ഒരു മഹോദരരോഗിയെ സാബത്തിൽ സുഖപ്പെടുത്തുന്ന ഈശോയെ നമ്മൾ ഇന്ന് സുവിശേഷത്തിൽ കാണുന്നു. സാബത്തിലും നന്മ ചെയ്യാം എന്ന വലിയ സന്ദേശമാണ് നമുക്ക് ഇതിലൂടെ ലഭിക്കുന്നത്. “സാബത്തില്‍ തന്റെ പുത്രനോ, കാളയോ കിണറ്റില്‍വീണാല്‍ ഉടന്‍ പിടിച്ചുകയറ്റാത്തവനായി നിങ്ങളിലാരുണ്ട്” എന്ന ചോദ്യം ഈശോ അവിടെയുണ്ടായിരുന്ന നിയമജ്ഞരോടും ഫരിസേയരോടും ഉയർത്തുന്നുണ്ട്. സ്വന്തം മകനാണെങ്കില്‍ രക്ഷപെടുത്താം; സ്വന്തം കാളയാണെങ്കിൽ രക്ഷപെടുത്താം; പക്ഷേ, മഹോദര രോഗിയാണെങ്കില്‍ അത് സാബത്ത് ലംഘനമാകും എന്നതാണ് നിയമജ്ഞരുടെയും ഫരിസേയരുടെയും കാഴ്ചപ്പാട്. ഈശോ ആ കാഴ്ചപ്പാട് മഹോദരരോഗിയെ സുഖപ്പെടുത്തുന്നതിലൂടെ തിരുത്തുകയാണ്.
കഷ്ടത അനുഭവിക്കുന്നവരെ നമ്മുടെ സ്വന്തമായി കരുതുക എന്ന പുതിയ കാഴ്ചപ്പാടാണ് ഈശോ ഇവിടെ നമുക്ക് നൽകുന്നത്. രോഗികളെയും ആരുമില്ലാത്തവരെയും സഹായം ആവശ്യമുള്ളവരെയും നമ്മുടെ സ്വന്തമായി കരുതുക. അവർക്കുവേണ്ടി നമ്മൾ നമ്മെക്കൊണ്ട് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുക – പ്രാർഥന, പണം, സാധനങ്ങൾ എല്ലാം. അങ്ങനെ ഈശോയെപ്പോലെ മറ്റുള്ളവർക്ക് നമ്മളും നന്മ ചെയ്യുക.
ഫാ. ജി. കടൂപ്പാറയിൽ MCBS