
ശസ്ത്രക്രിയക്കു ശേഷം ഫ്രാൻസിസ് പാപ്പാ ശരിയായി വിശ്രമിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്നും വത്തിക്കാൻ അറിയിച്ചു. ശസ്ത്രക്രിയക്കു ശേഷമുള്ള പരിശുദ്ധ പിതാവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ കാര്യാലയം ഇറക്കിയ പത്രക്കുറിപ്പിലാണ് ഈ വിവരം ചേർത്തിരിക്കുന്നത്. കൂടാതെ, തനിക്ക് ലഭിച്ച ആശംസാ സന്ദേശങ്ങൾക്ക് മറുപടി അയച്ച പാപ്പാ, കഴിഞ്ഞ മാർച്ച് മാസം ആശുപത്രിയിലെ കുട്ടികളുടെ കാൻസർ വിഭാഗത്തിൽ ജ്ഞാനസ്നാനപ്പെടുത്തിയ കുട്ടി അയച്ച സന്ദേശത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി എന്നും വത്തിക്കാൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
വ്യാഴാഴ്ച വൈകുന്നേരം വത്തിക്കാന്റെ മാധ്യമവിഭാഗം ഡയറക്ടർ മത്തെയോ ബ്രൂണി നൽകിയ പാപ്പായുടെ ആരോഗ്യപുരോഗതിയെ കുറിച്ചുള്ള പ്രസ്താവനയിൽ ശസ്ത്രക്രിയക്കു ശേഷം പാപ്പാ ഒരു ദിവസം മുഴുവൻ വിശ്രമിച്ചുവെന്നും ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിത്തുടങ്ങിയെന്നും പാപ്പായെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞതായി അറിയിച്ചു. പാപ്പായുടെ രക്തസമ്മർദ്ദവും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാണെന്നും ശസ്ത്രക്രിയക്കു ശേഷമുള്ള പുരോഗതികൾ ക്രമാനുസൃതമാണെന്നും മെഡിക്കൽ സ്റ്റാഫ് റിപ്പോർട്ട് ചെയ്തു.
ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ദിനമായിരുന്ന വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പാപ്പാ പരിശുദ്ധ കുർബാന സ്വീകരിച്ചു. തങ്ങളുടെ സാമിപ്യം അറിയിച്ചുകൊണ്ട് പാപ്പായ്ക്ക് വന്ന ധാരാളം സന്ദേശങ്ങളിൽ കഴിഞ്ഞ മാർച്ച് 31-ന് ആശുപത്രി സന്ദർശിച്ച അവസരത്തിൽ കുട്ടികളുടെ കാൻസർ ന്യൂറോ സർജറി വാർഡിൽ വച്ച് പാപ്പാ ജ്ഞാനസ്നാനം നൽകിയ കുഞ്ഞ് മിഗ്വേൽ ആഞ്ചൽ വരച്ച ചിത്രത്തിലെ അതിവേഗ സൗഖ്യത്തിനായുള്ള സന്ദേശവും കുടുംബത്തിന്റെ സ്നേഹവും പാപ്പായെ പ്രത്യേകം സ്പർശിച്ചുവെന്നും പരിശുദ്ധ പിതാവ് അമ്മയെ ഫോൺ വിളിച്ചുകൊണ്ട് നന്ദി രേഖപ്പെടുത്തിയെന്നും മത്തെയൊ ബ്രൂണി വെളിപ്പെടുത്തി.