”മഗ്ദലന മറിയം, യേശു ക്രിസ്തുവിനോട് എന്താ പറഞ്ഞതെന്ന് യേശു ക്രിസ്തു പറഞ്ഞിട്ടില്ല. അതാണ് കുമ്പസാരം.” ക്രൈസ്തവന്‍ അല്ലാതിരുന്നിട്ടു കൂടി ഇങ്ങനെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എല്ലാവരും ഒന്ന് കാതോര്‍ത്തു. “പാപത്തില്‍ നിന്ന് മോചിപ്പിക്കുന്നു എന്നേ പറഞ്ഞിട്ടുള്ളൂ. മഗ്ദലന മറിയം, യേശു ക്രിസ്തുവിനോട് തന്റെ എല്ലാ തെറ്റുകളും പറഞ്ഞു. പക്ഷേ, തെറ്റ് എന്താണെന്ന് യേശു വെളിപ്പെടുത്തിയില്ല. അതാണ് കുമ്പസാര രഹസ്യം.”
അതെ തെറ്റിയിട്ടില്ല. കുമ്പസാരത്തെക്കുറിച്ച് തന്നെയാണ് പറയുന്നത്. പറയുന്നത് മറ്റാരും അല്ല. കേരളാ കോണ്‍ഗ്രസ് ബിയുടെ ചെയര്‍മാനായ സാക്ഷാല്‍ ആര്‍. ബാലകൃഷ്ണ പിള്ള തന്നെ. കുമ്പസാരം നിരോധിക്കണം എന്ന് പറഞ്ഞ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍മാനെ പരിഹസിക്കാനും ബാലകൃഷ്ണ പിള്ള മറന്നില്ല.
കുമ്പസാരവും വൈദികരും നെഗറ്റിവ് കഥാപാത്രങ്ങളായി അരങ്ങു വാഴുന്നത് കാണുമ്പോഴാണ് ഇത്തരം ഒരു പ്രസ്താവന. മതസ്വാതന്ത്ര്യത്തെ ഹീനമായി വ്രണപ്പെടുത്തും വിധം ഏറെ പരാമര്‍ശങ്ങളും വാര്‍ത്തകളും പുറത്തു വരുന്നു. വഴിയെ പോകുന്ന എല്ലാവരും ഒരു കല്ല് വച്ചു കുമ്പസാരക്കൂട്ടിലേയ്ക്ക് എറിഞ്ഞു കൊണ്ടിരിക്കുമ്പോള്‍, ഇത്തരം ഒരു പ്രസംഗം ഏറെ വിലപ്പെട്ടതാണ്.
മഹാ ന്യുനപക്ഷം ചെയ്ത തെറ്റുകള്‍ക്കായി ക്രിസ്തീയ സഭയും അതിലെ വൈദികരും മുഴുവന്‍ ക്രൂശിലേറേണ്ടി വരുന്നത് അനീതി തന്നെയാണ്.
കുമ്പസാരം, ക്രിസ്തുവിന്റെ കാലം മുതല്‍ നിലനിന്ന ഒരു വിശുദ്ധ കൂദാശയാണ്. മനുഷ്യനെ അവന്റെ പാപത്തില്‍ നിന്ന് മോചിപ്പിക്കാനും അവന്റെ ഹൃദയത്തിന്റെ കനം കുറയ്ക്കാനും ഒക്കെ സഹായിക്കുന്ന ഈ കൂദാശ മനുഷ്യന്റെ പുരോഗതിക്ക് തന്നെ അനിവാര്യമായ ഒന്നാണ്, പ്രത്യേകിച്ച് ക്രൈസ്തവര്‍ക്ക്.
കുമ്പസാരത്തിനു വേണ്ടി ജീവിതം പോലും നഷ്ടപ്പെടുത്തേണ്ടി വന്ന കേരളത്തിലെ ഒരു പുരോഹിതന്റെ ചരിത്രം കൂടി അദ്ദേഹം സൂചിപ്പിച്ചു. ചങ്ങനാശ്ശേരി അതിരൂപതയില്‍പെട്ട കത്തോലിക്കാ പുരോഹിതനായ ഫാദര്‍ ബെനെടിക്റ്റ് ഓണംകുളത്തിന്റെ. 1969 – ലെ മറിയകുട്ടി വധക്കേസില്‍ പെട്ട് ജീവിതം നരകതുല്യമാകപ്പെട്ട ഒരു വൈദികന്‍. നീണ്ട 34 വര്‍ഷം ‘ഘാതകന്‍’ എന്ന പട്ടം ചാര്‍ത്തികൊടുക്കപ്പെട്ട, അത് ചുമലില്‍ ഏറ്റിയിട്ടും തന്റെ വിശ്വാസത്തെ മുറകെ പിടിച്ച ഒരു വൈദികന്‍. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വൈദികന്‍ പ്രതി ചേര്‍ക്കപ്പെട്ടു. സാഹചര്യ തെളിവുകള്‍ എന്ന് പറയുമ്പോള്‍ കൊല്ലപ്പെട്ട ഗര്‍ഭിണിയായ വിധവ, ആ യുവതി, ബനഡിക്ട് അച്ഛനോട് ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കുമ്പസാര രഹസ്യങ്ങള്‍. കോടതിയില്‍ അത് പങ്കു വെയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ച അദേഹം അങ്ങനെ പ്രതിയായി.
വര്‍ഷങ്ങള്‍ക്കിപ്പുറം യഥാര്‍ത്ഥ കൊലയാളിയുടെ ഭാര്യയിലൂടെയാണ് ആ കൊലയുടെ ചുരുളുകള്‍ അഴിയുന്നത്. നമ്പി നാരായണനെ പോലെ മാധ്യമങ്ങളും ലോകവും ക്രൂശിച്ച ഒരു സാധു വൈദികന്‍.
“കുമ്പസാരം എന്ന് എഴുതാന്‍ പോലും അറിയാത്തവരാണ് കുമ്പസാരത്തെക്കുറിച്ച് പറയുന്നത്. ഇത് സര്‍വ സമുദായ മൈത്രി അല്ല, ഫാസിസമാണ്” എന്ന് ബാലകൃഷ്ണ പിള്ള കൂട്ടിച്ചെര്‍ത്തു.
“മഹാത്മാ ഗാന്ധി, നെഹ്‌റു, പട്ടേല്‍, അബ്ദുല്‍ കലാം ആസാദ്‌രാജകുമാരി അമൃത കൌര്‍…ഇവര്‍ക്കൊന്നും തോന്നാത്ത ആശയം ഈ പെണ്ണുംപിള്ളയ്ക്ക് എവിടെനിന്ന് വന്നു എന്ന് എനിക്കറിയില്ല. ഇത്രമാത്രം വിവരക്കേട് പറയുന്ന ഒരു ഗവന്മേന്റ്, അവര്‍ നിയമിച്ച ആളുകള്‍… കുമ്പസാരം വേണ്ടാന്ന് വയ്ക്കണമെന്ന്…”
“ചില അച്ചന്മാര്‍ മോശക്കാര് കണ്ടേക്കാം. ഈശോയുടെ ശിഷ്യന്‍ യൂദാസ് മോശക്കാരനല്ലായിരുന്നോ. പക്ഷേ, ഒരാള്‍ ചെയ്ത തെറ്റിന് ഒരു സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന ഒരു ഗവേര്‍ന്മേന്റ്റ്, ആ ആളിനെതിരായല്ല, ആ ആശയത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഗവേര്‍ന്മേന്റ്റ് ആണ്.” അങ്ങനെ തുടര്‍ന്നു കുമ്പസാരം നിരോധിക്കണമെന്നു പറഞ്ഞ ആളെ കളിയാക്കിക്കൊണ്ടും കുമ്പസാരത്തിന്റെ മഹാത്മ്യം വ്യക്തമാക്കിക്കൊണ്ടും ഉള്ള അദ്ദേഹത്തിന്റെ സംസാരം.
കുമ്പസാരം വേണ്ട എന്ന് ഒരേ സ്വരത്തില്‍ വിളിച്ചു പറയുന്ന ചിലരൊക്കെ ഇത് ഒന്ന് അറിയണം. കുറ്റക്കാര്‍ കഴുമരത്തിലേറണം. എന്നാല്‍ അതിന്റെ പേരില്‍ മഹത്തായ ഒരു വിശ്വാസത്തെയും മതത്തെയും ബാക്കി ഉള്ള നല്ലവരായ മനുഷ്യ ഹൃദയങ്ങളെയും തിരിച്ചറിയാന്‍ മറന്നു പോകരുത്. എലിയെ പേടിച്ചു ഇല്ലം ചുടരുതെന്നു സാരം!
മീഡിയ വണ്‍ ചാനലിന്റെ ‘പോളിമികസ്’ പരിപാടിയിലാണ് ആര്‍. ബാലകൃഷ്ണ പിള്ളയുടെ പ്രസംഗം കാണിച്ചത്.