ഗലീലിയില്‍ വധിക്കപ്പെട്ടവരും സിലോഹായില്‍ കൊല്ലപ്പെട്ടവരും ജീവിച്ചിരിക്കുന്നവരേക്കാള്‍ പാപികളാണെന്ന് കരുതരുതെന്നാണ് യേശു പഠിപ്പിക്കുന്നത്. ദുരിതമനുഭവിക്കുന്നവരെല്ലാം പാപികളും, ജീവിതസമൃദ്ധി അനുഭവിക്കുന്നവരെല്ലാം പുണ്യമുള്ളവരുമാണ് എന്നും നമ്മള്‍ കരുതരുത്. സഹോദരന്റെ ദുരിതവും സമൃദ്ധിയും പോലും നമുക്കുള്ള ദൈവികസന്ദേശത്തിന്റെ അടയാളമായി കാണാന്‍ ശ്രമിക്കുക. അപരനെ ദുരിതത്തില്‍ സഹായിക്കാനുള്ള സന്ദേശം! ഫലം നല്‍കാത്ത അത്തിവൃക്ഷവും നമുക്കുള്ള അടയാളം തന്നെ. ചുറ്റുപാടും നടക്കുന്ന എല്ലാ കാര്യങ്ങളിലും നമുക്കുള്ള ദൈവത്തിന്റെ സന്ദേശം ഒളിഞ്ഞിരിപ്പുണ്ട്. കൊറോണയിലും ലോക്ക് ഡൗണിലും മഴയിലും വെയിലിലും നമുക്കുള്ള ദൈവസന്ദേശം കണ്ടെത്താന്‍ കഴിഞ്ഞാല്‍ നമ്മള്‍ വിജയിച്ചു. അത് നമ്മള്‍ കുറച്ചുകൂടി ദൈവത്തിലേക്ക് അടുക്കാനുള്ള സന്ദേശമായിരിക്കും.
സ്വന്തം ജീവിതം പശ്ചാത്താപത്തിന്റെ ജീവിതമാക്കി നമ്മൾ മാറ്റണം. പശ്ചാത്തപിക്കുന്നവർ ജീവിതത്തിലേക്കും ദൈവത്തിലേക്കും തിരിച്ചുവരുന്നതും സ്വർഗരാജ്യം അവകാശമാക്കുന്നതും നമ്മൾ വചനത്തിൽ കാണുന്നുണ്ടല്ലോ.
ഫാ. ജി. കടൂപ്പാറയില്‍ MCBS