
പല ദൈവികരഹസ്യങ്ങളും നാം മനസ്സിലാക്കുന്നത് വിവിധ വെളിപാടുകളിലൂടെയാണ്. ഇന്നത്തെ സുവിശേഷഭാഗത്ത്, പിതാവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഗഹനമായ സത്യങ്ങൾ തന്റെ ശിഷ്യന്മാരോട് യേശു വെളിപ്പെടുത്തുന്നു. യേശുവിന്റെ ജീവിതവും പ്രവർത്തനങ്ങളും വ്യക്തിത്വവും ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് നാം മനസ്സിലാക്കേണ്ടത്. യേശു പിതാവിനോടൊത്ത് നിത്യതയിൽ നിലനിൽക്കുന്നു (യോഹ. 1:1). ഈ അനന്തതയിൽ നിന്നും മനുഷ്യചരിത്രത്തിലേക്ക് അവതാരം ചെയ്ത വചനമാണ് അവിടുന്ന് (3:3). യേശുവിൽ വിശ്വസിക്കുന്നതും പിതാവായ ദൈവത്തിൽ വിശ്വസിക്കുന്നതും ഒന്നുതന്നെയാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും മേലുള്ള അധികാരവും വിധിക്കാനുള്ള അധികാരവും പിതാവായ ദൈവം പുത്രനെ ഏൽപിച്ചിരിക്കുന്നു. ഇപ്പോൾ ദൈവത്തിന്റെ പ്രതിനിധിയായിട്ടാണ് യേശു ഭൂമിയിലേക്ക് കടന്നുവന്നിരിക്കുന്നത്. അതിനാൽതന്നെ ഈ പ്രതിനിധിയെ സ്വീകരിക്കുന്നത് സ്വർഗത്തിലെ ദൈവത്തെ സ്വീകരിക്കുന്നതും നിരസിക്കുന്നത് ദൈവത്തെ നിരസിക്കുന്നതുമാണ്.
യോഹന്നാന്റെ സുവിശേഷത്തിൽ യേശു പലപ്രാവശ്യം, തന്നെ ലോകത്തിന്റെ പ്രകാശമായി അവതരിപ്പിക്കുന്നു. ഇവിടെ പാപത്തിന്റെ അന്ധകാരത്തിൽ നിപതിച്ച ലോകത്തെ ദൈവത്തിന്റെ പ്രകാശത്താൽ പ്രചോദിപ്പിക്കുന്ന വെളിച്ചമാണ് യേശു. യേശുവാകുന്ന പ്രകാശത്തെ ഇല്ലാതാക്കാൻ അന്ധകാരശക്തികൾ പരിശ്രമിക്കുന്നുവെങ്കിലും അന്തിമവിജയം യേശുവിനു തന്നെയാണ്. മാത്രമല്ല, ദൈവത്തെ അറിയുന്നതിനും സ്നേഹിക്കുന്നതിനും അനുധാവനം ചെയ്യുന്നതിനും സാധിക്കുന്നത് വിശ്വാസമാകുന്ന പ്രകാശം ജീവിതത്തിൽ വീണവർക്കാണ്. യേശു പറയുന്നു: “ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശം ഉണ്ടായിരിക്കും” (യോഹ. 8:12). അതുകൊണ്ടു തന്നെ ഭൂമിയിലുള്ള ജീവജാലങ്ങൾ പ്രകാശത്തോട് പ്രതികരിക്കുന്നതുപോലെ മനുഷ്യരും യേശുവിനോട് പ്രതികരിക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്ന മനുഷ്യന് നിഷേധാത്മകമായും പെരുമാറാൻ സാധിക്കുമെന്ന വ്യത്യാസമുണ്ടെന്നു മാത്രം.
വളരെ ഗഹനമായ കാര്യങ്ങളാണ് യേശു ഇവിടെ പറയുന്നത്. പക്ഷേ, ലളിതമായി പറഞ്ഞാൽ, യേശു പറഞ്ഞതിന്റെ ഉള്ളടക്കം ദൈവത്തെ കാണാൻ യേശുവിന്റെ മുഖത്തേക്ക് നോക്കിയാൽ മതിയാവും. ദൈവസ്വരം കേൾക്കാൻ യേശുവിന്റെ ശബ്ദത്തിന് ചെവികൊടുത്താൽ മതിയാവും എന്നാണ്. ദൈവം നടത്തുന്ന അന്തിമവിധി യേശുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. യേശുവിന്റെ വചനമനുസരിച്ച് നമ്മൾ ജീവിച്ചാൽ നിത്യതയിൽ ദൈവത്തോടൊത്തുള്ള വാസം നമുക്ക് സാധ്യമായിത്തീരും. നമ്മുടെ അനുദിന ജീവിതത്തിൽ ദൈവസ്വരം അനുനിമിഷം കേൾക്കുന്നതിനും ദൈവികവഴികളിലൂടെ എപ്പോഴും നടക്കുന്നതിനുമുള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാർഥിക്കാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍




