

യേശുവിന്റെ മരണത്തെയും ഉത്ഥാനത്തെയും കുറിച്ച് ചർച്ച ചെയ്യുന്നതിനു പകരം തങ്ങളുടെ വലുപ്പത്തെക്കുറിച്ചും സ്ഥാനമാനങ്ങളെക്കുറിച്ചുമൊക്കെ പൊതുവഴിയിൽ വച്ച് ശിഷ്യന്മാർ തർക്കിച്ചു കൊണ്ടിരുന്നു. അശുദ്ധാത്മാവ് ബാധിച്ച ഒരു ശിശുവിനെ സുഖപ്പെടുത്തുന്നതിൽ അമ്പേ പരാജയപ്പെട്ടിട്ടും, പ്രാർത്ഥിക്കാൻ അറിയാത്തവർ എന്ന് ഈശോ സൂചിപ്പിച്ചിട്ടും യേശുവിന്റെ പീഡാനുഭവത്തെക്കുറിച്ച് കേട്ട് ഭയന്നുവിറച്ചിട്ടും അവരുടെ ചർച്ചാവിഷയം, ‘തങ്ങളിൽ വലിയവൻ’ ആര് എന്നതായിരുന്നു. എന്തിനെക്കുറിച്ചാണ് വഴിയിൽ വച്ച് നിങ്ങൾ തർക്കിച്ചിരിക്കുന്നത് എന്ന് യേശു ചോദിച്ചപ്പോൾ ശിഷ്യന്മാർ മൗനം അവലംബിച്ചു. കാരണം തങ്ങളുടെ സംസാരത്തിന്റെ കുറവ് അവർ മനസിലാക്കിയിരുന്നു.
നമ്മുടെ ജീവിതം ദൈവത്തിന്റെ വലിയ ദാനമാണ്. ശ്രേഷ്ഠമായ ആ നല്ല ജീവിതം ജീവിക്കുമ്പോൾ വില കുറഞ്ഞ സാഹചര്യങ്ങളും പ്രവർത്തനങ്ങളും തമ്പുരാന്റെ സ്നേഹത്തിൽ നിന്നും നമ്മെ അകറ്റിക്കളയും എന്ന് തിരിച്ചറിയുക.
ഫാ. ഫിലിപ്പ് മാത്യു, വെട്ടിക്കാട്ട്