സ്നേഹിക്കുക എന്നതാണ് ഈശോയുടെ ഏറ്റവും വലിയ കല്‍പന. സഹോദരനെ ഭോഷാ എന്നു വിളിക്കരുത്; സഹോദരനെതിരെ കോപിക്കരുത്; സഹോദരനെ വിഡ്ഢീ എന്നു വിളിക്കരുത് – എന്നാണ് ഈശോ പറയുന്നത്. ബലിയര്‍പ്പിക്കാനായി നമ്മള്‍ ചെല്ലുമ്പോള്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് എന്തെങ്കിലും വിരോധം നമ്മോട് ഉണ്ടെന്ന് നമുക്കു തോന്നിയാല്‍, കാഴ്ചവസ്തു അവിടെ വച്ചിട്ടു പോയി സഹോദരനോട് രമ്യതപ്പെടണമെന്നും ഈശോ നമ്മോടു പറയുന്നു.
നമ്മളില്‍ പലര്‍ക്കും ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാര്യമായിരിക്കും അത്. എങ്കിലും അവിടെയും ഉപാധികളില്ലാതെ ക്ഷമിക്കാനാണ് ഈശോ നമ്മോട് ആവശ്യപ്പെടുന്നത്. മറ്റുള്ളവരോട് നിരുപാധികം ക്ഷമിക്കാനും അനുരഞ്ജനം നടത്താനും നമുക്ക് സാധിക്കട്ടെ. തന്നെ മരണത്തിലേക്ക് കൊണ്ടുവന്ന എല്ലാവരോടും ക്ഷമിച്ച ഈശോയാണ് നമ്മുടെ മാതൃക. കുരിശില്‍ പ്രാണവേദനയോടെ പിടയുമ്പോഴും ഈശോ ക്ഷമിക്കുകയായിരുന്നു.
ഫാ. ജി. കടൂപ്പാറയിൽ MCBS