സീറോ മലങ്കര മാർച്ച് 12 മത്തായി 5: 43-48 മലയിലെ പ്രസംഗം

ഇന്നത്തെ സുവിശേഷം കര്‍ത്താവിന്റെ മലയിലെ പ്രസംഗത്തിന്റെ ഭാഗമാണ്. മലയിലെ പ്രസംഗം ക്രൈസ്തവജീവിതത്തിന്റെ പ്രമാണരേഖകളാണ്. ഇത് ക്രൈസ്തവര്‍ക്കു മാത്രമല്ല, സകല മാനവരാശിക്കും അനുവര്‍ത്തിക്കാന്‍ സാധിക്കുന്ന സംഹിതകളാണ്. പരസ്പരബന്ധത്തില്‍, ദൈവവുമായിട്ടുള്ള ബന്ധത്തില്‍ ശ്രദ്ധിക്കേണ്ടതായ വ്യത്യസ്തമായ വിഷയങ്ങളെ ഇവിടെ പ്രതിപാദിക്കുന്നു.

ഇന്നത്തെ സുവിശേഷഭാഗം പ്രധാനമായും ശത്രുവിനെ സ്നേഹിക്കുക എന്നതാണ്. യേശുക്രിസ്തുവിന്റെ ജീവിതത്തിലും പ്രബോധങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ഒരു ചിന്തയാണ് അപരനെ സ്നേഹിക്കുക എന്നത്. അവസാനമായി ശിഷ്യന്മാരോടുള്ള അവിടുത്തെ കൽപനയായിരുന്നു, ഞാന്‍ നിങ്ങളെ എപ്രകാരം സ്നേഹിച്ചുവോ അതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ എന്നത്. കുരിശില്‍ കിടന്ന് കര്‍ത്താവ്, തന്നെ പീഡിപ്പിച്ച, കുരിശില്‍ തറച്ച പടയാളികള്‍ക്കു വേണ്ടി പ്രാർഥിക്കുന്നുണ്ട്. ആയതിനാല്‍ ഇന്നത്തെ സുവിശേഷഭാഗം കേവലമൊരു ആശയം എന്നതിലുപരിയായി യേശുക്രിസ്തു തന്റെ ജിവിതത്തില്‍ അനുഭവിച്ച അവിടുത്തെ മനോഭാവം തുറന്നുകാട്ടുകയാണ്.

നാം നിയമങ്ങളും കൽപനകളും അനുസരിച്ച് സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കണം. അതാവില്ല എങ്കില്‍ അതല്ല ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ നിന്നും ഈശോ ആവശ്യപ്പെടുന്നത്. യേശുക്രിസ്തുവിനെ പിഞ്ചെല്ലുന്നതോടെ ആരോടും ഒരു പരിഭവമോ, ദേഷ്യമോ, വിദ്വേഷമോ സൂക്ഷിക്കാതെയും തങ്ങളെ  എതിര്‍ക്കുന്നവരെപ്പോലും സ്നേഹിക്കാനുള്ള മനോഭാവവും വേണം. കര്‍ത്താവ് പറയുന്നു: “ഒരു കരണത്തടിക്കുന്നവന് മറ്റേ ചെകിട് കൂടി കാണിച്ചുകൊടുക്കുക” എന്ന്. ഇതൊരു വിപ്ലവപ്രബോധനമാണ്. ഈ ലോകത്തിനു മനസ്സിലാക്കാന്‍ കഴിയുന്നതിലും ഉപരിയായ പ്രബോധനമാണ്.

ഫാ. ജെറോം കുന്നിന്‍പുറത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.