ചെറിയ ഒപ്പീസ്

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശുശ്രൂ: മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി. പ്രാര്‍ത്ഥിക്കാം; നമുക്ക് സമാധാനം.

കാര്‍മ്മി: കരുണയുള്ള കര്‍ത്താവേ, കരയുന്നവര്‍ നിന്നെ വിളിക്കയും സങ്കടപ്പെടുന്നവര്‍ നിന്നെ ആശ്രയിക്കുകയും ചെയ്യുന്നു. നിന്റെ വാഗ്ദാനങ്ങളുടെ പ്രതീക്ഷയാല്‍ നിന്റെ ദാസനെ/ദാസിയെ ആശ്വസിപ്പിക്കണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ.

സമൂ: ആമ്മേന്‍

ഗാനം (മല്‍ക്കാമിശിഹാ)

എന്റെ കര്‍ത്താവേ, നിന്നെ ഞാന്‍ പ്രകീര്‍ത്തിക്കും.
മഹിമയൊടന്തിമ വിധിനാളില്‍
കര്‍ത്താവേ, നീയണയുമ്പോള്‍
കരുണയോടെന്നെ നിറുത്തണമേ
നല്ലവരൊത്തു വലംഭാഗേ

കര്‍ത്താവേ നിന്നെ ഞാന്‍ ആശ്രയിച്ചു.
കര്‍ത്താവേ, നിന്‍ കുരിശിനെ ഞാ-
നാരാധിച്ചു വണങ്ങുന്നു
അതുതാന്‍ ഞങ്ങള്‍ക്കുത്ഥാനം
രക്ഷയുമുയിരും നല്‍കുന്നു.

ആകാശവും ഭൂമിയും നിന്റേതാകുന്നു.
ആകാശവുമീഭൂതലവും
താവകമല്ലോ കര്‍ത്താവേ,
ജീവിക്കുന്നവനഭയം നീ
നല്‍കണമേ, മൃതനായുസ്സും.

അവരാനന്ദകീര്‍ത്തനങ്ങള്‍ പാടും.
മൃതരാം നരരുടെ പാപങ്ങള്‍
മായ്ക്കണമേ നിന്‍ കൃപയാലേ:
മാമ്മോദീസാ വഴിയങ്ങേ
സുതരാണവരെന്നോര്‍ക്കണമേ.

അവന്റെ സന്തോഷത്തിലവരാനന്ദിക്കും.
കര്‍ത്താവേ, നിന്‍ ശോണിതവും
ദിവ്യശരീരവുമറിവോടെ
ഉള്‍ക്കൊണ്ടവരാം നിന്‍ സുതരേ
നിത്യവിരുന്നില്‍ച്ചേര്‍ക്കണമേ

അവരിലാരും അവശേഷിച്ചില്ല.
മഴപെയ്യുമ്പോള്‍ വയലുകളില്‍
വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നു:
കാഹളനാദം കേള്‍ക്കുമ്പോള്‍
മൃതരില്‍ ജീവനുദിക്കുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ബാവാപുത്രന്‍ റൂഹായേ,
മൃതനാമെന്നില്‍ കനിയേണം:
ജീവന്‍ നല്‍കി മഹോന്നതമാം
പ്രഭയുടെ നാട്ടില്‍ച്ചേര്‍ക്കേണം

ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍.
തെളിവായെന്നുടെ നാഥാ, നിന്‍
തിരുമിഴിയെല്ലാം കാണുന്നു:
നിരവധിയാമെന്‍ പാപങ്ങള്‍
നിരയായെണ്ണി വിധിക്കല്ലേ.

ശുശ്രൂ: പ്രാര്‍ത്ഥിക്കാം; നമുക്കു സമാധാനം

കാര്‍മ്മി: കര്‍ത്താവേ, നിന്റെ കരുണ ഞങ്ങളെ അനുഗമിക്കുകയും നിന്റെ ദയാധിക്യം ഞങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയുകയും ചെയ്യുമാറാകട്ടെ. മഹനീയമായ നിന്റെ ത്രിത്വത്തിന്റെ അനുഗ്രഹം ഞങ്ങളെ സഹായിക്കുമാറാകട്ടെ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ.

സമൂ: ആമ്മേന്‍, കര്‍ത്താവേ അനുഗ്രഹിക്കണമേ.

കാര്‍മ്മി: കര്‍ത്താവേ, നീ ആകാശത്തിലും ഭൂമിയിലും സ്തുത്യര്‍ഹനാകുന്നു. ഞങ്ങളുടെ ജീവന്റെ കാരണവും ആത്മാവിന്റെ പ്രത്യാശയും നീയാകുന്നു. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ.

സമൂ: ആമ്മേന്‍

പ്രബോധനഗാനം
കുര്‍ബാന കഴിഞ്ഞയുടനെയാണെങ്കില്‍ (കമ്പെല്‍ മാറന്‍…..)

കാര്‍മ്മി : കൈക്കൊള്ളണമേ, ഹൃദയംഗമമാം
വിശ്വാസമൊടേ ദാസന്‍ ചെയ്യും
ബലിയെന്‍ നാഥാ, തിരുസ്സന്നിധിയില്‍

സമൂ: കൈക്കൊള്ളണമേ…

കാര്‍മ്മി: പൂര്‍വ്വന്‍മാരാം നോഹ് അബറാഹം
ഇസഹാക്ക് യാക്കോബ് മഹിതാശയര്‍തന്‍
പരിപാവനമാം ബലികള്‍പോലെ.

സമൂ: കൈക്കൊള്ളണമേ…

കാര്‍മ്മി : പുരുവല്‍സലരാം ശ്ലീഹരുമൊരുപോല്‍
വിനയാന്വിതരായ് തവസന്നിധിയില്‍
ചെയ്‌തൊരു നവമാം ബലിപോല്‍ നാഥാ.

സമൂ: കൈക്കൊള്ളണമേ…

മറ്റവസരങ്ങളില്‍ (ലാതെക്‌റേലാക്)
കാര്‍മ്മി: ഉന്നതനൃപനാം മിശിഹാനാഥാ, മൃതരെല്ലാരും
മിന്നിവിളങ്ങും വദനമൊടുണരാന്‍ വരമരുളേണം.

സമൂ: ഉന്നതനൃപനാം…

കാര്‍മ്മി: വിധിയുടെ നാളില്‍ വിജയപ്രഭയില്‍ വിണ്ടലമെങ്ങും
പൊങ്ങിമുഴങ്ങും കാഹളനാദം പൂജിതമല്ലോ.

സമൂ: ഉന്നതനൃപനാം….

കാര്‍മ്മി: അന്ത്യമെഴാത്തോരവികലമോദം നുകരാന്‍ മൃതരെ
മഹിമാവൊഴുകും മണവറയിങ്കല്‍ ചേര്‍ക്കണമീശോ

സമൂ: ഉന്നതനൃപനാം

ശുശ്രൂ: അഗാധത്തില്‍നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി.

(സമൂഹം രണ്ടു ഗണമായി തുടരുന്നു.) (സങ്കീ. 129)

അഗാധത്തില്‍നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു:

കര്‍ത്താവേ, എന്റെ ശബ്ദം കേള്‍ക്കണമേ:

എന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ.

കര്‍ത്താവേ, നീ പാപങ്ങളെല്ലാം ഓര്‍ത്തിരിക്കുമെങ്കില്‍
ആര്‍ക്കു രക്ഷയുണ്ടാകും?

എന്തുകൊണ്ടെന്നാല്‍, പാപമോചനം നിന്റെ പക്കല്‍നിന്നാകുന്നുവല്ലോ.

കര്‍ത്താവില്‍ ഞാന്‍ ശരണപ്പെടുന്നു.

എന്റെ പ്രതീക്ഷ അവന്റെ വാഗ്ദാനത്തിലാകുന്നു.

പുലരിയാവാന്‍ കാത്തിരിക്കുന്ന കാവല്‍ക്കാരെപ്പോലെ,
കര്‍ത്താവേ, നിന്നെ ഞാന്‍ കാത്തിരിക്കുന്നു.

പുലരിയാവാന്‍ കാത്തിരിക്കുന്ന കാവല്‍ക്കാരെപ്പോലെ
ഇസ്രായേലും കര്‍ത്താവിനെ കാത്തിരിക്കുന്നു.

എന്തുകൊണ്ടെന്നാല്‍ അവന്‍ കരുണയുള്ളവനാകുന്നു.

പൂര്‍ണ്ണമായ രക്ഷയും അവന്റെ പക്കലാകുന്നു:

ഇസ്രായേലിനെ അതിന്റെ പാപങ്ങളില്‍ നിന്നെല്ലാം അവന്‍ രക്ഷിക്കും.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

ആദിമുതല്‍ എന്നേക്കും ആമ്മേന്‍

ശുശ്രൂ: അഗാധത്തില്‍നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി. പ്രാര്‍ത്ഥിക്കാം: നമുക്ക് സമാധാനം.

കാര്‍മ്മി: സജീവവും ജീവദായകവുമായ ശബ്ദത്താല്‍ ലാസറിനെ ഉയിര്‍പ്പിച്ച കര്‍ത്താവേ, ആ ശബ്ദം മഹനീയമായ നീതിവിധിയുടെ ദിവസത്തില്‍ നിന്റെ ദാസനെ (ദാസിയെ) വിളിക്കയും നിന്റെ വലത്തുഭാഗത്ത് നിറുത്തുകയും ചെയ്യട്ടെ. പാപങ്ങള്‍ പൊറുക്കുന്നവനും കരുണനിറഞ്ഞവനും നീതിമാനുമായ വിധികര്‍ത്താവേ, ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ.

സമൂ: ആമ്മേന്‍, കര്‍ത്താവേ, അനുഗ്രഹിക്കണമേ.

കാര്‍മ്മി: കര്‍ത്താവേ, മരിച്ചവരെ നീ കരുണാപൂര്‍വ്വം ജീവിപ്പിക്കണമേ. ജീവിക്കുന്നവരെ ദയാപൂര്‍വ്വം പരിപാലിക്കണമേ. ഉത്ഥാനം പ്രതീക്ഷിച്ചു മരണമടഞ്ഞവരെ മഹിമയോടെ ഉയിര്‍പ്പിക്കണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ,

സമൂ: ആമ്മേന്‍, കര്‍ത്താവേ അനുഗ്രഹിക്കണമേ.

കാര്‍മ്മി: സകലത്തിന്റെയും നാഥനും ദൈവവുമായ മിശിഹായേ, നിന്റെ കുരിശിന്റെ അടയാളത്തോടും ദൈവദൂതന്‍മാരുടെ അകമ്പടിയോടും കൂടെ വാനമേഘങ്ങളില്‍ നീ പ്രത്യക്ഷനാവുകയും സ്വര്‍ഗ്ഗരാജ്യത്തിന്റെ  വാതിലുകള്‍ തുറക്കപ്പെടുകയും, മരിച്ചവര്‍ അക്ഷയരായി കബറിടങ്ങളില്‍ നിന്നുയിര്‍ക്കുകയും, ദുഷ്ടജനങ്ങള്‍ നീതിമാന്‍മാരില്‍ നിന്നു വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍, നിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ലോകാരംഭത്തില്‍ത്തന്നെ സജ്ജമാക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ഞങ്ങളുടെ ഈ സഹോദരനെ (സഹോദരിയെ) നീ സ്വീകരിക്കണമേ. ഞങ്ങളിലും ഞങ്ങളുടെ സമൂഹത്തിലും നിന്റെ കൃപയും അനുഗ്രഹവും നിരന്തരം വസിക്കുമാറാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.