ഗര്‍ഭച്ഛിദ്ര നിയമം കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണം: സീറോ മലബാര്‍ സഭ

24 ആഴ്ച വളര്‍ച്ചയെത്തിയ, ജനിക്കാന്‍ കേവലം 3 മാസം മാത്രം ബാക്കിയുള്ള ഗര്‍ഭസ്ഥ ശിശുവിനെ ക്രൂരമായി കൊല്ലുവാന്‍ അനുവദിക്കുന്ന തരത്തിലുള്ള നിയമഭേദഗതി,  ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അഹിംസയുടെ നാടിന്റെ മൂല്യങ്ങള്‍ക്ക് യോജിച്ച പ്രവര്‍ത്തിയാകാത്തതിനാലും ഈ നിയമം കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണം എന്നും കുടുംബത്തിനും അത്മായര്‍ക്കും ജീവനും വേണ്ടിയുള്ള സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

അടിസ്ഥാനപരമായി നിയമങ്ങളുടെ ലക്ഷ്യം മനുഷ്യക്ഷേമമാണെന്നിരിക്കെ നിരവധി ഗര്‍ഭസ്ഥ ശിശുക്കളുടെ കൊലപാതകത്തിനു കാരണമായ 1971-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട്‌ മൂലം സംഭവിച്ച മൂല്യച്യുതിക്ക് ആക്കംകൂട്ടുന്നതാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന നിയമഭേദഗതി എന്ന് കമ്മീഷന്‍ വിലയിരുത്തി. പുരോഗതിയുടെ പേരിലാണ് ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവരുന്നതെന്ന് അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍, സ്വന്തമായി പ്രതികരിക്കാന്‍ ശേഷിയില്ലാത്ത നിഷ്‌കളങ്ക ശിശുക്കളുടെ ഹത്യ വഴി എന്തു പുരോഗമനമാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

കമ്മീഷന്‍ എപ്പിസ്‌കോപ്പല്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോലൈഫ് അപ്പോസ്‌തോലേറ്റ് ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍, ജനറല്‍ സെക്രട്ടറി ഫാ. ആന്റണി മൂലയില്‍, പ്രോലൈഫ് അപ്പോസ്‌തോലേറ്റ് സെക്രട്ടറി സാബു ജോസ്, മാതൃവേദി സെക്രട്ടറി റോസിലി പോള്‍ എന്നിവര്‍ പങ്കെുത്തു.