പ്രാഗിലെ ഉണ്ണിശോയുടെ തിരുനാൾ

“എന്നോടു ദയ കാണിക്കുക; ഞാനും നിന്നോടു ദയ കാണിക്കും. എന്റെ കരങ്ങളെ എനിക്കു തരിക; ഞാൻ നിനക്കു സമാധാനം നൽകും. എന്നെ കൂടുതൽ ബഹുമാനിക്കുന്നതിനനുസരിച്ച് ഞാൻ നിന്നെ അനുഗ്രഹിക്കും.”

ചെക്ക്  റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലുള്ള ഉണ്ണിശോയോടുള്ള ഭക്തി ലോകപ്രസിദ്ധമാണ്. ഇവിടത്തെ ഉണ്ണീശോയുടെ അത്ഭുതരൂപത്തിന്റെ പിറവിയെക്കുറിച്ചുള്ള ഒരു ചെറിയ കുറിപ്പ്. വിസ്മയകരങ്ങളായ പലതരം ഐതീഹ്യങ്ങളാലും അത്ഭുതകഥകളാലും സമ്പന്നമാണ് പ്രാഗിലെ ഉണ്ണീശോയുടെ തിരുസ്വരൂപം.

സ്പെയിനിലെ ഒരു സിസ്റ്റേർസ്യൻ ആശ്രമത്തിൽ (Cistercian monastery) പതിനാലാം നൂറ്റാണ്ടിൽ ഒരു സന്യാസിക്ക് ഉണ്ണിയേശുവിന്റെ ദർശനമുണ്ടായി. ഈ ദർശനപ്രകാരം 1340-ാം ആണ്ടിലാണ് ഈ രൂപം കൊത്തിയെടുത്തത് എന്നാണ് ഭൂരിഭാഗം ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. പല നൂറ്റാണ്ടുകൾ സ്പെയിനിൽത്തന്നെ ആയിരുന്നു ഈ തിരുസ്വരൂപം. പതിനാറാം നൂറ്റാണ്ടിൽ ആവിലായിലെ വി. അമ്മത്രേസ്യായുടെ കൈവശം ഈ രൂപം എത്തി എന്നൊരു പാരമ്പര്യവുമുണ്ട്.

ഹാസ്ബുർഗ് കടുംബം പ്രാഗ് ഭരിക്കുന്ന കാലത്ത് 1556-ൽ ഉണ്ണീശോയുടെ രൂപം പ്രാഗിലെത്തി. ഹാസ്ബുർഗ് കുടുബത്തിലെ (House of Habsburg) വരിറ്റിസ്ലാവു സ്പെയിനിലെ മരിയ മാൻറിക്വോയെ വിവാഹംകഴിച്ചപ്പോൾ വിവാഹസമ്മാനമായി ദോണാ ഇസബെല്ലാ മാൻറിക്വോ എന്ന പ്രഭ്വി തന്റെ മകൾ മരിയയ്ക്ക് സമ്മാനമായി കൊടുത്തതാണ് ഉണ്ണീശോയുടെ ഈ രൂപം. അമ്മത്രേസ്യായുടെ കൈയ്യിൽനിന്നാണ് ദോണയ്ക്ക് ഈ രൂപം കിട്ടിയെന്നുള്ള ഒരു പാരമ്പര്യമുണ്ട്. വർഷങ്ങളായി, 1628 വരെ തിരുസ്വരൂപം ഈ കുടുംബം സൂക്ഷിച്ചു. പിന്നീട് സ്ഥലത്തെ കർമ്മലീത്താ ആശ്രമത്തിനു കൈമാറിക്കൊണ്ട് ലോബ്കോസ്ബ്സിലെ പോളിസേന രാജകുമാരി ആശ്രമശ്രേഷ്ഠനോടു പറഞ്ഞു: “എന്റെ കൈവശമുള്ള എറ്റവും അമൂല്യമായ സമ്പത്ത്  ഞാൻ നിങ്ങൾക്കു തരികയാണ്. ഈ തിരുസ്വരൂപം നിങ്ങൾ ബഹുമാനപൂർവം സംരക്ഷിച്ചാൽ നിങ്ങൾക്ക് എന്നും ഐശ്വര്യമുണ്ടാകും.”

ഉടനെ പ്രാഗ് ആക്രമിക്കപ്പെട്ടു. ആശ്രമദൈവാലയം താറുമാറായി. തിരുസ്വരൂപം കാണാതെയായി. ദൈവാലയ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഉണ്ണീശോയുടെ തിരുസ്വരൂപം വീണ്ടുകിട്ടിയ ഒരു വൈദികൻ പുതിയ പള്ളിമേടയിൽ അതിനെ സ്ഥാപിച്ചു. തിരുസ്വരൂപം വൃത്തിയാക്കുന്നതിനിടയിൽ ഉണ്ണീശോ വൈദീകനോടു പറഞ്ഞു: “എന്നോടു ദയ കാണിക്കുക; ഞാനും നിന്നോടു ദയ കാണിക്കും. എന്റെ കരങ്ങളെ എനിക്കു തരിക; ഞാൻ നിനക്കു സമാധാനം നൽകും. എന്നെ കൂടുതൽ ബഹുമാനിക്കുന്നതിനനുസരിച്ചു ഞാൻ നിന്നെ അനുഗ്രഹിക്കും.”

ഉണ്ണീശോയുടെ തിരുസ്വരൂപം നവീകരിക്കാൻ കൂടുതൽ പണം ആവശ്യമായിവന്നപ്പോൾ ഉണ്ണീശോ വൈദികനോടു വിണ്ടും പറഞ്ഞു: “സങ്കീർത്തിയുടെ പ്രവേശനകവാടത്തിൽ എന്നെ പ്രതിഷ്ഠിക്കുക. നീ സഹായങ്ങൾ സ്വീകരിക്കുക.” എതാനും ദിവസങ്ങൾക്കുള്ളിൽ തിരുസ്വരൂപം നവീകരിക്കുകയും  പുനഃസ്ഥാപിക്കുകയും ചെയ്തു. ഇന്ന് പ്രതിദിനം പതിനായിരക്കണക്കിനു തീർഥാടകർ സന്ദർശിക്കുന്ന ഒരു പുണ്യസ്ഥലമാണ് പ്രാഗിലെ ഉണ്ണീശോയുടെ ബസിലിക്ക.

പ്രാഗിലെ ഉണ്ണീശോയോടുള്ള അത്ഭുതപ്രാർഥന

പ്രാഗിലെ ഉണ്ണീശോയോടുള്ള ഭക്തിയുടെ ആദ്യ പ്രചാരകൻ ധന്യനായ കർമ്മലീത്താ വൈദികൻ ഫാ. സിറിലിന്റെ OCD (1590- 1675) ഉണ്ണീശോയോടുള്ള പ്രാർഥന

“ഓ ഉണ്ണീശോയേ, ഞാൻ ഇതാ നിന്റെ സന്നിധിയിലേക്ക് ഓടിയണഞഞ് , നിന്റെ പരിശുദ്ധ അമ്മയുടെ മധ്യസ്ഥയിലൂടെ ഈ ആവശ്യത്തിൽ എന്നെ സഹായിക്കണമെന്ന് (ആവശ്യം പറയുക) ഞാൻ അപേക്ഷിക്കുന്നു. നിന്റെ ദൈവത്വത്തിനു എന്നെ സംരക്ഷിക്കാൻ കഴിയുമെന്നു സത്യമായും ദൃഢമായി ഞാൻ വിശ്വസിക്കുന്നു. നിന്റെ വിശുദ്ധ കൃപ ലഭിക്കുന്നതിനുവേണ്ടി ഞാൻ നിന്നിൽ പൂർണ്ണമായി ശരണപ്പെടുന്നു.

ഞാൻ നിന്നെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു . ഉണ്ണീശോയേ, എന്റെ പാപങ്ങളെ ഓർത്ത് ഞാൻ പശ്ചാത്തപിക്കുകയും അവയിൽനിന്ന് എന്നെ വിമോചിപ്പിക്കണമേ എന്ന് മുട്ടുകുത്തി അപേക്ഷിക്കുകയും ചെയ്യുന്നു. നിന്നെ ഒരുനാളും വേദനിപ്പിക്കുകയില്ലെന്നു ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഞാൻ എന്നെത്തന്നെ നിനക്കു സമർപ്പിക്കുകയും നിനക്കുവേണ്ടി സഹിക്കാനും നിന്നെ വിശ്വസ്തതാപൂർവം  സേവിക്കാനും സന്നദ്ധനാണെന്നു പ്രഖ്യാപിക്കുകയുംചെയ്യുന്നു. നിന്നെ ഹൃദയംകൊണ്ടു സ്നേഹിക്കുന്നതുപോലെ എന്റെ അയൽക്കാരെയും ഞാൻ സ്നേഹിച്ചുകൊള്ളാം. ഓ ഉണ്ണീശോയേ, ഞാൻ നിന്നെ ആരാധിക്കുന്നു. ഓ ശക്തനായ ദിവ്യപൈതലേ, ഈ ആവശ്യത്തിൽ (നിയോഗം പറയുക) എന്നെ സഹായിക്കണമെന്നു ഞാൻ വിനീതമായി അപേക്ഷിക്കുന്നു. പരിശുദ്ധ മറിയത്തോടും യൗസേപ്പിനോടും സകല മാലാഖമാരുമൊപ്പം നിത്യമായി നിന്നെ ആരാധിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു, ആമ്മേൻ.”

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.