സീറോ മലങ്കര ഒക്ടോബർ 14 മത്തായി 21: 33-44 മുന്തിരിത്തോട്ടവും കൃഷിക്കാരും

മത്തായി സുവിശേഷകൻ കാലത്തിന്റെ പ്രത്യേകത മനസ്സിലാക്കിക്കൊണ്ട് ദൈവവചനത്തിലൂടെ നമ്മോട് സംസാരിക്കുന്നു. ഒരര്‍ഥത്തില്‍, ഇസ്രായേലിന്റെ രക്ഷാകരചരിത്രത്തെ മുഴുവന്‍ – പഴയ നിയമത്തെയും പുതിയ നിയമത്തെയും – ഒരൊറ്റ ഉപമയിലൂടെ പുനരവതരിപ്പിക്കുകയാണ് ഈശോ ഇവിടെ. ദൈവം ലോകത്തെ സൃഷ്ടിക്കുന്നതും മനുഷ്യവംശത്തിന് രൂപംനല്‍കുന്നതും പാപംമൂലം തന്നില്‍നിന്ന്  അകന്നവരെ രക്ഷിക്കാനായി പ്രവാചകരെയും ന്യായാധിപരെയും രാജാക്കന്മാരെയും ഒടുവില്‍ സ്വപുത്രനെത്തന്നെയും അയയ്ക്കുന്നതും അവന്‍ തന്റെ മരണംവഴി അവര്‍ക്ക് രക്ഷസാധ്യമാക്കുന്നതുമൊക്കെ ഇവിടെ പ്രതിപാദ്യവിഷയമാകുന്നു.

ഇസ്രായേല്‍ക്കാരെ സംബന്ധിച്ചിടത്തോളം മുന്തിരിത്തോട്ടവും കൃഷിക്കാരുമൊക്കെ അവര്‍ക്ക് ചിരപരിചിതമാണ്. ഈ ഒരു ചുറ്റുപാടിന്റെ ചുവട് പിടിച്ചുകൊണ്ട് ഈശോ തന്റെതന്നെ വ്യക്തിത്വത്തെ വെളിപ്പെടുത്തുകയും തന്റെ രക്ഷാകരമായ പീഢാനുഭവങ്ങളെ മുന്‍കൂട്ടി പ്രവചിക്കുകയും ചെയ്യുന്നു.

ദൈവം സൃഷ്ടിച്ച ഈ ലോകമാകുന്ന മുന്തിരിത്തോട്ടത്തില്‍ കൃഷിക്കാരായി നമ്മുടെ ജീവിതങ്ങളെ ദൈവം സമ്മാനിക്കുമ്പോള്‍ നമ്മുടെ യജമാനനായ ദൈവത്തോട് എപ്രകാരമാണ് നാം പ്രത്യുത്തരിക്കുന്നതെന്ന് ഒരുവേള ചിന്തിക്കുന്നത് നല്ലതാണ്. ഞാന്‍ ഈ ലോകത്തിലെ ഒന്നിന്റെയും സൃഷ്ടാവോ, യജമാനനോ അല്ല. മറിച്ച് ഞാന്‍ വെറും കാവല്‍ക്കാരനും ശുശ്രൂഷകനും മാത്രമാണ്. ദൈവമാണ് യഥാര്‍ഥ യജമാനന്‍.

യഥാകാലം ഫലംകൊടുക്കുക എന്നതാണ് നിന്റെ പ്രഥമവും പ്രധാനവുമായ കടമ. ഫലംനല്‍കാനാണ് ദൈവം നിന്നെ അയച്ചത്, അല്ലാതെ ഫലമെടുക്കാനല്ല. നീ നല്‍കുന്ന ഫലം നിനക്കും നിനക്ക് സ്വന്തമായിട്ടുള്ളവരുടെയും വളര്‍ച്ചയ്ക്കുവേണ്ടിയാണ്. നിന്നില്‍നിന്ന് ഫലം ശേഖരിക്കുന്നത് ദൈവം നേരിട്ടല്ല, വിവിധ ഭൃത്യന്മാരെ അയച്ചുകൊണ്ടാണ്. നിന്റെ അനുദിനജീവിതത്തില്‍ നിന്നോടൊപ്പം ജീവിക്കുന്നവരും നിന്നോട് ചേര്‍ന്നുനില്‍ക്കുന്നവരുമാണ് ദൈവം അയച്ച ഭൃത്യന്മാര്‍.

യജമാനന്‍ അയയ്ക്കുന്ന ഭൃത്യരെ അടിക്കുന്നവനും അവകാശം കൈക്കലാക്കാന്‍ യജമാനന്റെ പുത്രനെ നശിപ്പിക്കുന്നവനും തന്റെ തന്നെ ശിക്ഷാവിധിയാണ് നടത്തുക. ധര്‍മ്മം മറന്നുപ്രവര്‍ത്തിച്ചാല്‍ നല്ലതൊന്നും ലഭിക്കില്ല, ലഭിക്കുന്നത് ശിക്ഷയായിരിക്കും. നല്ല കൃഷിക്കാരനായി യജമാനന്റെ മനംകവരണമെങ്കില്‍ അവന്റെ ഭൃത്യരുടെ കൈവശം നല്ല ഫലങ്ങള്‍ കൊടുത്തുവിടണം.

ദൈവം ദാനമായി നല്‍കിയ ഈ ലോകജീവിതത്തില്‍ അവനോട് ചേര്‍ന്നുനിന്ന് നന്മപ്രവൃത്തികളാല്‍ അവനെ മഹത്വപ്പെടുത്തേണ്ട നാം അതിനുവിപരീതമായി ദുഷ്ടതയാല്‍ നിറഞ്ഞ് അനീതിയും അക്രമവും കൊലയുമൊക്കെയായി അരങ്ങ് കൊഴുപ്പിക്കുമ്പോള്‍ തന്റെ മുന്തിരിത്തോട്ടത്തില്‍ നിന്ന് യഥാകാലം ഫലം അന്വേഷിച്ചുവരുന്ന യജമാനന്റെ ദൂതരോട് പരുഷമായി പെരുമാറുന്ന കര്‍ഷകര്‍ക്കുതുല്യമാവുകയാണ് നമ്മുടെയും ജീവിതങ്ങള്‍. അവരുടെ കണ്ണ് മുന്തിരിത്തോട്ടത്തിന്റെ മേന്മയിലായിരുന്നു. യജമാനന്റെ ഹിതത്തിന് അവര്‍ മുന്‍ഗണന നല്‍കിയില്ല. നമുക്ക് ദൈവഹിതങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരാകാന്‍ കഴിയണം.

പുത്രനെ അയയ്ക്കുക എന്നത് നിര്‍ണ്ണായകവും അന്തിമവുമായ ഇടപെടലായിവേണം നാം മനസ്സിലാക്കാന്‍. ഇതിനുമപ്പുറം ഇനിയൊന്നും ചെയ്യാനില്ലാത്തവിധം ദൈവം പ്രവര്‍ത്തിക്കുന്നു. മാനസാന്തരത്തിനുള്ള അവസാനക്ഷണവുമായി ഈശോ കടന്നുവരുന്നു. യോഹന്നാന്‍ ശ്ലീഹായുടെ വാക്കുകള്‍ നമുക്കോര്‍ക്കാം: “തന്റെ ഏകജാതനെ നല്‍കാന്‍തക്കവിധം ദൈവം ലോകത്തെ അത്രയധികമായി സ്‌നേഹിച്ചു” (യോഹ. 3:16). ഏകജാതന്റെ രക്തത്തെ, ജീവനെ ലോകത്തിനുവേണ്ടി നല്‍കാന്‍മാത്രം അവിടുന്ന് നമ്മള്‍ വസിക്കുന്ന ഈ ലോകത്തെ സ്‌നേഹിക്കുന്നു.

ഫാ. സാമുവേല്‍ പനച്ചവിള OIC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.