ദുരിതാശ്വാസ നിധിയിലേയ്ക്ക് കമ്മല്‍ ഊരി നല്‍കിയ വീട്ടമ്മ 

മുറ്റത്ത് പിരിവുകാരെത്തി. ആഗമനോദേശം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കാനുള്ള പിരിവെന്നു അവര്‍ അറിയിച്ചു. ഉടന്‍ അവര്‍ തന്റെ കാതിലെ കമ്മല്‍ ഊരി കൊടുത്തു. ഇതു മലപ്പുറം വൈലോങ്ങരയിലെ ഇന്ദിര എന്ന വീട്ടമ്മയുടെ കരുണയുടെ മുഖം.

വെള്ളം കയറി എല്ലാം നഷ്ടപ്പെട്ടു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടുമാത്രം ഉണ്ട് മറ്റൊന്നും ഇല്ല. അങ്ങനെ ഇരിക്കുന്ന അവസ്ഥയിലാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായം അഭ്യര്‍ഥിച്ചു കൊണ്ട് സിപിഎം വൈലോങ്ങര കമ്മിറ്റി അംഗങ്ങള്‍ എത്തുന്നത്. അവര്‍ക്ക് നല്‍കാനായി ഒന്നും കയ്യിലില്ല. ആകെ കാതിലും കഴുത്തിലും കിടക്കുന്ന ആഭരണങ്ങൾ  മാത്രം . ഞങ്ങള്‍ക്ക് ജീവനും വീടും തിരികെ കിട്ടിയല്ലോ. അതില്ലാത്തവർക്കോ. പിന്നെ ആ വീട്ടമ്മ ഒന്നും ചിന്തിച്ചില്ല. തന്റെ കാതില്‍ കിടന്ന കമ്മല്‍ ഊരി ആ ബക്കറ്റിലേയ്ക്ക് ഇട്ടു. എന്നിട്ട് അവരോടു പറഞ്ഞു വേറൊന്നും ഇല്ല തരാന്‍.

എല്ലാം നഷ്ടപെട്ട അവസരത്തിലും വേദനിക്കുന്നവര്‍ക്കായി തന്റെതെന്നു കരുതി ഒന്നും മാറ്റി വെയ്ക്കാതെ ഈ വീട്ടമ്മ നല്‍കിയ ആ വലിയ സംഭാവന, ആ മനസിന്‌ മുന്നില്‍ ശിരസ് നമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.