ആന്തരികമായ പലവിധ പ്രതിസന്ധികളില്‍ ഉലയുന്ന സഭയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നാല്‍പ്പതു മണിക്കൂര്‍ ആരാധന നടത്തി വെര്‍ജീനിയന്‍ കത്തീഡ്രല്‍. വെസ്റ്റ് വെര്‍ജീനിയയിലെ വീലിങ്ങിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍ ആണ് സഭയ്ക്കായി പ്രാര്‍ത്ഥനാ ദിനം ആചരിച്ചത്.
സഭയില്‍ വന്നുപോയ തെറ്റുകളെ ഓര്‍ത്ത് പശ്ചാത്തപിക്കുവാനും മാറ്റങ്ങള്‍ വരുത്തുവാനും വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ് ഞങ്ങള്‍ ഒരുമിച്ചു കൂടിയത്. നമ്മളാല്‍ ആകും വിധം ക്രിസ്തുവിനെ സ്നേഹിക്കുകയും നമ്മളെ പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കുകയും ചെയ്താല്‍ ഇന്നു നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുവാന്‍ കഴിയും എന്ന് മോൺ. കെവിൻ എം. ക്വിർക് പറഞ്ഞു. തന്നെ മൂന്നു തവണ തള്ളി പറഞ്ഞ പത്രോസിനോടും ഈശോ ക്ഷമിച്ചു. ആ ക്ഷമ അവനെ ഈശോയുടെ സാക്ഷിയാക്കി രൂപാന്തരപ്പെടുത്തി.
ക്രിസ്തു ക്ഷമിച്ചത് പോലെ ക്ഷമിക്കുവാനും അവന്‍ സ്നേഹിച്ചത് പോലെ സ്നേഹിക്കുവാനും നമുക്ക് കഴിയണം. അല്ലാത്ത പക്ഷം നമുക്ക് മാറ്റങ്ങള്‍ പ്രതീക്ഷിക്കുവാനോ പിശാചിന്റെ തന്ത്രങ്ങളെ അതി ജീവിക്കുവാനോ കഴിയില്ല എന്ന് പ്രാര്‍ത്ഥനാ ദിനത്തില്‍ വൈദികര്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു.മൂന്നു ദിവസം നീണ്ടു നിന്ന പ്രാര്‍ത്ഥനയില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും യമാപ്രാര്‍ത്ഥനകളും ഉള്‍പ്പെട്ടിരുന്നു.