സംവരണ വിദ്യാഭ്യാസ വിഷയങ്ങള്‍: സീറോ മലബാര്‍ സഭാനേതൃത്വം മുഖ്യമന്ത്രിയെ കണ്ടു

നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് നിലവില്‍ വന്ന സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 % സംവരണത്തെക്കുറിച്ചും അധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ടും സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്തും കണ്‍വീനര്‍ ബിഷപ്പ് തോമസ് തറയിലും തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നല്‍കി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ശ്രീ. കാനം രാജേന്ദ്രനും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഇ.ഡബ്ലിയു.എസ് സംവരണം കേരളത്തില്‍ നടപ്പിലാക്കിയ സര്‍ക്കാരിനെ അഭിനന്ദിച്ച പ്രതിനിധിസംഘം പി.എസ്.സി. നിയമനങ്ങളില്‍ 2019 ജനുവരി മുതല്‍ മുന്‍കാലപ്രാബല്യം കൂടി നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംവരണാവകാശം നിശ്ചയിക്കുന്നതില്‍ കേന്ദ്രം നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് പുനഃപരിശോധിക്കണം. ഇതുവഴി സംവരണത്തിന് അര്‍ഹരായ ധാരാളം പാവപ്പെട്ടവര്‍ക്ക് അര്‍ഹമായ സംവരാണാനുകൂല്യം നഷ്ടമാകുന്നുവെന്നും മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ പറയുന്നു. സാമ്പത്തിക സംവരണത്തെക്കുറിച്ച് നിക്ഷിപ്തതാല്‍പര്യക്കാര്‍ നടത്തുന്ന വ്യാജപ്രചരണങ്ങളെക്കുറിച്ചും സഭാനേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനുവേണ്ടി, അധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടങ്ങിയ നിവേദനം ഇന്റര്‍ ചര്‍ച്ച് വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ആര്‍ച്ച്ബിഷപ്പ് താഴത്ത് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. ആയിരക്കണക്കിന് അധ്യാപക – അനധ്യാപക നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ന്യൂനപക്ഷ മനേജ്‌മെന്റുകള്‍ക്ക് ഭരണഘടന അനുവദിച്ചുതരുന്ന നിയമനാവകാശം നിലനിര്‍ത്തിക്കൊണ്ട് ഒരു ഒറ്റത്തവണ ഒത്തുതീര്‍പ്പിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കി.

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിലുള്ള ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പില്‍ കേരളത്തിലെ ക്രൈസ്തവസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അനീതിപരമായ അവഗണനയെക്കുറിച്ചും പ്രതിനിധിസംഘം മുഖ്യമന്ത്രിയോട് പരാതി ഉന്നയിച്ചു. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ കമ്മീഷന്‍ ആക്ടില്‍ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് 2017-ല്‍ വരുത്തിയ ഭേദഗതി റദ്ദ് ചെയ്യണമെന്നും മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സംവരണേതര വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കു വേണ്ടിയുള്ള 10 % സംവരണ വിഷയം 2020 ജനുവരി മാസം കൂടിയ സീറോ മലബാര്‍ മെത്രാന്‍ സിനഡ് ചര്‍ച്ച ചെയ്യുകയും ഈ വിഷയത്തില്‍ സത്വര നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് തീരുമാനപ്രകാരം മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. സംവരണ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തുടര്‍നടപടികള്‍ ഉറപ്പുവരുത്തുവാന്‍ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷനെ സിനഡ് ചുമതലപ്പെടുത്തുകയും ചെയ്തു.

വിവിധ കോഴ്‌സുകളില്‍ 10 % സംവരണം ഏര്‍പ്പെടുത്താനുള്ള നിരവധി ഇടപെടലുകള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി കമ്മീഷന്‍ നടത്തിയിരുന്നു. സംവരേണതര വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഭരണാഘടനാനുസൃതമുള്ള ആനുകൂല്യം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നു ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.