ഞ നോട്ടത്തിലൂടെ വെളിവാക്കപ്പെട്ട അവന്റെ സ്നേഹത്തിന്റെയും പ്രതീകമായി നമുക്ക് മുന്നിൽ നിലകൊള്ളുന്നു.

വി. ജോൺ ഡിയാഗോ മരണമടഞ്ഞത് 1548 മെയ്‌ 30 -നാണ്. 1990 മെയ്‌ 6 -ന് ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു, പാപ്പ തന്നെ 2002 ജൂലൈ 31 -ന് ജുവാനിനെ വിശുദ്ധപദവിയിലേക്ക് ഉയർത്തി.

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.