ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ എബോള പകർച്ചവ്യാധിയെ ചെറുക്കാൻ കാരിത്താസ് സ്പെയിൻ 6,200 വോളന്റിയർമാരെ നിയോഗിച്ചു. ഒപ്പംതന്നെ എബോള വ്യാപിക്കുന്നത് തടയാൻ ഉഗാണ്ട, ദക്ഷിണ സുഡാൻ അതിർത്തികളിൽ ഇരുപത്തിയൊന്നോളം നിരീക്ഷണകേന്ദ്രങ്ങളും സ്ഥാപിച്ചു.
കഴിഞ്ഞ വർഷം എബ്ലോള ബാധിച്ച് 1,800-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഏതാണ്ട് 2700-റോളം ആളുകൾക്ക് രോഗം ബാധിച്ചിരുന്നു. ഏറെ ഭീതി പരത്തി കടന്നുപോയ എബോള കഴിഞ്ഞ മാസത്തോടെ വീണ്ടും വ്യാപകമായതോടെ അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ പ്രേരിതമാവുകയായിരുന്നു. എന്നാൽ, ഇതിനെതിരെ പ്രവർത്തിക്കുവാനും ജനങ്ങൾക്ക് ബോധവൽക്കരണം നൽകുവാനും പര്യാപ്തമായ ആളുകൾ ഇല്ലാതിരുന്നത് ഒരു പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌പെയിനിലെ ഉൾപ്പെടെ കാരിത്താസ് സംഘടനകൾ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചത്.
ഈ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ സഭയുടെ ഭാഗത്തു നിന്നു മികച്ച പ്രതികരണവും പിന്തുണയുമാണ് ലഭിക്കുന്നത് എന്ന് കാരിത്താസ് സ്പെയിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഫെർണാണ്ടസ് വെളിപ്പെടുത്തുന്നു. പ്രധാനമായും ആളുകൾക്ക് ബോധവൽക്കരണം കൊടുക്കുകയും ഒപ്പംതന്നെ ആവശ്യമായ ചികിത്സാരീതികൾ ലഭ്യമാക്കുക തുടങ്ങിയ രീതിയിലാണ് കാരിത്താസ് പ്രവർത്തിക്കുക.