ഇടുക്കി രൂപതയിലെ ഒരു ഇടവക സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിൽ ചെറുപ്പക്കാരെ ‘ദ കേരള സ്റ്റോറി’’ എന്ന സിനിമ കാണിച്ചു എന്ന വാർത്ത കേരളസമൂഹത്തിൽ ഈയിടെ വൻ കോളിളക്കം സൃഷ്ടിച്ചു. പത്രങ്ങളിലും ചാനലുകളിലും ആ വാർത്ത ദിനങ്ങളോളം നിറഞ്ഞുനിന്നു.
ഇസ്ളാമിക തീവ്രവാദികൾ ക്രൈസ്തവപെൺകുട്ടികളെ പ്രണയച്ചതിയിൽപെടുത്തുന്നുണ്ടെന്ന യാഥാർഥ്യം ഇതിനോടകം സഭകളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രൈസ്തവചെറുപ്പക്കാർക്കിടയിൽ ഇതെക്കുറിച്ച് അവബോധവും ജാഗ്രതയും വളർത്താൻ വിവിധ മാർഗങ്ങൾ അവർ അവലംബിച്ചുകൊണ്ടിരിക്കുകയുമാണ്. കെ.സി.ബി.സി.യുടെ ജാഗ്രതാ കമ്മീഷൻ 2009-ൽത്തന്നെ ഈ വിഷയം പൊതുസമൂഹത്തിൽ ഉന്നയിച്ചിരുന്നു. കേരള മുഖ്യമന്ത്രി ആയിരുന്ന അച്യുതാനന്ദനും സംഘാതമായ പ്രണയച്ചതിയെക്കുറിച്ച് സംശയത്തിനിടയില്ലാത്തവണ്ണം വ്യക്തമാക്കിയിട്ടുണ്ട്. 2018 മുതൽ ‘പ്രണയച്ചതി’ വിഷയം വീണ്ടും ശക്തമായി ഉന്നയിച്ചതും പ്രതിരോധം തീർത്തതും കെ.സി.ബി.സി. ജാഗ്രതാ കമ്മീഷനാണ്.
‘ദ കേരള സ്റ്റോറി’ ഭാവനാസൃഷ്ടിയോ?
കേരളത്തിൽ സംഭവിച്ചിട്ടില്ലാത്ത, ഹിന്ദുത്വശക്തികൾ പടച്ചുവിട്ട, ഒരു ഭാവനാസൃഷ്ടി മാത്രമാണ് ‘ദ കേരള സ്റ്റോറി’ എന്നായിരുന്നു ഇത് വിവാദമാക്കിയവരുടെ നിലപാട്. ഈ നിലപാട് സത്യമാണോ എന്നു പരിശോധിക്കാം.
ഈ സിനിമ ഇറങ്ങിയപ്പോൾത്തന്നെ തിയേറ്ററിൽ പോയി കണ്ടിരുന്നു. 2016-ൽ നാടുവിട്ട് അഫ്ഗാനിസ്ഥാനിലെത്തിയ 21 മലയാളി ചെറുപ്പക്കാരിൽ സ്ത്രീകൾക്കു സംഭവിച്ച ദുരന്തം തന്നെയാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. അഫ്ഗാൻ ജയിലിൽ നാലു മലയാളിസ്ത്രീകൾ കഴിയുന്നുണ്ടെന്നാണ് എൻ.ഐ.എ. വൃത്തങ്ങൾ പറയുന്നത്. ആറ് ഇന്ത്യൻ സ്ത്രീകളുണ്ട് എന്ന റിപ്പോർട്ടും നിലവിലുണ്ട്. സിനിമയിൽ ഒരു കഥാപാത്രത്തിന്റെ ഡയലോഗിൽ എണ്ണം പർവതീകരിച്ചു പറഞ്ഞു എന്നതു സത്യമാണ്. പക്ഷേ, അതുകൊണ്ട് ചിത്രീകരിച്ചിരിക്കുന്ന പെൺകുട്ടികളുടെ യാഥാർഥ്യം സത്യമല്ലാതാകുമോ?
മതം മാറുകയും പിന്നീട് ഒരു ഭീകരവാദിയുടെ കൂടെ ഐ.എസ്. പാളയത്തിൽ എത്തിപ്പെടുകയും ചെയ്യുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് മുഖ്യമായും ‘ദ കേരള സ്റ്റോറി.’ അതേ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ഒരു പെൺകുട്ടി കേരളജനതയ്ക്ക് പരിചിതയാണ്. നിമിഷ എന്നാണ് അവളുടെ പേര്. ഇസ്ളാമിക ആശയങ്ങളിൽ ആകൃഷ്ടനായി ഐ.എസ്. ഭീകരനായിത്തീർന്ന്, ഈസ എന്ന പേരു സ്വീകരിച്ച ബെക്സിൻ വിൻസെന്റ് ഭാര്യയായി സ്വീകരിച്ചവളാണ് നിമിഷ ഫാത്തിമ. ഈ പെൺകുട്ടിയുടെ അമ്മയാണ് മകളുടെ മോചനത്തിനായി ഐതിഹാസികയുദ്ധം ചെയ്ത് മലയാളികൾക്കെല്ലാം സുപരിചിതയായിത്തീർന്ന തിരുവനന്തപുരംകാരി ബിന്ദു സമ്പത്ത്.
മറ്റു യഥാർഥ സ്റ്റോറികൾ
വരാപ്പുഴ അതിരൂപതാംഗമായിരുന്ന മെറിൻ എന്ന പെൺകുട്ടി (സ്ഥലവും വീട്ടുപേരും ഒഴിവാക്കുന്നു) പീസ് ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായി ചേർന്നിരുന്നു. കുട്ടിഭീകരരെ സൃഷ്ടിക്കാനായി, രണ്ടാം ക്ലാസിലെ കുട്ടികൾക്കായി പാഠപുസ്തകത്തിൽ ഒരു പ്രത്യേക അധ്യായം തിരുകിക്കയറ്റി വിവാദത്തിൽപെട്ട് അറസ്റ്റിലായി പെട്ടെന്നുതന്നെ വിട്ടയയ്ക്കപ്പെട്ട എം.എം. അക്ബർ നടത്തുന്ന 13 സ്കൂളുകളിൽ ഒന്നാണത് (ഈ സ്കൂളിലെ കുട്ടികളെയാണ് കൈയിൽ പ്ലക്കാർഡുകളുമായി വഞ്ചിസ്ക്വയർ സമരത്തിൽ ‘ആരോ’ പങ്കെടുപ്പിച്ചത്!)
പീസ് ഇന്റർനാഷണൽ സ്കൂളിൽ എം.എം. അക്ബർ, ട്രെയിനറായി നിയമിച്ചിരുന്ന കാസർകോട് ഉടുമ്പുന്തല സ്വദേശിയായ ഐ.എസ്. ഭീകരൻ അബ്ദുൾ റഷീദാണ് (ഏതാനും മുസ്ലിം ചെറുപ്പക്കാരെ ഐ.എസ്. ആശയങ്ങളിലേക്ക് ആകർഷിച്ചതിന്റെപേരിൽ എൻ.ഐ.എ. 2016-ൽ ഇയാൾക്കെതിരെ യു.എ.പി.എ. ചുമത്തി) മെറിനെ ഇസ്ളാ മിലേക്ക് ആകർഷിച്ചത്. ഇയാൾതന്നെ ഇതേ സ്കൂളിൽ ജോലിചെയ്തിരുന്ന, വരാപ്പുഴ അതിരൂപതാംഗം തന്നെയായ, സോണിയാ സെബാസ്റ്റ്യനെ നേരത്തേ മുസ്ലിമാക്കി, ആയിഷ എന്നു പേരു മാറ്റി നിക്കാഹ് ചെയ്തിരുന്നു. ഈ സോണിയ സെബാസ്റ്റ്യൻ നീഷ് ഓഫ് ട്രൂത്തിന്റെ യോഗങ്ങളിൽ സാക്ഷ്യംപറയുന്ന വീഡിയോകൾ യുട്യൂബിൽ നമ്മൾ കണ്ടിട്ടുമുണ്ട് (മലയാള പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വന്നിട്ടുള്ള, ഇസ്ളാമിക ഭീകരസംഘടനകളെക്കുറിച്ചുള്ള വാർത്തകളും വീഡിയോകളും ഇപ്പോൾ നെറ്റിൽ സംലഭ്യമല്ല എന്നത് ശ്രദ്ധേയമാണ്. യാഥാർഥ്യങ്ങൾ തമസ്കരിക്കാൻ ആരോ ഇവിടെ കാര്യമായി പണിയെടുക്കുന്നുണ്ട്!).
നിമിഷ ഫാത്തിമയുടെ ഭർത്താവായ പാലക്കാട്ടുകാരൻ ബെക്സിന്റെ സഹോദരൻ ബെസ്റ്റിൻ വിൻസെന്റ് യഹിയ എന്നപേരിൽ മുസ്ലിമായി, ഭീകരപ്രവർത്തകനായി മാറിയിരുന്നു. അയാളാണ്, മുസ്ലിമായി മാറിയ മെറിൻ എന്ന മറിയത്തെ വിവാഹം ചെയ്തത്. ഭർത്താവ് യഹിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ മെറിനെ അബ്ദുൾ റഷീദ് രണ്ടാം ഭാര്യയാക്കി. അബ്ദുൾ റഷീദും പൊട്ടിത്തെറിച്ചപ്പോൾ ആയിഷയും മറിയവും മക്കളും വഴിയാധാരമായി!
നിമിഷ ഫാത്തിമയുടെ ദുരന്തം
കാസർഗോഡ് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളജ് അവസാന വർഷ വിദ്യാർഥിനിയായിരിക്കെ, ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത ഇസ്ളാംമത വിശ്വാസിയാക്കിയതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് 2013-ൽ അവൾ മതംമാറി ഫാത്തിമ എന്ന പേര് സ്വീകരിച്ചു. പിന്നീട് നിമിഷ ഫാത്തിമ മതപ്രചാരണ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. ഭർത്താവായ ബെക്സൻ വിൻസെന്റ് എന്ന ഈസയ്ക്കൊപ്പം അഫ്ഗാനിസ്ഥാനിലെ ഐ.എസ്. ക്യാമ്പിലെത്തിയ നിമിഷ, ഭീകരരുടെ ലൈംഗിക അടിമയായിത്തീർന്നു. പിന്നീട് യു.എസ്. സേനയുടെ ആക്രമണത്തിൽ കുറേ ഭീകരവാദികൾക്കൊപ്പം ഭർത്താവ് കൊല്ലപ്പെട്ടശേഷം 2019 മുതൽ അവൾ കാബൂളിലെ ജയിലിൽ കഴിയുന്നു.
കാർപെറ്റ് ഇട്ടു മൂടണമോ, അതോ തുറന്നുകാണിക്കണമോ?
ഇസ്ളാമിക ഭീകരതയെ തുറന്നുകാട്ടുന്ന നീക്കങ്ങളെയൊക്കെ തള്ളിപ്പറയുന്ന കാര്യത്തിൽ സത്വര ഇടപെടൽ നടത്തുന്നത് ആരൊക്കെയെന്ന് ശ്രദ്ധിക്കുന്നത് കൗതുകകരമാണ്: കേരളത്തിൽ ഇസ്ളാമിസ്റ്റു ഭീകരതയ്ക്ക് പരവതാനി വിരിച്ചുകൊടുത്തിട്ടുള്ള ഇടതു-വലതു രാഷ്ട്രീയപാർട്ടികൾ, പരസ്യപ്പണം കൈപ്പറ്റുന്ന മാധ്യമരാജാക്കന്മാർ, ജമാ-അത്തെ ഇസ്ളാമിയുടെ ഔദാര്യം പറ്റുന്ന സാംസ്കാരിക നായകന്മാരും ചില ക്രൈസ്തവ ബുദ്ധിജീവികളും എന്നിങ്ങനെ വിവിധ കൂട്ടർ. അവരുടെ വാദഗതികൾ മുഖ്യമായും രണ്ടാണ്. ഒന്ന്, ഹിന്ദുത്വശക്തികൾക്കെതിരെയാണ് ഏവരും ഒന്നിക്കേണ്ടത്. രണ്ട്, പ്രണയച്ചതിയെയും ഭീകരതയെയും കുറിച്ചുള്ള തുറന്നുപറച്ചിലുകൾ ഇസ്ലാമിനെതിരെയുള്ള ആക്രമണമാണ്.
ഒന്നാമത്തെ വാദത്തിൽ പകുതിഭാഗം ശരിയാണ്. ഇന്ത്യയുടെ ഐക്യവും മതേതരവും തകർക്കുന്ന ഹിന്ദുത്വശക്തികൾക്കെതിരെ ജനാധിപത്യ – മതേതരവിശ്വാസികൾ ഒന്നിക്കേണ്ടതുതന്നെ. പക്ഷേ, ഭൂരിപക്ഷ വർഗീയതയ്ക്കെതിരെ നിലകൊള്ളുമ്പോൾ ന്യൂനപക്ഷ വർഗീയതയ്ക്കുനേരേ കണ്ണടയ്ക്കണമെന്ന ചിന്താഗതി ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. പൗരബോധമുള്ളവർ എല്ലാത്തരം വർഗീയതയെയും ഒരുപോലെ ചെറുത്തുതോല്പിക്കണം.
രണ്ടാമത്തെ വാദവും പൊള്ളയാണ്. ആർ.എസ്.എസിനെയോ, വി.എച്ച്.പിയെയോ, ഹനുമാൻ സേനയെയോ തുറന്നുകാണിക്കുന്നവർ ഹൈന്ദവരെയാണ് അക്രമിക്കുന്നതെന്ന് ആരെങ്കിലും വാദിച്ചുകേട്ടിട്ടുണ്ടോ? ഇസ്ളാമിക ഭീകരവാദത്തെ തുറന്നെതിർക്കുന്നത് മുസ്ലീം സഹോദരങ്ങൾക്കെതിരെയുള്ള നിലപാടല്ലെന്നും ഹിന്ദുത്വഭീകരവാദത്തെ തുറന്നെതിർക്കുന്നത് ഹൈന്ദവസഹോദരങ്ങൾക്കതിരെയുള്ള നിലപാടല്ലെന്നും വ്യക്തമായി അറിയാവുന്ന കത്തോലിക്കാ സഭ അതിനാൽത്തന്നെ വർഷങ്ങളായി ഈ തുറന്നുപറച്ചിലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രണയച്ചതിയുടെ ഇരകൾ നാലുപേരായാലും ആറുപേരായാലും പത്തുപേരായാലും നൂറുകണക്കിനു പേരായാലും, യാഥാർഥ്യബോധമുള്ള പൗരസമൂഹം അതിനെതിരെ നിലപാടെടുക്കേണ്ടതല്ലേ?
ഇത്തരം ദാരുണസംഭവങ്ങൾ കേരളസമൂഹത്തിൽ ഇനി ഒരാൾക്കുപോലും സംഭവിക്കാതിരിക്കാൻ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക? ഇത്തരം സത്യങ്ങളെക്കുറിച്ചുള്ള അവബോധം പുതുതലമുറയിൽ വളർത്തുക എന്നതുതന്നെ. ഇസ്ളാമിക ഭീകരപ്രസ്ഥാനങ്ങളുടെ സ്ലീപ്പിംഗ് സെല്ലുകൾ കേരളത്തിലുണ്ടെന്ന് മുൻ ഡി.ജി.പി. ലോക്നാഥ് ബെഹ്റ തന്നെ വ്യക്തമാക്കിയിട്ടുള്ള സ്ഥിതിക്ക് അക്കൂട്ടരുടെ വിവിധ തന്ത്രങ്ങളെക്കുറിച്ച് കേരള ജനതയ്ക്ക് അവബോധം നല്കിയേ പറ്റൂ.
മാത്രമല്ല, അതിപ്രധാനമായ ചില ചോദ്യങ്ങൾ പ്രബുദ്ധകേരളം ഉയർത്തേണ്ടതുണ്ട്.
1. എം.എം. അക്ബറിനെപ്പോലുള്ളവരെ ഇവിടെ പൊതിഞ്ഞുസംരക്ഷിക്കുന്നവർ ആരാണ്? പതിമൂന്നു സ്കൂളുകൾ ഇവിടെ തുടങ്ങാൻ ഒത്താശ ചെയ്തുകൊടുത്തവർ ആരാണ്? അതിനു പണം മുടക്കിയവർ ആരാണ്?
2. അതിഭീകര സംഘടനയായ ഐ.എസിന്റെ ശാഖകളും സ്ലീപ്പിംഗ് സെല്ലുകളും കേരളത്തിൽ എങ്ങനെ വേരുറപ്പിച്ചു? ഇതിൽ ഇടതു-വലതുകക്ഷികൾക്കുള്ള പങ്ക് എന്താണ്? ഇവിടത്തെ ഇന്റലിജൻസ് വിഭാഗം ഇതൊന്നും അറിയാതെ ഉറങ്ങുകയാണോ? ഇനി, അറിഞ്ഞിട്ടുണ്ടെങ്കിൽത്തന്നെ, ആഭ്യന്തരവകുപ്പ് കാര്യക്ഷമമായി ഇടപെടാത്തത് എന്തുകൊണ്ട്?
3. ഭീകരപ്രസ്ഥാനങ്ങളുടെ സ്ലീപ്പിംഗ് സെല്ലുകളോട് മൃദുസമീപനം പുലർത്തുന്ന ആരെങ്കിലും നമ്മുടെ ബ്യൂറോക്രസിയിലോ, പൊലീസ് സേനയിലോ ഉണ്ടോ?
4. ഭീകരർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന എൻ.ജി.ഒകൾ കേരളത്തിലുണ്ടോ?
ഫാ. ജോഷി മയ്യാറ്റിൽ